Get Updates
Get notified of breaking news, exclusive insights, and must-see stories!

നൈപുണ്യ വികസനം, താങ്ങാവുന്ന ആരോഗ്യ പരിപാലനം: ഒഡീഷയില്‍ നിന്ന് കേരളം പഠിക്കേണ്ട പാഠങ്ങള്‍

വലിപ്പത്തിന്റെ കാര്യത്തില്‍ ഒരു താരതമ്യവും ഇല്ലാത്ത രണ്ട് സംസ്ഥാനങ്ങളാണ് കേരളവും ഒഡീഷയും. വലിപ്പത്തിന്റെ കാര്യത്തില്‍ രാജ്യത്ത് 8-ാം സ്ഥാനമാണ് ഒഡീഷയ്ക്ക്. കേരളത്തിന് 23-ാം സ്ഥാനവും. എന്നാല്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ വലിയ അന്തരമില്ലെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ ഒഡീഷ 11-ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കേരളം 13-ാം സ്ഥാനത്തുണ്ട്.

മാനവ വികസന സൂചികയിലും ആരോഗ്യ സൂചികയിലും എല്ലാം ഒഡീഷയെ ബഹുദൂരം പിന്നിലാക്കുന്ന സംസ്ഥാനമാണ് കേരളം. അതിന് പിന്നില്‍ ചരിത്രപരവും പ്രയോഗപരവും ആയ കാരണങ്ങളും ഉണ്ട്. എന്നാല്‍ നൈപുണ്യ വികസനത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ കേരളത്തിന് ഒഡീഷയില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്. താങ്ങാവുന്ന ആരോഗ്യ പരിരക്ഷയുടെ കാര്യത്തിലും ഉണ്ട് ചിലത്.

Kerala and Odisha

ഒഡീഷ സ്‌കില്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നൈപുണ്യ വികസന മേഖലയിലും സ്വയം സംരംഭകത്വ മേഖലയിലും ഒഡീഷ കാഴ്ച വയ്ക്കുന്നത്. 'സ്‌കില്‍ഡ് ഇന്‍ ഒഡീഷ' എന്നൊരു ബ്രാന്‍ഡ് തന്നെ സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. അതും ചുരുങ്ങിയ കാലയളവില്‍...

2014 നും 2019 നും ഇടയില്‍ 11 ലക്ഷം യുവാക്കള്‍ക്ക് ജോലി ലഭിക്കത്തക്കവിധം നൈപുണ്യങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഒഡീഷ സ്‌കില്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം ഒറീസയെ അന്താരാഷ്ട്ര തലത്തില്‍ തന്നെ നൈപുണ്യ ജോലികള്‍ നല്‍കുന്നവരുടെ ലക്ഷ്യകേന്ദ്രമാക്കുക എന്നതും സ്വപ്‌നം കണ്ടിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഒഡീഷ നൈപുണ്യ വികസനത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ്.

ഐടിഐകള്‍ കേന്ദ്രീകരിച്ചും ഡിഡിയു-ജികെവൈ, പിഎംകെവിവൈ എന്നീ പദ്ധതികള്‍ കേന്ദ്രീകരിച്ചും ആണ് ഒഡീഷ ഈ നേട്ടങ്ങള്‍ കൈവരിച്ചത്. ഐടിഐ വിദ്യാര്‍ത്ഥികളില്‍ അഭിലാഷ മൂല്യം ഉയര്‍ത്തിക്കൊണ്ടുള്ള പദ്ധതി വന്‍ വിജയം ആയിരുന്നു. ഓരോ ഐടിഐയും എല്ലാ വര്‍ഷവും 10 മാതൃകാ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കണം എന്നൊരു ചട്ടമുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ഇതില്‍ ആറ് പേര്‍ നൈപുണ്യം നേടിയതിന് ശേഷം മറ്റ് സംസ്ഥാനങ്ങളില്‍ തൊഴില്‍ നേടിയവര്‍ ആയിരിക്കണം. നാല് പേര്‍ എന്ത് വന്നാലും പെണ്‍കുട്ടികള്‍ ആയിരിക്കണം. രണ്ട് പേര്‍ ജോലിക്ക് വേണ്ടി വരിനില്‍ക്കാതെ സംരംഭകര്‍ ആയവര്‍ ആയിരിക്കണം എന്നതായിരുന്നു മാനദണ്ഡം. ഇത് ഒഡീഷയിലെ നൈപുണ്യ വികസന മേഖലയില്‍ വലിയ മാറ്റം ആണ് സൃഷ്ടിച്ചത്. അതോടൊപ്പം അധ്യാപകര്‍ക്ക് കൂടുതല്‍ മികച്ച പരിശീലനവും ലഭ്യമാക്കി.

Skilled in Odisha

'നാനോ യുണികോണ്‍' എന്ന പദ്ധതിയും വലിയ ശ്രദ്ധ നേടിയ ഒന്നാണ്. ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ മൂല്യമുള്ള ഫ്‌ലിപ്കാര്‍ട്ട്, ഓയോ. ഓല തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പുകളാണ് യുണികോണ്‍ എന്ന് അറിയപ്പെടുന്നത്. അവയെ പോലെ തന്നെ ചെറിയ സംരംഭങ്ങളും ആവശ്യമാണ് എന്നതായിരുന്നു ഒഡീഷ സ്‌കില്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അടുത്ത ലക്ഷ്യം. ഇതിനായാണ് 'നാനോ യുണികോണ്‍' എന്ന പദ്ധതി ആവിഷ്‌കരിച്ചത്. 12 മുതല്‍ 18 വരെ മാസങ്ങള്‍ക്കുള്ളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് ജോലി നല്‍കാവുന്ന സംരംഭങ്ങളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. ഈ പദ്ധതിയും വലിയ വിജയമായി മാറി.

നൈപുണ്യ വികസന കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ ശീലം വളര്‍ത്താന്‍ തുടങ്ങിയ പദ്ധതികളും വലിയ വിജയമായി മാറി. ഒരു ലക്ഷം രൂപ നല്‍കിയാല്‍ നിങ്ങള്‍ എന്ത് സംരംഭം തുടങ്ങും എന്നതായിരുന്നു വിദ്യാര്‍ത്ഥികളോടുള്ള ചോദ്യം. അതിനുള്ള ഉത്തരത്തെ 'സ്വപ്‌ന പ്രസ്താവന' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ പരിശോധിച്ചതിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റസിഡന്‍ഷ്യല്‍ പരിശീലന പരിപാടികളും സംഘടിപ്പിച്ചു. വിജയിച്ച സംരംഭകരുടെ ക്ലാസ്സുകളും ഏര്‍പ്പാടാക്കി. ഇതിന് ശേഷം വിദ്യാര്‍ത്ഥികള്‍ അവരുടെ പദ്ധതികള്‍ അന്തിമ തിരുത്തലുകള്‍ വരുത്തും. ഇതേ സമയം തന്നെ അവര്‍ക്ക് നൂലാമാലകള്‍ ഒന്നുമില്ലാതെ ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ ഈ തുക തിരികെ അടയ്ക്കുകയാണെങ്കില്‍ അതിന് പലിശ പോലും നല്‍കേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നാനോ യുണികോണ്‍ പദ്ധതി വലിയ വിജയമാകാനുള്ള കാരണവും ഇത് തന്നെയാണ്.

Skilled in Odisha

ആരോഗ്യ മേഖലയില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കുന്ന പുരോഗതിയാണ് കേരളം ഇതുവരെ നേടിയിട്ടുള്ളത്. എന്നാല്‍ ചിലവ് കുറഞ്ഞ പൊതുജനാരോഗ്യ പദ്ധതികളുടെ കാര്യത്തില്‍ കേരളത്തിന് ഒഡീഷയില്‍ നിന്നും ചിലത് പഠിക്കാനുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി കൊണ്ടുവരുന്നതിന് മുന്നേ, ഇത്തരം ഒരു പദ്ധതിയുമായി ഒഡീഷ രംഗത്ത് വന്നിരുന്നു. അതാണ് ഒഡീഷ അഫോര്‍ഡബിള്‍ ഹെല്‍ത്ത് കെയര്‍ പദ്ധതി(എഎച്ച്പി). സംസ്ഥാനത്തെ 1.6 കോടി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണിത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി മോഡല്‍) ആണ് ഈ പദ്ധതി നടപ്പിലാക്കിയത്. സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി പ്രാഥമിക സൗകര്യങ്ങള്‍ക്കപ്പുറത്തുള്ള സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാകുന്ന രീതിയില്‍ ആണ് ഇത് നടപ്പിലാക്കുന്നത്. പദ്ധതി ലക്ഷ്യം വയ്ക്കുന്നതില്‍ 85 ശതമാവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്.

2018 ല്‍ അഫോര്‍ഡബിള്‍ ഹെല്‍ത്ത് കെയര്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ 1,300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. പതിനായിരത്തോളം അനുബന്ധ തൊഴിലുകളും ഇതുവഴി സൃഷ്ടിക്കാം എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ.

Health Sector

കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അഞ്ച് ലക്ഷം രൂപയുടെ കവറേജ് ആണ് ഓരോ കുടുംബത്തിനും നല്‍കുന്നത്. എന്നാല്‍ ഒഡീഷ സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും 7 ലക്ഷം രൂപയുടെ കവറേജ് ആണ് ലഭിക്കുക. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഫലം ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്നവര്‍ക്ക് മാത്രം ലഭിക്കുമ്പോള്‍, ഒഡീഷ സര്‍ക്കാരിന്റെ പദ്ധതിയുടെ ഗുണഫലം ഔട്ട് പേഷ്യന്‍സിനും ലഭ്യമാകും എന്ന പ്രത്യേകതയും ഉണ്ട്.

കേരളത്തില്‍ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളും സ്വകാര്യ ആരോഗ്യ സംവിധാനങ്ങളും മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നവയാണ്. എന്നാല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഒഡീഷയില്‍ നിന്ന് ഇനിയും കേരളം പഠിക്കാനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+