അമ്പതു വര്‍ഷം കൊണ്ട് സംഭവിച്ചത് . . .
തിരുവനന്തപുരം : ഒന്നിച്ചു ഭരിച്ചതിന്റെ ഓര്‍മ്മകള്‍ ഭിന്നിച്ചു നിന്ന് അയവിറക്കുകയാണ് കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍. ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികത്തിന് കൊടിയുയരുമ്പോള്‍ കേരളം സ്വന്തം ചരിത്രം അമ്പതു വര്‍ഷത്തിനപ്പുറത്തേയ്ക്ക് മറിച്ചു നോക്കുന്നു.
ആദ്യത്തെ മന്ത്രിസഭ
ചരിത്രം കുറിച്ച നടപടികള്‍
വിദ്യാഭ്യാസ ബില്‍
സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിലനിന്ന അനഭിലഷണീയതകള്‍ക്കെതിരെയുളള ബില്‍. സിലബസ് പരിഷ്കരണം, വേതന വ്യവസ്ഥകളുടെ ഏകോപനം എന്നിവ മുഖ്യ ലക്ഷ്യം. അധ്യാപകരുടെ മാാകാര്‍ട്ട എന്ന പേരില്‍ ചരിത്രത്തില്‍ ഇടം നേടിയ ബില്‍.
ഭൂപരിഷ്കരണ ഓര്‍ഡിനന്‍സ്
കൃഷിഭൂമി കര്‍ഷകന് എന്ന കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ മുദ്രാവാക്യം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഓര്‍ഡിനന്‍സ്. ഈ ഓര്‍ഡിനന്‍സ് നടപ്പിലാതോടെ അന്നു വരെ നിലനിന്ന ജന്മിത്വം അവസാനിക്കുകയും ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കുകയും ചെയ്തു. ഫ്യൂഡല്‍ വ്യവസ്ഥിതിയ്ക്ക് അറുതി വരുത്തിയ നടപടിയായിരുന്നു ഇത്.
അനിവാര്യമായ പ്രതിഷേധം
അന്നുവരെ കയ്യടക്കി വച്ചിരുന്ന ഭൂമി കൈവിട്ടു പോകുന്നതില്‍ വിഷമമുളള ഭൂവുടമകളും സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ തന്നിഷ്ടം മാത്രം നടത്തിവന്ന ജാതീയ സംഘടനകളും സര്‍ക്കാരിനെതിരെ തിരിഞ്ഞു.
എന്‍എസ് എസ് നേതാവ് മന്നത്ത് പത്മനാഭന്‍ നേതൃത്വം നല്‍കുകയും ക്രിസ്തീയ സഭകളും മുസ്ലീംലീഗും പിന്തുണയ്ക്കുകയും ചെയ്ത വിമോചന സമരം സര്‍ക്കാരിനെതിരെ നടന്നു.
കോണ്‍ഗ്രസ്, പ്രജാ സോഷ്യലിസ്റ് പാര്‍ട്ടി, ആര്‍എസ്പി എന്നീ രാഷ്ട്രീയകക്ഷികള്‍ വിമോചന സമരത്തെ പിന്തുണച്ചു.
മത്തായി മാഞ്ഞൂരാന്‍, ആര്‍ ശങ്കര്‍, ഫാദര്‍ വടക്കന്‍ എന്നിവരാണ് വിമോചന സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത്.
സമരത്തെ തുടര്‍ന്ന് വ്യാപകമായ അക്രമങ്ങളും പൊലീസ് വെടിവെപ്പുമുണ്ടായി. വെട്ടുകാട്, ചെറിയതുറ, അങ്കമാലി, പുല്ലുവിള എന്നിവിടങ്ങളില്‍ നടന്ന വെടിവെപ്പുകളില്‍ 15 പേര്‍ കൊല്ലപ്പെട്ടു.
തെക്കുതെക്കൊരു ദേശത്ത്
അറബിക്കടലിന്‍ തീരത്ത്
ഭര്‍ത്താവില്ലാനേരത്ത്
ഗ്ലോറിയയെന്നൊരു ഗര്‍ഭിണിയെ
ചുട്ടുകരിച്ചൊരു സര്‍ക്കാരേ. . .. ..
എന്ന മുദ്രാവാക്യം വിമോചന സമരത്തോടൊപ്പം ചരിത്രത്തിന്റെ ഭാഗമായി.
അമ്പത്തേഴില്‍ നിന്ന് അമ്പതു വര്‍ഷം കഴിയുമ്പോള്‍
ഇന്നും കേരളത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് പ്രാമുഖ്യമുളള സര്‍ക്കാരാണ് ഭരിക്കുന്നത്. ഒരേ പാര്‍ട്ടിയില്‍ നിന്നും ഭിന്നിച്ചു പോയവര്‍. ആദ്യത്തെ മന്ത്രിസഭയില്‍ അംഗമായിരുന്നവരും അന്നത്തെ പാര്‍ട്ടിയുടെ കരളും കാമ്പുമായിരുന്നവരും ഇന്ന് ചിതറിത്തെറിച്ച് പലയിടങ്ങളിലാണ്.
യാദൃ ച്ഛികമാകാം, ഒന്നാം മന്ത്രിസഭയുടെ ഒരു സുപ്രധാന തീരുമാനത്തെക്കുറിച്ചുളള തര്‍ക്കവും ഈ അമ്പതാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ കടന്നു വന്നത്.
അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും തമ്മില്‍ നടന്ന തര്‍ക്കം, സൗമനസ്യത്തിന്റെയോ സഹാനുഭൂതിയുടെയോ ഭാഷ തങ്ങള്‍ക്കൊരിക്കലും വഴങ്ങില്ലെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു.
ഭൂപരിഷ്കരണത്തിന്റെ പിതൃത്വം തങ്ങള്‍ക്കാണെന്ന് സിപിഐയും മാതൃത്വം തനിക്കാറണന്ന് ഗൗരിയമ്മയും വാദിക്കുന്നത് മനസിലാക്കാം. എന്നാല്‍ ഈ തര്‍ക്കത്തില്‍ വിജയിക്കാന്‍ ഗൗരിയമ്മയുടെ കുടുംബ ജീവിതത്തെയാണ് വെളിയം കരുവാക്കിയത്.
ടി വി തോമസ് ഗൗരിയമ്മയെ കല്യാണം കഴിച്ചത് ടിവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നെന്ന് ഒരു കമ്മ്യൂണിസ്റ് നേതാവ് മൈക്കു കെട്ടി പ്രസംഗിക്കുന്ന വിചിത്രമായ കാഴ്ചയ്ക്ക് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചു.
വെളിയം, ആ കാലത്ത് ഉന്നതനായ ഒരു നേതാവിന്റെ മകളുടെ പുറകെ നടക്കുകയായിരുന്നെന്നാണ് ഗൗരിയമ്മ തിരിച്ചടിച്ചത്. അമ്പതു കൊല്ലത്തിനപ്പുറത്തെ സാമൂഹ്യപ്രവര്‍ത്തന ചരിത്രം അവകാശപ്പെടുന്നവര്‍ എത്തി നില്‍ക്കുന്നതെവിടെ? വാഗ്വാദങ്ങളില്‍ ജയിക്കാന്‍ ഏത് നീചമാര്‍ഗവും സ്വീകരിക്കുന്ന ഇവര്‍ എന്തു സന്ദേശമാണ് നമുക്കു നല്‍കുന്നത്?












Click it and Unblock the Notifications