കേരളത്തിന് തലയുയര്‍ത്തി നില്‍ക്കാം...! കൊച്ചി മെട്രോ ചില്ലറക്കാരനല്ല...!! അതുക്കും മേലെ !
കൊച്ചി: മെട്രോ ഉദ്ഘാടനച്ചടങ്ങ് വേദിയില്‍ നിന്നും ഇ ശ്രീധരനെ ഒഴിവാക്കിയതിന്റെ പേരില്‍ വിവാദങ്ങളില്‍ മുങ്ങിയെങ്കിലും കൊച്ചി മെട്രോയുടെ മാറ്റ് ഒട്ടും കുറയുന്നില്ല. കേരളം രാജ്യത്തിന് മുന്നില്‍ കൊച്ചി മെട്രോ സമര്‍പ്പിക്കുന്നത് അഭിമാനം ഒട്ടും കുറയാതെ തന്നെയാണ്. രാജ്യത്തെ മറ്റേത് മെട്രോയോടും കിടപിടിക്കും കൊച്ചി മെട്രോ. വെറുതേ വീമ്പ് പറയുന്നതല്ല. കൊച്ചി മെട്രോയ്ക്ക് തിളക്കം കൂടുന്നതിന് കാരണങ്ങളുണ്ട്.

വേഗം വേഗം വേഗം...
സമയബന്ധിതമായി ആദ്യഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നതിനാണ് ഡിഎംആര്‍സിയ്ക്കും ഇ ശ്രീധരനും ആദ്യം കയ്യടി നല്‍കേണ്ടത്. 2013ല്‍ തുടങ്ങിയ നിര്‍മ്മാണത്തിന് നാല് വര്‍ഷത്തിനിപ്പുറം 2017ല്‍ സമാപ്തി. അതും പരാതികള്‍ക്കൊന്നും ഇട നല്‍കാതെ. ബെംഗളൂരു മെട്രോയൊക്കെ വര്‍ഷങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് ഓര്‍ക്കണം.

ഇത് സോളാര്‍ മെട്രോ
പരിസ്ഥിതി സൗഹൃദപരമാണ് എന്നും നമ്മുടെ മെട്രോയെ മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഘടകമാണ്. കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകളിലും മുട്ടം യാര്‍ഡിലും മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 2.3 മെഗാവാട്ട് വൈദ്യുതി ഈ പാനലുകള്‍ ഉല്‍പാദിപ്പിക്കും.

ഭിന്നലിംഗക്കാര്‍ക്ക് ഒരിടം
ഏറെ വിപ്ലവകരം എന്ന് തന്നെ വിശേഷിപ്പിക്കണം ഭിന്ന ലിംഗത്തില്‍പ്പെട്ടവരെ കൊച്ചി മെട്രോയില്‍ ജോലിക്ക് നിയോഗിച്ച കെഎംആര്‍എല്ലിന്റെ തീരുമാനത്തെ. എന്നും സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ട ഒരു വിഭാഗത്തെ അംഗീകരിക്കാനുള്ള തീരുമാനം ലോകമാധ്യമങ്ങള്‍ പോലും വാര്‍ത്തയാക്കുകയുണ്ടായി.

ദേ നില്‍ക്കുന്നു പൂന്തോട്ടം
മികച്ച യാത്രാനുഭവമായി കൊച്ചി മെട്രോ മാറുന്നതിനുള്ള ഒരു കാരണം ചില അത്ഭുതക്കാഴ്ചകള്‍ കൂടിയാണ്. മെട്രോയ്ക്ക് അകത്തു മാത്രമല്ല പുറത്തും ചില കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട്. മെട്രോയുടെ തൂണുകള്‍ വെറും കോണ്‍ക്രീറ്റ് തൂണുകളല്ല. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 600ഓളം തൂണുകളില്‍ ഓരോ ആറാമത്തേതിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് ഒരുക്കിയിരിക്കുന്നത്.

