സുകുമാരൻ നായർ തുടങ്ങി, പിണറായി തിരിച്ചടിച്ചു, ചെന്നിത്തലയും സുരേന്ദ്രനും ഏറ്റുപിടിച്ചു... സ്‌കോർ ചെയ്തത് ആര്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദം വോട്ടെടുപ്പ് ദിവസത്തിലും ആളിക്കത്തിക്കാന്‍ ആയത് ആര്‍ക്ക് ഗുണം ചെയ്യുമെന്നാണ് വോട്ടെടുപ്പിന് ശേഷം കേരളം ചര്‍ച്ച ചെയ്യുന്നത്. ശബരിമല വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രചാരണ വേളയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയ സിപിഎം, എന്നാല്‍ വോട്ടെടുപ്പ് ദിനത്തില്‍ എടുത്ത നിലപാട് വ്യത്യസ്തമായിരുന്നു.
ഉറപ്പാണ് തൃത്താല: വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ശുഭപ്രതീക്ഷയാണുള്ളതെന്ന് എംബി രാജേഷ്
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തുടങ്ങിയപ്പോള്‍, അതിന് മറുപടിയുമായി പിണറായി വിജയന്‍ എത്തി. എന്നാല്‍ സുകുമാരന്‍ നായര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പിടിച്ച് ഉമ്മന്‍ ചാണ്ടിയും കെ സുരേന്ദ്രനും എല്ലാം രംഗത്തെത്തുകയായിരുന്നു. എങ്ങനെ ആയിരിക്കും ഇത് പ്രതിഫലിക്കുക? പരിശോധിക്കാം...
സമദൂരം വിട്ട് എന്‍എസ്എസ്
ഇത്രയും നാള്‍ സമദൂര സിദ്ധാന്തം ആയിരുന്നു എന്‍എസ്എസ് മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ വോട്ട് ചെയ്തതിന് ശേഷം പ്രതികരിച്ച സുകുമാരന്‍ നായര്‍ പറഞ്ഞത് ഇത്തവണ ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നായിരുന്നു. വിശ്വാസികളുടെ പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അയ്യപ്പന്‍ സര്‍ക്കാരിനൊപ്പം
ഇതിനോട് പ്രകോപനപരമല്ലാതെ പ്രതികരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. അയ്യപ്പനും ദേവഗണങ്ങളും ഇത്തവണ സര്‍ക്കാരിനൊപ്പമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങള്‍ക്കൊപ്പം എല്ലാ പ്രതിസന്ധിയിലും കൂടെ നിന്ന സര്‍ക്കാരിനൊപ്പമാണ് ദേവഗണങ്ങള്‍ നിലകൊള്ളുക എന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി ഇറങ്ങി
പിണറായി വിജയന്റെ പ്രതികരണത്തിന് പിറകേ ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങള്‍ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ടാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
അയ്യപ്പ കോപമുണ്ടാകുമെന്ന് ചെന്നിത്തല
ഒരു പടി കൂടി കടന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയ്ക്ക് അയ്യപ്പ കോപം ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി അവിശ്വാസി ആണെന്നും അദ്ദേഹത്തോട് ദൈവവിശ്വാസികള്‍ പകരം വീട്ടുമെന്നും ചെന്നിത്തല പറഞ്ഞുവയ്ക്കുന്നു.
ആന്റണിയും കളത്തില്‍
ഈ തിരഞ്ഞെടുപ്പ് വേളയില്‍ എകെ ആന്റണിയും ആകെ ഉയര്‍ത്തിയത് ശബരിമല വിഷയം തന്നെ ആയിരുന്നു. മുഖ്യമന്ത്രിയ്ക്കുള്ള ഉപദേശമായിരുന്നു പോളിങ് ദിനത്തില്‍ എകെ ആന്റണിയുടെ സ്‌പെഷ്യല്‍. 'സ്വാമി അയ്യപ്പാ, എനിക്കും സര്‍ക്കാരിനും തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടിയിരുന്നത്'- ഇങ്ങനെ ആയിരുന്നു അത്.
ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍
ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ ആ വോട്ടുകള്‍ എല്ലാം ഇടതുപക്ഷത്തിന് ലഭിച്ചേനെ എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചത്. ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഇടത് സര്‍ക്കാര്‍ ചെയ്തുനല്‍കിയ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു കോടിയേരിയുടെ പ്രതികരണം.
തരൂരിന്റെ ഉപദേശം
ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തില്‍ അല്ലെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. വോട്ടിങ് ദിനത്തില്‍ മുഖ്യമന്ത്രിയ്ക്ക് അയ്യപ്പവിശ്വാസം വന്നത് താന്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും തരൂര്‍ പറയുന്നു.
സുരേന്ദ്രന്റെ അസുരന്‍മാര്‍
മുഖ്യമന്ത്രിയുടെ പ്രതികരണം കാണിക്കുന്നത് അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ആണ് ശബരിമലയെ തകര്‍ത്തത് എന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. ദേവഗണങ്ങള്‍ കൂടെയുണ്ടെന്ന് പറഞ്ഞാല്‍ ജനം വിശ്വാസത്തിലെടുക്കില്ല. ഏറ്റവും വലിയ അസുരനായ പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ആണ് പ്രശ്‌നക്കാര്‍ എന്നും പറയുന്നു.
ഏറ്റുപിടിച്ചതോടെ
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് യഥാര്‍ത്ഥത്തില്‍ വോട്ടിങ് ദിനത്തിലെ ചര്‍ച്ചയായി മാറിയത്. അത്, എങ്ങനെ മുതലെടുക്കാം എന്നതായിരുന്നു യുഡിഎഫും ബിജെപിയും ആലോചിച്ചത്. ഇതിന്റെ പ്രതിഫലനങ്ങളായിരുന്നു പ്രതികരണങ്ങള്‍. ഇത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്നറിയാന്‍ മെയ് 2 വരെ കാത്തിരുന്നേ മതിയാവൂ.
പോലീസ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാനാണോ? കാട്ടായിക്കോണത്തെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് കടകംപള്ളി
പഴയ കെട്ടിടം കർട്ടനിട്ട് മറച്ചിട്ടില്ല: വോട്ട് ചെയ്ത സ്കൂളിന്‍റെ പേരില്‍ വ്യാജ പ്രചരണം: പിസി ജോര്‍ജ്