സുധിയുടെ മരണശേഷം കിട്ടിയ തുക ഇത്ര, ചിലവാക്കിയത് എങ്ങനെ? ആദ്യമായി തുറന്ന് പറഞ്ഞ് രേണു സുധി
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയയിലെ വൈറൽ താരവുമായ രേണു സുധിയുടെ നേർക്ക് നിരന്തരം ഉയരുന്ന ചോദ്യമാണ് സഹായമായി കിട്ടിയ പണമൊക്കെ എന്ത് ചെയ്തു എന്നുളളത്. സുധിയുടെ മരണശേഷം വലിയ തോതിൽ സാമ്പത്തിക സഹായം ആളുകളിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കിട്ടിയിട്ടുണ്ടെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്.
സുധിയുടെ സുഹൃത്തെന്ന് പറയുന്ന താജുദ്ദീൻ പത്തനംതിട്ട കഴിഞ്ഞ ദിവസം തെളിവുകളെന്ന് അവകാശപ്പെട്ട് പണം വന്നതിന്റെ സ്ക്രീൻഷോട്ടുകളും പുറത്ത് വിട്ടിരുന്നു. എത്ര പണം കിട്ടിയെന്നും അതെങ്ങനെ ചെലവാക്കിയെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് രേണു സുധി ഇപ്പോൾ. ബിഗ് ബോസ് താരം ദേവുവിന്റെ ചായ് ടോക്സ് വിത്ത് വൈബർഗുഡ് ചാനലിലാണ് രേണുവിന്റെ തുറന്ന് പറച്ചിൽ.
രേണു പറയുന്നു: ''സുധിച്ചേട്ടന്‍ മരിച്ച ശേഷം കിട്ടിയ കുറേ പൈസയൊക്കെ താന്‍ എടുത്ത് പൂഴ്ത്തി വെച്ചിരിക്കുകയാണ്, ഇതാണ് ആളുകള്‍ പറയുന്നത്. സുധിച്ചേട്ടന്‍ മരിച്ചതിന്റെ ഒന്‍പതാം നാള്‍ ആണ് പൈസ അക്കൗണ്ടിലേക്ക് വന്ന് തുടങ്ങിയത്. താനും കിച്ചുവും കൂടി നോക്കിയപ്പോള്‍ 75,000 രൂപയുണ്ട്.

മുന്‍പ് സുധിച്ചേട്ടന്‍ കിച്ചുവിന് വാങ്ങിക്കൊടുത്ത ഒരു ബൈക്ക് സിസിക്കാര്‍ കൊണ്ട് പോയിരുന്നു. അത് സുധിച്ചേട്ടന് വലിയ വിഷമമായി. മരിക്കുന്നത് കുറച്ച് ദിവസം മുന്‍പായിരുന്നു ഇത്. സുധിച്ചേട്ടന്‍ മരിച്ച ശേഷം കിച്ചു തന്നെ ഒരു വോയിസ് കേള്‍പ്പിച്ചു. മക്കളേ അടുത്ത രണ്ടാം തിയ്യതി അച്ഛന് സാലറി കിട്ടുമ്പോള്‍ ബൈക്ക് വാങ്ങിത്തരാം എന്നാണ് സുധിച്ചേട്ടന്‍ ആ വോയിസില്‍ പറയുന്നത്. അത് കേട്ട് താന്‍ തകര്‍ന്ന് പോയി.
കിച്ചുവിന് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങിക്കൊടുത്തു. 69,000 രൂപയായി. ബാക്കി പൈസ ചിലവിനും കാര്യങ്ങള്‍ക്കുമൊക്കെയായി. അല്ലാതെ കിട്ടിയ പണത്തില്‍ നിന്ന് ഒരു രൂപ പോലും എടുത്ത് രേണു സുധി പൂഴ്ത്തി വെച്ചിട്ടില്ല. സുധിച്ചേട്ടന്റെ മക്കള്‍ക്ക് തന്നെയാണ് കൊടുത്തത്. അതാണ് ഇവരീ പറയുന്ന കോടികള്‍.
തന്നെയും കിച്ചുവിനേയും തമ്മില്‍ തെറ്റിക്കാന്‍ ആണ് കുറച്ച് ആളുകളുടെ ലക്ഷ്യം. പക്ഷേ അത് നടക്കില്ല. കിച്ചുവിന് എന്നെ അറിയാം, എനിക്ക് കിച്ചുവിനേയും. അമ്മ- മകന്‍ എന്നുളള ബോണ്ട് സുധിച്ചേട്ടന്‍ ഉണ്ടാക്കിയതാണ്. സുധിച്ചേട്ടനാണ് ഞങ്ങളെ ചേര്‍ത്ത് പിടിച്ചത്. ആ ഒരു ആത്മാവിന്റെ ശക്തി ഉളളയിടത്തോളം കാലം ഞങ്ങളെ തകര്‍ക്കാനാകില്ല. എന്തും പറഞ്ഞോട്ടെ.
കിച്ചുവിന്റെ കുറ്റം താജുദ്ദീൻ തന്റെ അടുത്ത് വന്ന് പറഞ്ഞിട്ടുണ്ട്. മോളേ അവന്‍ ശരിയല്ല, അവന്‍ പൈസ് വാങ്ങും എന്നൊക്കെ പറഞ്ഞു. താന്‍ ഒന്നും മിണ്ടിയില്ല. ഇയാളുടെ ഉദ്ദേശം എന്താണെന്ന് തനിക്ക് അറിയില്ലല്ലോ. പറഞ്ഞ് കൊണ്ടിരിക്കുകയാണ് കിച്ചുവിന്റെ കുറ്റം. അപ്പോള്‍ താന്‍ പറഞ്ഞു നിര്‍ത്തിയേക്കാന്‍. ഇതൊക്കെ പറയാന്‍ ഇയാള്‍ ആരാണ്'', രേണു ചോദിക്കുന്നു.












Click it and Unblock the Notifications