സിറിയന്‍ പ്രതിസന്ധി മുല്ലപ്പൂവിപ്ലവത്തിന്റെ ബാക്കി? അറിയേണ്ടതെല്ലാം...
സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ കുറിച്ചാണ് ഇപ്പോള്‍ എവിടേയും ചര്‍ച്ച. അയ്‌ലന്‍ കുര്‍ദി എന്ന മൂന്ന് വയസ്സുകാരന്റെ മൃതദേഹം തുര്‍ക്കി തീരത്തടിഞ്ഞപ്പോഴാണ് ഈ ചര്‍ച്ചകള്‍ക്ക് അല്‍പമെങ്കിലും ഗൗരവം വന്നത്.
വലിയ ചരിത്ര പാരമ്പര്യം പേറുന്ന സിറിയയിലെ ജനങ്ങള്‍ ഇങ്ങനെ ദുരിതം അനുഭവിക്കാനുള്ള കാരണം എന്താണ്. എവിടെയാണ് അവര്‍ക്ക് പിഴച്ചത്. എന്താണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം?
അയ്‌ലന്റെ ചിത്രം നോക്കി പൊട്ടിക്കരയുന്നവര്‍ പോലും സിറിയയുടെ പ്രതിസന്ധി എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ച് നോക്കിയിട്ടുണ്ടാവുമോ? അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നവര്‍ മനസ്സ് തുറന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടാകുമോ?
മുല്ലപ്പൂ വിപ്ലവും
2011 ല്‍ ആയിരുന്നു അത്. അറബ് വസന്തം എന്ന് വിളിച്ച മുല്ലപ്പൂ വിപ്ലവം. സോഷ്യല്‍ മീഡിയയിലെ ആഹ്വാനം കേട്ട് ലക്ഷങ്ങള്‍ തെരുവിലിറങ്ങിയ സമരം.
സിറിയയിലും
സിറിയയിലെ ബാഷര്‍ അല്‍ അസദിന്റെ ക്രൂരഭരണത്തിനെതിരേയും ജനങ്ങള്‍ തെരുവിലിറങ്ങി. അറബ് ലോകം പുതിയ വിപ്ലവപാതയില്‍ എന്ന് ലോകം പ്രതീക്ഷിച്ചു.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
2011 മാര്‍ച്ച് മാസത്തില്‍ ആയിരുന്നു അത്. ഒരു കൂട്ടം കൗമാരക്കായ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ ചുമരില്‍ എഴിതിയിട്ട വിപ്ലവാത്മക വരികളായിരുന്നു സമരത്തിന് തുടക്കമിട്ടത്.
പടര്‍ന്നാളിയ സമരം
പഴയ ഐസിസ് അടക്കമുള്ള തീവ്രവാദികളും, സമാധാന വാദികളും, സോഷ്യലിസ്റ്റുകളും, മതവിശ്വാസികളും, സാധാരണക്കാരും എല്ലാം സമരത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് പൊരുതി.
അസദിന്റെ പട്ടാളം
ബാസര്‍ അല്‍ അസദിന്റെ പട്ടാളം അതിക്രൂരമായാണ് സമരക്കാരെ നേരിട്ടത്. ഇതോടെ സമരത്തിന്റെ സമാധാന രൂപം നഷ്ടമായി. ഐസിസിനെ പോലുള്ളവര്‍ പ്രതിസന്ധി രൂക്ഷമാക്കി.
രണ്ട് ലക്ഷത്തിലധികം മരണം
ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം രണ്ട് ലക്ഷത്തി ഇരുപതിനായരം പേരാണ് സിറിയയിലെ ആഭ്യന്തര കലഹത്തില്‍ കൊല്ലപ്പെട്ടത്. അതില്‍ അധികവും സാധാരണക്കാരായ ജനങ്ങള്‍ ആയിരുന്നു.
ഐസിസിന്റെ ശക്തി
ആഭ്യന്തരകലാപം രൂക്ഷമായ കാലത്താണ് ഐസിസ് ശക്തമാകുന്നത്. തുടര്‍ന്ന് സൈന്യവുമായി അവര്‍ നേരിട്ട് ഏറ്റുമുട്ടി. ഇതിനിടയില്‍ കുടുങ്ങിയത് സാധാരണക്കാരായ ജനങ്ങള്‍ ആയിരുന്നു.
പലായനം
രാജ്യത്ത് ജനങ്ങള്‍ക്ക് നില്‍ക്കാനാവാത്ത അവസ്ഥ. ഒന്നുകില്‍ ഐസിസിന്റെ ആക്രണം, അല്ലെങ്കില്‍ സൈന്യത്തിന്‍ ആക്രമണം. തങ്ങള്‍ പിടിച്ചടക്കിയ മേഖലകളില്‍ തങ്ങളെ പിന്തുണയ്ക്കാത്തവരെ കൊന്നൊടുക്കുകയായിരുന്നു ഐസിസ്.
ചിന്നിച്ചിതറിയ ജനം
ആഭ്യന്തര കലഹത്തിന്റെ കാലത്ത് ഏതാണ് 76 ലക്ഷത്തോളം ജനങ്ങള്‍ മാതൃരാജ്യത്ത് ചിന്നിച്ചതറിയ അവസ്ഥയിലായിരുന്നു. കിടപ്പാടം നഷ്ടപ്പെട്ട് ഓടേണ്ടി വന്ന പാവങ്ങള്‍. ഒരു കോടിയേറെ പേര്‍ക്ക് വീടുവിട്ട് ഓടേണ്ടി വന്നു.
ജോര്‍ദാനും ലെബനനും
വലിയ മനുഷ്യസ്‌നേഹം പറയുന്ന സമ്പന്ന രാഷ്ട്രങ്ങള്‍ ഒന്നും ആയിരുന്നില്ല ആലംബഹീനരായ സിറിയക്കാര്‍ക്ക് സഹായം നല്‍കിയത്. വലിയ പ്രതിസന്ധികള്‍ നേരിടുന്ന ജോര്‍ദ്ദാനും ലബനനും ആയിരുന്നു. ഇപ്പോഴും ആ സഹായം തുടരുന്നു.
ജീവിതം തേടി
ജീവന്‍ നിലനിര്‍ത്താന്‍, പുതിയൊരു ജീവിതം ഉണ്ടാക്കാന്‍- ഇതിന് വേണ്ടിയാണ് സിറിയയിലെ ജനങ്ങള്‍ പലായനം ചെയ്യുന്നത്. അഭയാര്‍ത്ഥികളായി ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് എത്തിച്ചേരുക എന്നത് മാത്രമാണ് ഇപ്പോള്‍ അവരുടെ സ്വപ്നം.
ദുരന്തക്കാഴ്ചകള്‍
ബന്ധുക്കളോ, അയല്‍ക്കാരോ കൊല്ലപ്പെടുന്നതിന് ദൃക്‌സാക്ഷിയാകേണ്ടി വന്നവരാണ് കടല്‍കൊള്ളക്കാര്‍ക്കും മറ്റും വന്‍തുക കൊടുത്ത് ജീവന്‍ പണയം വച്ച് കടലിലൂടെ രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നത്.
രാത്രിയാത്രകള്‍
രാത്രികളില്‍ ആരും കാണാതെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇവര്‍ തുര്‍ക്കിയിലെത്തുക. അവിടെ നിന്ന് പിന്നേയും നൂറു കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയാണ് മീന്‍പിടിത്ത ബോട്ടുകളിലും മറ്റും കയറിപ്പറ്റുന്നത്.
കടലില്‍ പൊലിയുന്നവര്‍
ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ചെറുബോട്ടുകളില്‍ ആളുകളെ കുത്തി നിറച്ചായിരിയ്ക്കും യാത്ര. പതിനായിരക്കണക്കിന് ആളുകളാണ് ഇത്തരം യാത്രകള്‍ക്കിടയില്‍ മരിച്ചത്.