'അന്ന് മോഹൻലാലിനൊപ്പം ശങ്കറിന്റെ കാറിലാണ് പോയത്, ആ സിനിമ കിട്ടാൻ വേണ്ടി അതിബുദ്ധി കാണിച്ചു'; പുതിയങ്കം മുരളി
മലയാള സിനിമയിൽ കഴുവുറ്റ പ്രതിഭകൾ ഒരുപാട് പേരുടെ കൈയൊപ്പ് പതിഞ്ഞ മേഖലയാണ് ഗാനരചന. ഒരുകാലം വരെ സാഹിത്യത്തിലെ പ്രമുഖരായിരുന്നു സിനിമാ ഗാനങ്ങളും കൂടുതലായി രചിച്ചിരുന്നത്. വയലാർ രാമവർമ്മ, പി ഭാസ്‌കരൻ, ഒഎൻവി കുറുപ്പ്, യൂസഫലി കേച്ചേരി എന്നിങ്ങനെ സാഹിത്യ രംഗത്ത് ശോഭിച്ചിരുന്ന നിരവധി പേർ സിനിമാ ഗാനങ്ങൾ എഴുതുകയും അവയിൽ പലതും വലിയ ഹിറ്റാവുകയും ഒക്കെ ചെയ്‌തിരുന്നു.
എന്നാൽ അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ചില പാട്ടെഴുത്തുകാരും നമുക്കിടയിലുണ്ട്. അത്തരത്തിൽ ഉള്ള ഒരു വ്യക്തിത്വമാണ് പുതിയങ്കം മുരളിയുടേത്. എൺപതുകളുടെ തുടക്കത്തിൽ ചില സിനിമകളിൽ അദ്ദേഹം എഴുതിയ പാട്ടുകൾ സൂപ്പർഹിറ്റുകളായിരുന്നു. എന്റെ മോഹങ്ങൾ പൂവണിഞ്ഞു, ചങ്ങാത്തം, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, മിഴിയോരങ്ങളിൽ, ഓർമ്മയിൽ എന്നും, ലയനം, അപൂർവ സംഗമം, പ്രിയപ്പെട്ട കുക്കു എന്നീ ചിത്രങ്ങളിൽ ഗാനങ്ങൾ രചിച്ചത് അദ്ദേഹമായിരുന്നു.

പുതിയകാലത്തും ചില പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. രാജയോഗം എന്ന അദ്ദേഹം പാട്ടെഴുതിയ സിനിമ 2023ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ തന്റെ ആദ്യകാല അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് പുതിയങ്കം മുരളി. സംവിധായകൻ ഭദ്രനുമായുള്ള ബന്ധവും മോഹൻലാലിനൊപ്പം ഉണ്ടായ അനുഭവങ്ങളും ദക്ഷിണാമൂർത്തി സ്വാമിയെ കണ്ടതും ഒക്കെ അദ്ദേഹം തുറന്നുപറഞ്ഞു. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പുതിയങ്കം മുരളിയുടെ വാക്കുകൾ
ആദ്യം ഞാൻ ഒരുപാട് കാലം കൊൽക്കത്തയിൽ ആയിരുന്നു. അവിടെ നിന്നാണ് ചെന്നൈയിലേക്ക് വരുന്നത്. ചെന്നൈയിൽ എനിക്ക് ചില സൗഹൃദങ്ങൾ ഉണ്ടായിരുന്നു. അതിലൊരാളാണ് ശരത് ചന്ദ്രൻ. പിന്നെ ഞാൻ ഭദ്രന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്. അന്ന് സഹ സംവിധായകൻ ആയിരുന്നു ഭദ്രൻ. പുള്ളിയുടെ ആദ്യ ചിത്രമായിരുന്നു എന്റെ മോഹങ്ങൾ പൂവണിഞ്ഞു. ഏത് കഥയും അപഗ്രഥിക്കാൻ അപാരമായ ശേഷിയുള്ള ആളായിരുന്നു ഭദ്രൻ.
അദ്ദേഹം ഏത് സ്ക്രിപ്റ്റും ഉണ്ടാക്കിയെടുക്കും. ഞാൻ അദ്ദേഹത്തിന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ഒരു ഇംഗ്ലീഷ് പുസ്‌തകത്തിന്റെ പാശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രമായി ആ കഥ പരിണമിച്ചു. എന്റെ ഒരു ഡയറി തുറന്നുനോക്കിയപ്പോൾ അതിൽ നിറയെ പാട്ടുകളായിരുന്നു. ഇത് കൊള്ളാമല്ലോ എന്ന് അദ്ദേഹം ചോദിച്ചു. എന്റെ ചിത്രത്തിൽ ഒന്നോ രണ്ടോ പാട്ടുകൾ എഴുതണമെന്ന് ഭദ്രൻ പറഞ്ഞു.
ആ സമയത്ത് ബിച്ചുവേട്ടൻ അതിന്റെ മെയിൻ റൈറ്റർ വന്നാൽ പുള്ളിയെ കൺവിൻസ് ചെയ്യിക്കണമെന്ന് ഭദ്രൻ എന്നോട് പറഞ്ഞു. അതാണ് രസകരമായ സംഭവം. ഞാൻ എങ്ങനെയും പദങ്ങളെ വളച്ചൊടിച്ച് പാട്ടാക്കും. സന്ദർഭം അനുസരിച്ച് വിരഹത്തിന്റെ ഒരു പാട്ടുണ്ടാക്കി. ശങ്കർ ഭദ്രേട്ടന്റെയും ശരത് ചന്ദ്രന്റെയും ഒക്കെ ഫ്രണ്ടാണ്. അവരൊക്കെ വന്നുപോകും. മോഹൻലാലും വന്നുപോകും. അന്നത്തെ മോഹൻലാൽ ആണ് കേട്ടോ.
വളരെയധികം സൗഹൃദ ഭാവത്തോടെ സംസാരിക്കുന്ന, കൺവിൻസിംഗ് ആയിട്ടുള്ള എങ്കറേജിംഗ് കഥാപാത്രമാണ് മോഹൻലാൽ. അങ്ങനെ ഭദ്രേട്ടൻ പറഞ്ഞു രണ്ട് കടമ്പകളുണ്ട് ഇതിന്, ബിച്ചുവേട്ടനെ കൺവിൻസ് ചെയ്യണമെന്ന്. അങ്ങനെ ബിച്ചുവേട്ടനെ കൺവിൻസ് ചെയ്യാൻ എന്ത് ചെയ്യണമെന്ന് ഞാൻ ആലോചിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഒരു ഹിറ്റായ പാട്ടിന്റെ ടെമ്പോയിൽ എഴുതി. അതോടെ അദ്ദേഹം തന്നെ തോളിൽ തട്ടി കൊള്ളാമെന്ന് പറഞ്ഞു.
അങ്ങനെ ലാലിനോട് പറഞ്ഞ് ദക്ഷിണാമൂർത്തി സ്വാമിയെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കാൻ പറഞ്ഞു. അന്ന് ഓട്ടോയിലോ കാറിലോ ആണെന്ന് തോന്നുന്നു ഞങ്ങൾ സ്വാമിയെ കാണാനായി പോയത്. ശങ്കറിന്റെ കാർ ആണെന്ന് തോന്നുന്നു. ലാൽ ആണ് എന്നെ പരിചയപ്പെടുത്തി കൊടുത്തത്. തന്റെ ആത്മ താളം കൊള്ളാം എന്നായിരുന്നു സ്വാമി പറഞ്ഞത്.












Click it and Unblock the Notifications