'സൂമിന് പകരം നമസ്തെ ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍ '; പ്രചാരണത്തിലെ സത്യാവസ്ഥ ഇങ്ങനെ
ദില്ലി: കൊറോണ വൈറസിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ തലത്തിലടക്കം വീഡിയോ കോണ്‍ഫറന്‍സുകള്‍ക്ക് അടുത്തകാലത്ത് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സൂം വിഡിയോ കോൺഫറൻസ് ആപ്പാണ് ഇതിന് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. എന്നാല്‍ ഈ ആപ്പുമായി ബന്ധപ്പെട്ട് നിരവധി സുരക്ഷാ ആശങ്കകളാണ് ഉയര്‍ന്നിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നതില്‍ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ മുന്നറിയിപ്പു പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
വിഡിയോ കോൺഫറൻസിനായി പുതിയ ആപ്പുകള്‍ വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സൂമിന് പകരമായി വീഡിയോ കോണ്‍ഫറിന്‍സിനായി 'നമസ്തേ' എന്ന പുതിയൊരു ആപ്പ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയതായുള്ള പ്രചാരണം ശക്തമായത്. ഒരു ന്യൂസ് പോര്‍ട്ടല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തു.

'സേ നമസ്‌തേ' എന്ന അപ്ലിക്കേഷന്‍റെ ബീറ്റാ പതിപ്പ് ഈ ആഴ്ച ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കൾക്കായി ലഭ്യമാവുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ തികച്ചും തെറ്റായൊരു വാര്‍ത്തയാണ് ഇതെന്നാണ് വസ്തുത. ഇത്തരത്തില്‍ ഒരു ആപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ല.
സൂമുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു സര്‍ക്കാര്‍ തന്നെ ആപ്പ് പുറത്തിറക്കുന്നു എന്ന റിപ്പോര്‍ട്ട് പ്രചരിച്ചത്. സുരക്ഷാ ഭീഷണികളുള്ളതിനാൽ സർക്കാർ ഉദ്യോഗസ്ഥർ ആപ് ഉപയോഗിക്കരുതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചത്. സൂം ആപ്പ് ഉപയോഗിക്കുന്ന സ്വകാര്യ വ്യക്തികൾക്ക് ഒമ്പത് മാർഗ്ഗനിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.
ഓരോ തവണ സൂം ആപ്പ് ഉപയോഗിക്കുമ്പോഴും പുതിയ യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിക്കുക എന്നതാണ് ഇതിൽ പ്രധാനം. കോൺഫറൻസ് റൂമിലേക്ക് അംഗീകാരമില്ലാതെ പ്രവേശിക്കുന്നത് തടയുക. അംഗീകാരമുള്ള ഉപയോക്താക്കൾ കോൺഫറൻസിൽ വിദ്വേഷ പ്രവർത്തനങ്ങൾ നടത്തുന്നത് തടയുക. ഡിഒഎസ് ആക്രമണങ്ങൾ ഒഴിവാക്കുന്നതിന് ഉപയോക്താക്കളുടെ പ്രവേശനം പാസ് വേർഡ് ഉപയോഗിച്ച് പരിമിതപ്പെടുത്തുക. തുടങ്ങിയവയും കേന്ദ്രം പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍പ്പെടുന്നു.












Click it and Unblock the Notifications