മോഹന്‍ലാല്‍ ഗിഫ്റ്റഡ് ആർട്ടിസ്റ്റാണ്; എന്നാല്‍ മമ്മൂട്ടി അങ്ങനേയല്ല: തുറന്ന് പറഞ്ഞ് പി ശ്രീകുമാർ
പണ്ട് കാലങ്ങളിലെ സിനിമാ താരങ്ങളുടെ കരുതലും സ്നേഹവും ഇപ്പോള്‍ ഉള്ളത് മമ്മൂട്ടിയിലും മോഹന്‍ലാലിനും മാത്രമാണെന്ന് നടനും സംവിധായകനുമായ പി ശ്രീകുമാർ. സത്യന്റേയും നസീറിന്റേയും കാലത്ത് ഉണ്ടായിരുന്നവരൊക്കെ മനുഷ്യ സ്നേഹികളായിരുന്നു. അവർ എല്ലാവരും മറ്റുള്ളവരെ കൂടി കരുതും. ആ കരുതലും സ്നേഹവുമാണ് മമ്മൂട്ടും മോഹന്‍ലാലിനുമുള്ളതെന്നും പി ശ്രീകുമാർ പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ടത്തേത് നന്മയുടേയും സ്നേഹത്തിന്റേയും കാലഘട്ടമായിരുന്നു. എല്ലാവരും പരസ്പരം സ്നേഹിക്കുകയും നമുക്കൊരു അഭയമുണ്ടെന്ന വിശ്വാസവും ഉണ്ടായിരുന്നു. ഇന്ന് അത് ഇല്ലാലോ. മോഹന്‍ലാലുമായും മമ്മൂട്ടിയുമായി അടുത്ത ബന്ധമുണ്ട്. മോഹന്‍ലാലിന്റെ ഒരുപാട് പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛനും ജേഷ്ഠനും അമ്മയുമായൊക്കെ അടുപ്പമുണ്ട്. സമയം കിട്ടുമ്പോഴൊക്കെ അമ്മയെ കാണാനായി പോകും. ലാല്‍ എനിക്ക് ഒരു അനിയനെ പോലെയാണ്. രണ്ടുപേരുമായി നല്ല അടുപ്പമുണ്ട്.

മമ്മൂട്ടിയും മോഹന്‍ലാലും ആരേക്കുറിച്ചും പരദൂഷണം പറയില്ല. എല്ലാ മനുഷ്യരും നന്നാകണം, പക്ഷെ ഞങ്ങള്‍ക്ക് ഒന്നാം സ്ഥാനത്ത് നില്‍ക്കണം എന്നേയുള്ളു. അത് മാത്രമാണ് അവരുടെ കുഴപ്പം. ആ ഒന്നാം സ്ഥാനം നിലനിർത്താന്‍ അവർ ശ്രമിക്കും. അത് കഴിഞ്ഞുള്ളവരെല്ലാം നന്നായി ഇരിക്കണം. നമ്മള്‍ വെറുതെ ഇരുന്ന് സംസാരിക്കുമ്പോള്‍ പോലും തമാശകള്‍ കേട്ട് രസിക്കാനാണ് അവർക്ക് ഇഷ്ടം. വേറെ ഒരാളുടെ ദൂഷ്യം ആരെങ്കിലും പറഞ്ഞാല്‍ അത് വിട്ട് വേറെ പിടിയെന്ന് പറയുമെന്നും പി ശ്രീകുമാർ ഓർക്കുന്നു.
ഇത്രയും നന്മയുള്ള ഹൃദയമുള്ളവർക്ക് അതിന്റേതായ നന്മ ലഭിക്കും. അത് തന്നെയാണ് അവരുടെ കാര്യം. ആരും അറിയാതെ എന്തൊക്കെ കാര്യങ്ങള്‍ അവർ ചെയ്യുന്നു. മോഹന്‍ലാല്‍ എന്ന് പറയുന്നത് ഒരു ഗിഫ്റ്റഡ് ആർട്ടിസ്റ്റാണ്. മമ്മൂട്ടി അങ്ങനേയല്ല. അയാളുടെ ജീവിതം മുഴുവന്‍, വൈദൂര്യ കല്ല് തേച്ച് ഉരച്ച് മിനുക്കി കൊണ്ടു വരുന്നത് പോലെ സ്വയം അധ്വാനത്തിലൂടെ പോകുകയാണ്. ഒരു നടനാകാന്‍ ശാസ്ത്രീയമായി എങ്ങനെ ജീവക്കണോ അതുപോലെയാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. അതിനായി പല ഇഷ്ടങ്ങളേയും മാറ്റി വെച്ചു. അതുകൊണ്ട് തന്നെയാണ് ഈ ഉയരത്തില്‍ എത്തിയതും അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്ത് ചരിത്രത്തില്‍ ഇടം പിടിച്ചതും.
അദ്ദേഹത്തെ വെച്ച് ഒരു പടം ചെയ്യുകയാണെങ്കില്‍ കരാർ ആയതുമുതല്‍ ഷൂട്ടിങ് തുടങ്ങുന്നത് വരേയുള്ള എല്ലാ കാര്യങ്ങളും വിളിച്ച് അന്വേഷിക്കും. കഥാപാത്രങ്ങളെക്കുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിക്കും. എന്നാല്‍ മോഹന്‍ലാലില്‍ ഞാന്‍ അത് കണ്ടിട്ടില്ല. അദ്ദേഹം ഇങ്ങനെ ജീവിതത്തിന്റെ താളം പോലെ എല്ലാം രസിച്ച്, രസിച്ച് മുന്നോട്ട് പോകുകയാണ്. അദ്ദേഹം തന്നെ പറയാറുണ്ട് എല്ലാം സംഭവിച്ച് പോകുകയാണെന്നും പി ശ്രീകുമാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications