ഇവിടെ വെറും 'ജനത കർഫ്യു', അവിടെ ഒരാൾക്ക് 74,000 രൂപ!!! കോവിഡ്19 നേരിടാൻ മറ്റ് രാജ്യങ്ങളുടെ പദ്ധതികൾ
ദില്ലി: കൊറോണ വൈറസ് ഭീതി ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. ലോകരാജ്യങ്ങള്‍ പലമാര്‍ഗ്ഗങ്ങളിലൂടെയാണ് ഈ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടെയാണ് ഇന്ത്യക്കാരോട് ഒരു ദിവസം 'ജനത കര്‍ഫ്യു' ആചരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
ഇന്ത്യയിലെ കാര്യങ്ങളും അത്രയ്ക്ക് ആശാവഹമല്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുന്നതുപോലെയുള്ള നടപടികളിലേക്ക് ഇന്ത്യ കടന്നിട്ടും ഇല്ല.
കൊറോണയെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കൊപ്പമുണ്ട് എന്ന തോന്നലാണ് ഓരോ സര്‍ക്കാരും ഉണ്ടാക്കേണ്ടത്. കേരള സര്‍ക്കാര്‍ 20,000 കോടിയുടെ പാക്കേജ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ, ഓരോ ബാങ്ക് അക്കൗണ്ടിലേക്കും ആയിരം ഡോളര്‍ നിക്ഷേപിച്ചുകൊടുക്കുന്ന സര്‍ക്കാരുകളും ലോകത്തുണ്ട്. എങ്ങനെ ലോകം കൊറോണയെ നേരിടുന്നു എന്ന് പരിശോധിക്കാം...
ഓരോ അക്കൗണ്ടിലും 1,000 ഡോളര്‍
ആദ്യം കൊറോണ വൈറസിനെ പുച്ഛിച്ച ആളായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശതകോടികളുടെ ഒരു ബൃഹദ് പാക്കേജ് ആണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്- കൊറോണ റിലീഫ് പാക്കേജസ് ബില്‍!
ഒരു ട്രില്യണ്‍ ഡോളറിന്റെ ആശ്വാസ പദ്ധതിയാണ് ഇത്. ഇതില്‍ 250 ദശലക്ഷം ഡോളര്‍ പൗരന്‍മാര്‍ക്ക് നേരിട്ട് നല്‍കാന്‍ ആണ് ഉപയോഗിക്കുക. ഇത് പ്രകാരം, ഓരോ ബാങ്ക് അക്കൗണ്ട് ഉടമയ്ക്കും 1,000 ഡോളര്‍ വീതം ലഭിക്കും എന്നാണ് കരുതുന്നത്.
അതുപോലെ, ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം വരെ ശമ്പളത്തോടുകൂടിയ അടിയന്തര അവധി നല്‍കണം എന്നതും നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.
രണ്ടാഴ്ചയില്‍ 900 ഡോളര്‍
കാനഡയും ഇപ്പോള്‍ കൊറോണ ഭീതിയില്‍ ആണ്. ജോലി ആനുകൂല്യങ്ങള്‍ ഇല്ലാത്തവര്‍ക്കും, ശമ്പളത്തോട് കൂടിയ അവധി ഇല്ലാത്തവര്‍ക്കും ആശ്വാസമാകുന്ന പ്രഖ്യാപനമാണ് കനേഡിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരക്കാര്‍ രണ്ടാഴ്ച കൂടുമ്പോള്‍ പരമാവധി 900 കനേഡിയന്‍ ഡോളര്‍ വരെ സഹായധനമായി നല്‍കും. മൂന്നര മാസത്തോളം ഈ സഹായം തുടരും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
കൊറോണ വൈറസ് ബാധയുടെ നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും വ്യാപാരികള്‍ക്കും നേരിട്ട് സഹായം എത്തിക്കാന്‍ 27 ബില്യണ്‍ ഡോളറിന്റെ മറ്റൊരു പദ്ധതിയും ഉണ്ട്. മൊത്തം 82 ബില്യണ്‍ കനേഡിയന്‍ ഡോളറിന്‌റെ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പിഴയീടാക്കി ഒരു രാജ്യം, അതിനൊപ്പം സഹായങ്ങളും
വലിയ ഭയത്തിലാണ് ഫ്രാന്‍സ് ഇപ്പോഴുള്ളത്. ഏറെക്കുറേ സമ്പൂര്‍ണ ഐസൊലേഷന്‍ ആണ്. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ, അനാവശ്യമായി പുറത്തിറങ്ങുന്നവരില്‍ നിന്ന് 38 യൂറോ ആയിരുന്നു ഇതുവരെ പിഴ ഈടാക്കിയിരിന്നത്. ഇത് ഒറ്റയടിക്ക് 135 യൂറോ ആക്കി ഉയര്‍ത്താന്‍ പോവുകയാണ് സര്‍ക്കാര്‍.
സൈന്യം ആണ് കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. തീരെ വയ്യാത്തവരെ ആശുപത്രിയില്‍ എത്തിക്കാനും സൈന്യത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതോടൊപ്പം ജനങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം 385 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് ആണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ചുവപ്പ് മേഖല- ഇറ്റലി മുഴുവന്‍
ഏറ്റവും രൂക്ഷമായ പ്രത്യാഘാതം ആണ് ഇറ്റലി നേരിടുന്നത്. ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചത് ഇറ്റലിയില്‍ ആണ്. രാജ്യം മുഴുവന്‍ 'റെഡി സോണ്‍' ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ് രാജ്യത്ത്. ഇതിനെ മറികടന്ന് പുറത്തിറങ്ങിയ 40,000 ആളുകളില്‍ നിന്ന് ഇതുവരെ പിഴ ഈടാക്കിയിട്ടുണ്ട്.
28 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് ആണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഒരു വിഭാഗം ജനങ്ങളിലേക്ക് നേരിട്ട് സഹായമായി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഓസ്‌ട്രേലിയ
കൊറോണയെ പ്രതിരോധിക്കാന്‍ എന്തിനും തയ്യാറായി നില്‍ക്കുകയാണ് ഓസ്‌ട്രേലിയ. 17.6 ഓസ്‌ട്രേലിയന്‍ ഡോളറിന്റെ പാക്കേജ് ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ആരോഗ്യ മേഖലയ്ക്ക് മാത്രമായി 2.4 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചൈനയെ കണ്ടുപഠിക്കാം
വൈറസ് വ്യാപനം തുടങ്ങിയതും ഏറ്റവും രൂക്ഷമായി ബാധിച്ചതും ചൈനയെ ആയിരുന്നു. എന്നാല്‍ ചൈന ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയില്‍ ആണ്. 15.93 ബില്യണ്‍ ഡോളര്‍ ആണ് കൊറോണ വൈറസുമായി മാത്രം ബന്ധപ്പെട്ട ചിലവുകള്‍ക്കായി മാറ്റിവച്ചത്. ഇത് കൂടാതെ 245 ബില്യണ്‍ ഡോളര്‍ ഉത്തേജന പാക്കേജ് ആയി വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഇതൊന്നും കൂടാതെ മറ്റൊരു 78.8 ബില്യണ്‍ ഡോളര്‍ കൂടി കൊറോണ ബാധിത വ്യാപാര മേഖലകള്‍ക്കായി ചെലവഴിക്കും.
ജര്‍മനിയില്‍
ജര്‍മനിയില്‍ വലിയ ഉത്തേജന പാക്കേജ് ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കര്‍ശവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 പേരില്‍ കൂടുതലുള്ള ഒരുപരിപാടികളും രാജ്യത്ത് നടത്തേണ്ടെന്നാണ് ആഞ്ജല മെര്‍ക്കല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ ആശുപത്രികള്‍ സന്ദര്‍ശിക്കാനേ പാടില്ല.
സ്‌പെയിനില്‍ പിടിവിട്ടു
പിടിവിട്ട കളിയില്‍ ആണ് സ്‌പെയിന്‍ രോഗബാധ കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലും ഉത്തേജന, സഹായ പക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിത്തുടങ്ങി. 220 ബില്യണ്‍ ഡോളറിന്റെ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇതില്‍ പാതിയും ജനങ്ങള്‍ക്ക് നേരിട്ട് സഹായം കിട്ടത്തക്ക രീതിയില്‍ ആയിരിക്കും ചെലവഴിക്കുക. ബാക്കി തുക വ്യാപാര മേഖലയ്ക്കായി മാറ്റി വയ്ക്കും.
ബ്രിട്ടന്‍ ഭയത്തില്‍
രോഗവ്യാപനത്തില്‍ വലിയ ഭയത്തിലാണ് ബ്രിട്ടന്‍. കാര്യങ്ങള്‍ നിയന്ത്രണ വിധേയം ആയില്ലെങ്കില്‍ ബ്രിട്ടനില്‍ മാത്രം മരണം അഞ്ച് ലക്ഷം കവിയും എന്നാണ് മുന്നറിയിപ്പുകള്‍.
424 ബില്യണ്‍ ഡോളറിന്റെ പാക്കേജിനാണ് ബ്രിട്ടന്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 12 ബില്യണ്‍ പൗണ്ട് ദേശീയ ആരോഗ്യ സേവനങ്ങള്‍ക്ക് മാത്രമായിട്ടാണ്.
അതിര്‍ത്തികള്‍ അടച്ച് ന്യൂസിലാന്‍ഡ്
കൊറോണ ഭീതിയില്‍ ന്യീസിലാന്‍ഡ് അവരുടെ അതിര്‍ത്തികള്‍ എല്ലാം അടച്ചിരിക്കുകയാണ് ഇപ്പോള്‍. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി ഇന്റര്‍നെറ്റ് സ്പീഡും സൈബര്‍ സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് അവര്‍.
7.3 ബില്യണ്‍ ഡോളറിന്റെ ഉത്തേജക പാക്കേജാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ബില്യണ്‍ ന്യൂസിലാന്‍ഡ് ഡോളര്‍ ചെലവഴിക്കുക തൊഴില്‍, വേതന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി മാത്രം ആയിരിക്കും.
ഇന്തോനേഷ്യയില്‍ വന്‍ പ്രതിസന്ധി
വലിയ പ്രതിസന്ധി നേടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്തോനേഷ്യ. ഉപഭോക്തൃ ചെലവുകള്‍ക്കും ടൂറിസം മേഖലയ്ക്കും മാത്രമായി 727 ദശലക്ഷ്യം ഡോളര്‍ പാക്കേജ് ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക മേഖലയ്ക്കായി 8.1 ബില്യണ്‍ ഡോളറിന്റെ പാക്കേജ് വേറേയും പ്രഖ്യാപിച്ചു. വരുമാനം കുറഞ്ഞവര്‍ ആദായനികുതി അടയ്‌ക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Recommended Video
യുഎഇ സുസജ്ജം
യുഎഇയിലും രോഗ ബാധ പടരുന്നുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി 27.2 ബില്യണ്‍ ഡോളര്‍ ആണ് പ്രഖ്യാപിചിട്ടുള്ളത്. 2020 അവസാനം വരെ ഉള്ള എല്ലാ നികുതികളും വെട്ടിക്കുറച്ചിട്ടും ഉണ്ട്.
5 ബില്യണ്‍ ദിര്‍ഹം ആണ് വെള്ളം, വൈദ്യുതി മേഖലയില്‍ പൊതുജനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കംു സബ്‌സിഡി ആയി നല്‍കാന്‍ ഉപയോഗിക്കുന്നത്.
രോഗബാധ പ്രതിരോധിക്കുന്നതിനായി ലേബര്‍ പെര്‍മിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതുപോലെ റെസിഡന്റ് വിസയുള്ളവര്‍ക്ക് പോലും തിരികെ രാജ്യത്ത് എത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലക്കുണ്ട്.