സുരേഷ് ഗോപി ചെയ്തത് ആരും അറിഞ്ഞില്ല: പക്ഷെ ജയസൂര്യ പരസ്യമാക്കി; പിന്നാലെ കുടുംബം നിഷേധിച്ചു: ആലപ്പി അഷ്റഫ്
പ്രമുഖ ഹാസ്യകഥാപ്രസംഗകനും നടനുമായിരുന്ന വിഡി രാജപ്പനെക്കുറിച്ചുള്ള ഓർമ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ആലപ്പി അഷ്റഫ്. പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ട് പോയ പാരഡി ഗാനങ്ങളുടെ കുലപതിയായിരുന്ന വിഡി രാജപ്പന്‍ ഹാസ്യകഥാപ്രസംഗത്തിന് വേറിട്ട മുഖം നല്‍കിയ അതുല്യനായ കലാകാരനായിരുന്നുവെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കുന്നത്.
നിരവധി ഹാസ്യ കലാകാരന്മാർക്ക് ജീവിതോപാധിയായി മാറിയ ഒരു കല സമ്മാനിച്ചിട്ടാണ് അദ്ദേഹം മടങ്ങി പോയത്. മനുഷ്യരുടെ കഥകേട്ടുമടുത്ത മലയാളികള്‍ക്ക് വേണ്ടിയും എന്റെ നിലനില്‍പ്പിന് വേണ്ടിയും എലിയേയും പട്ടിയേയും പൂച്ചയേയും കോഴിയേയുമൊക്കെ ഞാനിങ്ങ് എടുത്തു എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാനും വിഡി രാജപ്പനുമൊക്കെ കലാരംഗത്തേക്ക് കടന്ന് വരുന്നത് ഏകദേശം ഒരേകാലത്താണ്. ഞാന്‍ മിമിക്രിയിലൂടേയും അദ്ദേഹം ഹാസ്യകലാപ്രകടനത്തിലൂടേയും.

ഹാസ്യകലാപ്രകടനത്തില്‍ നിന്നും സ്വന്തമായി ഒരു ട്രൂപ്പ് ഉണ്ടാക്കി അദ്ദേഹം ഹാസ്യകഥാപ്രസംഗത്തിലേക്ക് കടന്നു. അന്നൊക്കെ ഒരുപാട് വേദികളില്‍ വെച്ച് ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ട്. അങ്ങനേയുള്ള കണ്ടുമുട്ടലുകളിലൂടെ ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഉടലെടുത്ത്. ആ ബന്ധം സിനിമ മേഖലയിലേക്ക് വന്നപ്പോഴും തുടർന്നു. ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടെയൊക്കെ വിഡി രാജപ്പന്‍ തന്റെ കഥാപ്രസംഗവുമായി ഓടിയെത്തിയിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് ഓർക്കുന്നു.
ഒരു കാലത്ത് വിഡി രാജപ്പന്റെ പരിപാടികളില്ലാതെ മലയാളികള്‍ക്ക് ഓണമില്ലായിരുന്നു. ഉത്സവ പറമ്പുകള്‍, പള്ളിപെരുന്നാള്‍ അങ്ങനെ എവിടെയാകട്ടെ വിഡി രാജപ്പന്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ അവിടെ ജനസമുദ്രമായി മാറും. കഥകകളില്‍ ഉടനീളം കഥാപാത്രമായി വരുന്നത് മനുഷ്യരായിരുന്നില്ല. കോഴിയും പട്ടിയും പൂച്ചയും എരുമയും കാറുമൊക്കെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. ഇവയ്ക്ക് മിഴിവേകാന്‍ പാരഡി ഗാനങ്ങളുടെ അകമ്പടിയുമുണ്ടാകും. ആ കഥാപത്രങ്ങളെയെല്ലാം ജനം രണ്ട് കൈയും നീട്ടി സ്വീകരിച്ചിരുന്നു.
കത്തിജ്വലിച്ച് നില്‍ക്കുമ്പോഴും സ്വന്തം ആരോഗ്യ കാര്യത്തില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. ചിട്ടയായ ജീവിതക്രമവും അദ്ദേഹം പാലിച്ചിരുന്നില്ല. അതിന് അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വന്നു. കാലക്രമേണ പലവിധ അസുഖങ്ങളും അദ്ദേഹത്തെ കീഴടക്കി. വീണ്ടും കലാരംഗത്ത് സജീവമാകുന്ന ഒരു കാലം രാജപ്പന്‍ സ്വപ്നം കണ്ടിരുന്നു.
കിടപ്പിലായ രാജപ്പനെ സിനിമക്കാർ ആരും സഹായിച്ചില്ലെന്ന ആക്ഷേപം പല ഭാഗത്ത് നിന്നും ഉയർന്ന് വന്നിരുന്നു. ഇത് അറിഞ്ഞ സുരേഷ് ഗോപി അവരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ഒരു ലക്ഷം രൂപ അപ്പോള്‍ തന്നെ രാജപ്പന് കൈമാറുകയും ചെയ്തു. ഇത് മറ്റാരും അറിഞ്ഞതുമില്ല, സുരേഷ് ഗോപിയായിട്ട് എവിടേയും വെളിപ്പെടുത്തിയതുമില്ല. പിന്നാലെ നടന്‍ ജയസൂര്യ തനിക്ക് ലഭിച്ച വനിത അവാർഡ് തുകയായ 50000 രൂപ അവശകലാകാരനായ വിഡി രാജപ്പന് നല്‍കുകയാണെന്ന് ചാനലുകളിലൂടെ പ്രഖ്യാപിച്ചു.
ഈ പരസ്യപ്രഖ്യാപനം വിഡി രാജപ്പന്റെ വീട്ടുകാർക്ക് ഉള്‍ക്കൊള്ളാനായില്ല. അതിനാല്‍ തന്നെ അവർ ജയസൂര്യ പ്രഖ്യാപിച്ച ആ തുക സ്നേഹ പൂർവ്വം നിരസിച്ചു. പിന്നീട് ജയസൂര്യ അപേക്ഷിച്ചതിന് ശേഷമാണ് അവർ അത് സ്വീകരിച്ചത്. വിഡി രാജപ്പന്റെ മരണം വരെ കൂടെയുണ്ടായിരുന്ന സന്തത സഹചാരി സജയന്‍ മിത്രന്‍കരയില്‍ നിന്നാണ്. സുരേഷ് ഗോപി പണം നല്‍കിയത് ആരും ഇന്നും വരെ അറിഞ്ഞിട്ടില്ലെന്നതാണ് സത്യമെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications