നൂലില്‍ കെട്ടി ഇറക്കിയതല്ല... എല്ലുമുറിയെ പണിയെടുത്താണ് ആലുവയിലെ ഗോപാലകൃഷ്ണന്‍ ദിലീപ് ആയത്, പക്ഷേ...
നടി ആക്രമിക്കപ്പെട്ട വാര്‍ത്ത പുറത്ത് വന്നതിന് പിറകേ ദിലീപിനെതിരെ പേരെടുത്ത് പറയാത്ത ആരോപണങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയിരുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന ലോജിക്ക് അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ ആരോപണങ്ങളെല്ലാം.
ഒരു ഘട്ടത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പോലുംഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ദിലീപ് അതിനെതിരെ പ്രതികരിക്കുകയും ചെയ്തു. തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ബാധിക്കുക വലിയൊരു വിഭാഗത്തെ കൂടിയാണ് എന്ന് ദിലീപ് പറഞ്ഞത് അടുത്തിടെ ആയിരുന്നു. എന്നാൽ കാര്യങ്ങൾ ഇപ്പോൾ ദിലീപിന് പ്രതികൂലമായിട്ടാണ് വരുന്നത്. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ദിലീപ് അറസ്റ്റിലായി.
ഗോഡ് ഫാദര്‍മാര്‍ ആരും ഇല്ലാതെ, മലയാള സിനിമയിലേക്ക് കയറിവന്ന ഒരു മെലിഞ്ഞ ചെറുപ്പക്കാരനെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാനാവില്ല. ആലുവാക്കാരന്‍ ഗോപാലകൃഷ്ണന്‍ എന്ന ആ ചെറുപ്പക്കാരന്‍....

പത്മനാഭന്‍ പിള്ളയുടെ മകന്‍
1968 ഒക്ടോബര്‍ 27ന് ആലുവ സ്വദേശിയായ പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റേയും മൂത്ത മകനായാണ് ദിലീപിന്റെ ജനനം. അന്ന് പക്ഷേ പേര് ദിലീപ് എന്നായിരുന്നില്ല.

ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള
ഗോപാലകൃഷ്ണന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. പഠനകാലത്തും അതിന് ശേഷവും അങ്ങനെ തന്നെ. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് ഗോപാലകൃഷ്ണന്‍ ദിലീപ് ആയി മാറിയത്.

പഠിച്ചത്
ആലുവ വിവിബിഎച്ച്എസ്സിലും ആലുവ യുസി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും ആയിട്ടായിരുന്നു ദിലീപിന്റെ പഠനം. എക്കണോമിക്‌സില്‍ ബിരുദധാരിയാണ്.

മിമിക്രി കളിച്ച നടന്ന ഗോപാലകൃഷ്ണന്‍
പഠന കാലത്ത് തന്നെ മിമിക്രിയില്‍ കഴിവ് തെളിയിച്ച ആളായിരുന്നു ദിലീപ്. അക്കാലത്ത് നാദിര്‍ഷ ആയിരുന്നു തന്റെ ആരാധനാപാത്രം എന്ന് ദിലീപ് തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.

കലാഭവനില്‍
മിമിക്രി പ്രകടനങ്ങള്‍ ദിലീപിനെ കൊച്ചിന്‍ കലാഭവനിലും എത്തിച്ചു. നാദിര്‍ഷയ്‌ക്കൊപ്പം ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസ്റ്റ് സീരിസിന്റെ ഭാഗമായതോടെ ദിലീപ് കൂടുതല്‍ ജനശ്രദ്ധ നേടി.

കോമിക്കോള
ദിലീപ് ആദ്യമായി സ്‌ക്രീനില്‍ എത്തുന്നത് ഏഷ്യാനെറ്റിലൂടെ ആയിരുന്നു. അന്നുള്ള ഏക സ്വകാര്യ ചാനല്‍. കോമിക്കോള എന്ന പരിപാടി ദിലീപിനെ കൂടുതല്‍ ജനകീയനാക്കി.

സിനിമയിലെത്താന്‍
സിനിമയില്‍ അഭിനയിക്കുക എന്നത് അന്നേ ദിലീപിന്റെ സ്വപ്‌നമായിരുന്നു. എന്നാല്‍ അഭിനയിക്കാന്‍ എത്തിയ ദിലീപിന് കിട്ടിയത് നടന്റെ റോള്‍ ആയിരുന്നില്ല എന്ന് മാത്രം.

അസിസ്റ്റന്റ് ഡയറക്ടര്‍
അന്നത്തെ ഹിറ്റ് മേക്കര്‍ സംവിധായകനായിരുന്നു കമല്‍. അഭിനയിക്കാനെത്തിയ ദിലീപ് ഒടുവില്‍ കമലിന്റെ സംവിധായന സഹായി ആയി. ലാല്‍ ജോസും അന്ന് കമലിന്റെ സംവിധാന സഹായി ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം.

കൊച്ചുകൊച്ചു വേഷങ്ങള്‍
സംവിധാന സഹായി ആയി തുടരുമ്പോഴും സിനിമയില്‍ കിട്ടിയ കൊച്ചുകൊച്ചുവേഷങ്ങള്‍ ദിലീപ് കൈവിട്ടില്ല. പതിയെ പതിയെ ആ മെലിഞ്ഞ ചെറുപ്പക്കാരനെ ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങുകയായിരുന്നു

എന്നോടിഷ്ടം കൂടാമോ
1992 ല്‍ പുറത്തിറങ്ങിയ ചിത്രം ആയിരുന്നു എന്നോടിഷ്ടം കൂടാമോ എന്നത്. കമല്‍ ആയിരുന്നു സംവിധായകന്‍. സംവിധാന സഹായി ആയ ഗോപാലകൃഷ്ണന് കമല്‍ ഈ സിനിമയില്‍ ചെറിയ ഒരു വേഷം കൊടുത്തു. പിന്നീട് ആ ഗോപാലകൃഷ്ണന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

സൈന്യം കൊണ്ടുവന്ന ഭാഗ്യം
മാസ്സ് സംവിധായകനായ ജോഷിയുടെ ചിത്രങ്ങളില്‍ അവസരം ലഭിക്കുക എന്നത് അക്കാലത്ത് ചെറിയ കാര്യം ആയിരുന്നില്ല. ജോഷിയുടെ സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം സൈന്യത്തില്‍ ഗോപാലകൃഷ്ണനും കിട്ടി ഒരു ചെറിയ വേഷം. പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ താരമായി മാറിയ വിക്രമും ഈ സിനിമയില്‍ ചെറിയ വേഷം ചെയ്തിരുന്നു.

മാനത്തെ കൊട്ടാരം... കൊട്ടാരത്തിലേക്കുള്ള വഴി
ദിലീപിന്റെ സിനിമ ജീവിതത്തിന്റെ തുടക്കത്തില്‍ ഏറെ നിര്‍ണായകമായത് മാനത്തെ കൊട്ടാരം എന്ന സിനിമയാണ് എന്നാണ് പറയപ്പെടുന്നത്. ഒരു നടന്‍ എന്ന നിലയില്‍ അയാളെ സിനിമാസ്വാദകര്‍ തിരിച്ചറിഞ്ഞുതുടങ്ങുന്നത് ഈ സിനിമയിലൂടെ ആയിരുന്നു. സുനില്‍ ആയിരുന്നു മാനത്തെ കൊട്ടാരം സംവിധാനം ചെയ്തത്.

മാനത്തെ കൊട്ടാരം നല്‍കിയ പേര്
അതുവരെ ഗോപാലകൃഷ്ണന്‍ ആയിരുന്ന ഒരാള്‍ പെട്ടെന്ന് ദിലീപ് ആയി മാറുക ആയിരുന്നു. മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ ദിലീപ് എന്ന കഥാപാത്രത്തെ ആണ് ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ചത്. പിന്നീട് ആ പേര് തന്നെ സ്വീകരിക്കുകയായിരുന്നു.

തുടരെ തുടരെ സിനിമകള്‍
പിന്നീട് ദിലീപിന് അധികം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സുദിനം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ത്രീമെന്‍ ആര്‍മി, ഏഴരക്കൂട്ടം, ആലഞ്ചേരി തമ്പ്രാക്കള്‍ തുടങ്ങി കൈനിറയെ സിനിമകള്‍. അവയെല്ലാം അക്കാലത്ത് സൂപ്പര്‍ ഹിറ്റുകളും ആയിരുന്നു.

സഹനടനായി തിളങ്ങി
സഹനടനായി ദിലീപ് തിളങ്ങി നില്‍ക്കുന്ന കാലമായിരുന്നു അത്. ഹാസ്യ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ ദിലീപ് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു.

സുന്ദര്‍ ദാസ് കാണിച്ച ധൈര്യം
സഹനടനായും കൊമേഡിയനായും മാത്രം കണ്ടിരുന്ന ഒരാളെ നായകനാക്കാനുള്ള ധൈര്യം കാണിച്ചത് സുന്ദര്‍ദാസ് ആയിരുന്നു. 1996 പുറത്തിറങ്ങിയ 'സല്ലാപം' എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി മാറി. ദിലീപിന്റെ ജീവിതവും മാറ്റി മറിച്ചു.

മഞ്ജുവും ദിലീപും
മഞ്ജു വാര്യരുടേയും ദിലീപിന്റേയും നായക വേഷത്തിലുള്ള അരങ്ങേറ്റം ആയിരുന്നു സല്ലാപം. പിന്നീട് ദിലീപ് മഞ്ജുവിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിന് ശേഷം പുറത്തിറങ്ങിയ 'ഈ പുഴയും കടന്ന്' എന്ന കമല്‍ ചിത്രവും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറി.

പഞ്ചാബി ഹൗസ്
ദിലീപിനെ കൂടുതല്‍ ജനപ്രിയനാക്കിയത് റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പിറന്ന പഞ്ചാബി ഹൗസ് ആയിരുന്നു. ഇന്നും ആ സിനിമ ഏറെ ആഘോഷിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അക്കാലത്തെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു പഞ്ചാബി ഹൗസ്.

താരപദവിയിലും തലക്കനമില്ലാതെ
ഈ സമയം ആകുമ്പോഴേക്കും ഒട്ടേറെ സിനിമകളില്‍ ദിലീപ് നായകനായി വേഷമിട്ടുകഴിഞ്ഞിരുന്നു. എങ്കിലും സഹനടനായും കൊമേഡിയനായും പ്രത്യക്ഷപ്പെടാന്‍ ദിലീപ് ഒരു മടിയും കാണിച്ചിരുന്നില്ല എന്നതാണ് സത്യം.

ചന്ദ്രനുദിക്കുന്ന ദിക്കില്‍
ദിലീപ് നായകനായി അവരോധിക്കപ്പെട്ടതിന് ശേഷം സുഹൃത്തായ ലാല്‍ ജോസ് ദിലീപിനെ വച്ച് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍. കാവ്യ മാധവന്‍ നായികയായി അരങ്ങേറിയ ചിത്രം. ഈ സിനിമയും ദിലീപിന്റെ സിനിമ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും നിര്‍ണായകമാണ്.

ജോക്കറും മീശമാധവനും
ജോക്കര്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ ദിലീപിന്റെ താരപദവിയും അഭിനയ മികവും ഉയര്‍ന്നു. എന്നാല്‍ ദിലീപിനെ മിനിമം ഗ്യാരണ്ടി സൂപ്പര്‍ താര പദവിയിലേക്ക് എത്തിച്ചത് ലാല്‍ ജോസിന്റെ മീശമാധവന്‍ ആയിരുന്നു. പിന്നീട് താരപദവിയിലേക്കുള്ള കുതിച്ച് ചാട്ടം ആയിരുന്നു.

റണ്‍വേയിലൂടെ സംഭവിച്ചത്
ജോഷിയുടെ സൈന്യത്തില്‍ ചെറിയൊരു വേഷം ആണ് ദിലീപ് അന്ന് അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് ദിലീപിനെ നായകനാക്കി ജോഷി തന്നെ ഒരു സിനിമ സംവിധാനം ചെയ്തു. റണ്‍വേ എന്ന ആ ചിത്രം ദിലീപിനെ സൂപ്പര്‍ താരങ്ങളുടെ നിലയിലേക്ക് ഉയര്‍ത്തി. പിന്നീട് ആ താരപരിവേഷത്തിന് കാര്യമായ ഇടിവൊന്നും സംഭവിച്ചില്ല.

മഞ്ജുവുമായുള്ള പ്രണയം, വിവാഹം
ദിലീപ്-മഞ്ജുവാര്യര്‍ പ്രണയത്തെ കുറിച്ച് അന്ന് അധികം ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു അവരുടെ വിവാഹ വാര്‍ത്ത പുറത്ത് വന്നത്. മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും സിനിമ ലോകം മുഴുവന്‍ അവര്‍ക്കൊപ്പം നിന്നു.

വിവാഹം കൊണ്ടുവന്ന ഭാഗ്യം?
വിവാഹത്തിന ശേഷം മഞ്ജു വാര്യര്‍ അഭിനയ ലോകത്തോട് വിടപറഞ്ഞു. എന്നാല്‍ ദിലീപിന് പിന്നീട് വച്ചടിവച്ചടി കയറ്റമായിരുന്നു. ദിലീപിന്റെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നത് മഞ്ജുവാണെന്ന് വരെ പലരും പറഞ്ഞു..

എല്ലാം തകിടം മറിയുന്നു
16 വര്‍ഷം നീണ്ട ദാമ്പത്യം 2014 ല്‍ ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു. കാവ്യ മാധവനേയും ദിലീപിനേയും ചേര്‍ത്തുള്ള ഗോസിപ്പ് കഥകളാണ് ഈ വിവാഹമോചനത്തിന് വഴിവച്ചത് എന്നും ആക്ഷേപമുണ്ട്.

തിരിച്ചുവരാന്‍ സമ്മതിച്ചില്ലേ?
സിനിമയിലേക്കും നൃത്തത്തിലേക്കും തിരിച്ചുവരാന്‍ മഞ്ജു വാര്യര്‍ ആഗ്രഹിച്ചിരുന്നു എന്നും ദിലീപ് അതിന് അനുവദിച്ചില്ല എന്നും ഒക്കെ റിപ്പോര്‍ട്ടുകളുണ്ട്. വിവാഹമോചനത്തിലേക്ക് നയിച്ചത് ഇത്തരം പ്രശ്‌നങ്ങളാണെന്നും പലരും പറയുന്നു.

ഞെട്ടിച്ചുകൊണ്ട് രണ്ടാം വിവാഹം
ആദ്യ വിവാഹം പോലെ തന്നെ ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു ദിലീപിന്റെ രണ്ടാം വിവാഹം. പ്രചരിച്ചിരുന്ന കഥകള്‍ ശരിയെന്ന് തോന്നിപ്പിക്കുമാറ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. 2016 നവംബറില്‍ ആയിരുന്നു വിവാഹം.

എല്ലാം സുഗമമായി പോകവേ...
എല്ലാം സുഖകരമായി മുന്നോട്ട് പോകുമ്പോള്‍ ആണ് നടി അതി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പലരും സംശയത്തിന്റെ വിരലുകള്‍ ദിലീപിന് നേര്‍ക്ക് ചൂണ്ടി. ഒടുവില്‍ ദിലീപ് ഇതിനെതിരെ പൊട്ടിത്തെറിയ്ക്കുകയും ചെയ്തു.

ആരോപണം, വ്യക്തിഹത്യ... വാര്‍ത്തകള്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും രൂക്ഷമായ മാധ്യമ വിചാരണയ്ക്കായിരുന്നു ദിലീപ് വിധേയനായത്. എല്ലാത്തിനും പിന്നില്‍ ദിലീപ് മാത്രമാണെന്ന് പോലും പലരും വിശ്വസിച്ചു. അതിനിടെ ദിലീപ് നല്‍കിയ അഭിമുഖങ്ങളും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു.

പോലീസിന്റെ നടപടി
നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ദിലീപിനെ ചോദ്യം ചെയ്തപ്പോഴും കേരളം ഞെട്ടി. 13 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചോദ്യം ചെയ്യലായിരുന്നു അത്. ഇനിയിതാ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.

കെട്ടിപ്പടുത്ത സാമ്രാജ്യം
മിമിക്രി കളിച്ച്, സംവിധായക സഹായിയായി, ചെറിയ വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ എത്തിയ ഗോപാലകൃഷ്ണന്‍, ദിലീപ് എന്ന പടുകൂറ്റന്‍ മരമായി മാറുക തന്നെ ആയിരുന്നു. ആരേയും അമ്പരപ്പിക്കുന്ന വിജയം തന്നെ ആയിരുന്നു ദിലീപിന്റേത്.

നിര്‍മാതാവ്, തീയേറ്റര്‍ ഉടമ...
അതിനിടെ ദിലീപ് നിര്‍മാതാവിന്റെ വേഷവും അണിഞ്ഞു. ട്വന്റി-ട്വന്റി പോലെ ഒരു ബിഗ് ബജറ്റ് സിനിമയുടെ നിര്‍മ്മാണം വിശ്വസിച്ചേല്‍പിക്കാന്‍ അന്ന് ദിലീപ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീയേറ്റര്‍ ഉടമയായും ദിലീപ് വളര്‍ന്നു.

സമരം പോലും പൊളിച്ച നായകന്‍
മലയാള സിനിമയെ ഏറെ പ്രതിസന്ധിയിലാക്കി തീയേറ്റര്‍ സമരം വന്നപ്പോള്‍ രക്ഷകനായി എത്തിയതും ദിലീപ് തന്നെ ആയിരുന്നു. പുതിയ തീയേറ്റര്‍ സംഘടന തന്നെ രൂപീകരിച്ചായിരുന്നു ദിലീപിന്റെ നീക്കം. അതോടെ ആ സമരം പൊളിയുകയും ചെയ്തു.

ദേ പൂട്ട്
അതിനിടെ ദിലീപ് ഹോട്ടല്‍ വ്യവസായത്തിലേക്കും കടന്നു. ദേ പുട്ട് എന്ന പേരില്‍ റസ്റ്റൊറന്റ് ശൃംഘല തുടങ്ങി. ഇതും വന്‍ വിജയമായി മാറുകയായിരുന്നു.

നായകനില്‍ നിന്ന് വില്ലനിലേക്ക്
ദിലീപ് ഇന്നേവരെ അഭിനയിച്ച സിനിമകളില്‍ ഒരിക്കല്‍ പോലും വില്ലന്‍ വേഷം ചെയ്തിട്ടുണ്ടാവില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനപ്രിയ നായകനെ ഒരു വില്ലനായാണ് പലരും കാണുന്നത്. എന്നാൽ ജീവിതത്തിൽ ദിലീപ് ശരിക്കും ഒരു വില്ലനാണോ? പോലീസിന്റെ അറസ്റ്റ് നൽകുന്ന സൂചനകൾ ദിലീപിന് ഒരിക്കലും പ്രതീക്ഷ നൽകുന്നതല്ല എന്ന് ഉറപ്പിക്കാം.












Click it and Unblock the Notifications