കൊവിഡ് ബാധ മറച്ചുവെച്ച് കണ്ണന്താനം അമ്മയുടെ സംസ്കാരം നടത്തിയെന്ന പ്രചരണം;വാർത്ത വ്യാജമെന്ന് സർക്കാർ
തിരുവനന്തപുരം; കൊവിഡ് ബാധിച്ച് മരിച്ച വിവരം മറച്ച് വെച്ച് മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചുവെന്ന വാർത്ത വ്യാജമാണെന്ന് സർക്കാർ. കണ്ണന്താനത്തിന്റെ അമ്മ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും മരിക്കുമ്പോൾ അവർക്ക് കൊവിഡ് ഭേദമായിരുന്നുവെന്നും പിആർഡിയുടെ ഫാക്ട് ചെക്ക് വിഭാഗം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മക്ക് 2020 മെയ് 28നു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹി എയിംസിൽ ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷം ജൂണ് 5നും, 10 നും നടത്തിയ കോവിഡ് പരിശോധനകളിൽ ഫലം നെഗറ്റീവ് ആയിരുന്നു.എന്നാൽ കോവിഡ് ബാധയെത്തുടർന്ന് 91 വയസുകാരിയായ അവരുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായിരുന്നു. ജൂണ് 14നു ഹൃദയാഘാതത്തെ തുടർന്നാണ് ഇവർ മരിക്കുന്നത്.
Recommended Video
മരണ സമയത്ത് ഇവർ കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹം കൊണ്ടുവരുന്നതിനും സംസ്‌ക്കാര ചടങ്ങുകൾ നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലെന്നും പിആർഡി കുറിപ്പിൽ വ്യക്തമാക്കി. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കലായിരുന്നു മന്ത്രിക്കെതിരെ ആരോപണം ഉയർത്തിയത്. ജൂൺ 10ന് ദില്ലിയിൽ മരിച്ച കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ച് കോട്ടയം മണിമലയിൽ പൊതുദർശനം നടത്തിയാണ് സംസ്കരിച്ചതെന്നായിരുന്നു ജോമോന്റെ ആരോപണം. താനും സംസ്കാരത്തിൽ പങ്കെടുത്തിരുന്നുവെന്നും ജോമോൻ പറഞ്ഞു.
അതേസമയം ആരോപണം നിഷേധിച്ച് അൽഫോൺസ് കണ്ണന്താനവും രംഗത്തെത്തിയിരുന്നു. അമ്മക്ക് മരണത്തിനു മുമ്പ് കൊവിഡ് ഭേദമായിരുന്നു എന്നും എന്നാൽ ശ്വാസകോശത്തിനും ഹൃദയത്തിനുമേറ്റ ആഘാതമാണ് മരണകരണമെന്നും അൽഫോൺസ് പറഞ്ഞിരുന്നു. ജൂൺ 5 ന് തന്നെ കൊവിഡ് മുക്തമായെങ്കിലും പ്രധാന അവയവങ്ങളെ മോശമായി ബാധിച്ചിരുന്നു. വൃക്കകൾ തകരാറിലാവുകയും ഹൃദയസ്തംഭനം ഉണ്ടാകുകയുമായിരുന്നു. അതുകൊണ്ട് തന്നെ കൊവിഡിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പറയുന്നത് തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.