പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റില്‍ ബൗൺസർമാരുടെ 'വിളയാട്ടം': ജൂനിയർ ആർട്ടിസ്റ്റുമാർക്ക് മർദ്ദനം
പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗുരുവായൂർ അമ്പലനടയില്‍. 'ജയ ജയ ജയ ജയഹേ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സെറ്റിലെ ബൗൺസർമാർക്കെതിരെ ഗുരുതരമായ ആരോപണവുമായി ചിത്രത്തിലെ ജൂനിയർ ആർട്ടിസ്റ്റുകള്‍ രംഗത്ത് വന്നിരിക്കുന്നത്.
കളമശ്ശേരിയിലെ എഫ് എ സി ടി പരിസരത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഈ സെറ്റിലാണ് ജൂനിയർ ആർട്ടിസ്റ്റുകള്‍ക്കെതിരായ പീഡനമെന്നാണ് മീഡിയ വണ്‍ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളം കുടിക്കാനോ, ഭക്ഷണം കഴിക്കാനോ വിടില്ല. എന്തെങ്കിലും തരത്തില്‍ ചോദ്യം ചെയ്യാനായി ശ്രമിച്ചാല്‍ അവരെ മർദ്ദിച്ച് അവശരാക്കുകയും ചെയ്യുമെന്നും ജൂനിയർ ആർട്ടിസ്റ്റുമാർ പറയുന്നു.

"പുതിയ ഒരു ബൗൺസർ വന്നിരുന്നു. അവന്‍ ഒരു ചേട്ടന്റെ പല്ലിന് കല്ലുകൊണ്ട് അടിക്കുകയുണ്ടായി. അത് ചോദിക്കാന്‍ പോയത് അവർക്ക് പിടിച്ചില്ല. ഇതോടെ പ്രതികരിച്ച ആളുകള്‍ക്കെതിരെ നടപടി എടുക്കാന്‍ തുടങ്ങി" ജൂനിയർ ആർട്ടിസ്റ്റുമാർ പറയുന്നു. മർദ്ദനമേറ്റവരെ പരാതി നല്‍കാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയ പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്.
അതേസമയം, ജഗദീഷ്, രേഖ, യോഗി ബാബു, അനശ്വര രാജൻ, നിഖില വിമൽ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു. 'കുഞ്ഞിരാമായണ'ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് 'ഗുരുവായൂർ അമ്പലനടയിൽ '.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പെരുമ്പാവൂരിൽ നിർമ്മിച്ച സെറ്റ് നഗരസഭയുടെ നിർദേശത്തെ തുടർന്ന് പൊളിച്ച് മാറ്റിയിരുന്നു.
വയൽ നികത്തിയ സ്ഥലത്താണ് പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയുള്ള സെറ്റ് നിർമ്മിച്ചത്. പെരുമ്പാവൂർ കരാട്ടുപ്പള്ളിക്കരയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു സെറ്റ്. വയൽ നികത്തിയ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരാണ് പരാതി നൽകിയത്. ഇതേതുടർന്നായിരുന്നു നഗരസഭയുടെ നടപടി.












Click it and Unblock the Notifications