തൊഴിലാളികൾക്ക് ദക്ഷിണ
ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയത് പോലെ തന്നെയുള്ള മനുഷ്യത്വപരമായ മറ്റൊരു പ്രവര്‍ത്തി കൂടി കെഎംആര്‍എല്ലിന്റെ ഭാഗത്ത് നിന്നുണ്ടായി. മെട്രോ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകലില്ലാതെ അധ്വാനിച്ച അന്യസംസ്ഥാന തൊഴിലാളികളെ ദക്ഷിണ നല്‍കി ആരദിക്കല്‍. കാര്യം കഴിഞ്ഞാല്‍ അകറ്റി നിര്‍ത്തേണ്ടവരല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍.

വെറും യന്ത്രമല്ല ഇത്
കൊച്ചി മെട്രോ വെറും ഒരു യന്ത്രത്തീവണ്ടി മാത്രമല്ലെന്നാണ് പല തീരുമാനങ്ങളും കാണിച്ച് തരുന്നത്. ഒരു വികസന പദ്ധതിക്കൊപ്പവും നമ്മള്‍ ചേര്‍ക്കാത്ത ഭിന്നലിംഗക്കാരെയും അന്യസംസ്ഥാന തൊഴിലാളികളേയും ആദരിച്ചത് മാത്രമല്ല കാരണം. കൊച്ചി മെട്രോയിലെ കിടിലന്‍ യാത്ര അനാഥക്കുഞ്ഞുങ്ങള്‍ക്കും വൃദ്ധസദനങ്ങളില്‍ നിന്നുള്ളവര്‍ക്കും സൗജന്യമാണ് എന്നത് കൊണ്ടു കൂടിയാണ്.

സുന്ദരിയാണ് മെട്രോ
സൗന്ദര്യത്തിലും മുന്നിലാണ് കൊച്ചി മെട്രോ. മെട്രോ സ്‌റ്റേഷനുകളിലും ട്രെയിനിലും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് ഓരോ യാത്രക്കാരനേയും കാത്തിരിക്കുന്നത്. ഓരോ സ്‌റ്റേഷനിലും ഓരോ വിഷയങ്ങള്‍ പ്രമേയമാക്കി ചിത്രങ്ങളാല്‍ മോടി കൂട്ടിയിട്ടുണ്ട്. ട്രെയിന്‍ വാതില്‍ തുറക്കുമ്പോള്‍ ചെണ്ടമേളമാണ് വരവേല്‍ക്കുക.

ഇതും തുല്യത തന്നെ
സാധാരണയായി നമ്മുടെ പൊതുഗതാഗത സംവിധാനങ്ങളില്‍ കാണുന്നത് പോലെ സ്ത്രീകള്‍ക്കായി പ്രത്യേക സീറ്റ് റിസര്‍വേഷന്‍ കൊച്ചി മെട്രോയിലില്ല. തുല്യത അങ്ങനെയും ആകാമല്ലോ. എന്നാല്‍ ഗര്‍ഭിണികള്‍ക്കും ചെറിയ കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും പ്രത്യേക സീറ്റ് പരിഗണന ഉണ്ട്.

വ്യത്യസ്തം ഈ മെട്രോ ടിക്കറ്റ്
എവിടെയും ഡെബിറ്റ് കാര്‍ഡായി ഉപയോഗിക്കാവുന്ന മെട്രോ ടിക്കറ്റ്, കൊച്ചിയെ രാജ്യത്തെ മറ്റ് മെട്രോകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. ഇത് വഴി 300 കോടിയിലേറെ രൂപ ലാഭമുണ്ടാക്കിയ കെഎംആര്‍എല്ലിനെ അഭിനന്ദിക്കുക തന്നെ വേണം. കോച്ചുകളുടെ ടെന്‍ഡര്‍ മുതല്‍ മെട്രോയുടെ എല്ലാ ഘട്ടങ്ങളിലും ചിലവ് ചുരുക്കിയും അതേസമയം മികച്ച നിലയിലുമാണ് നിര്‍മ്മാണം.

രാജ്യാന്തര നിലവാരം
രാജ്യാന്തര നിലവാരമുള്ളതാണ് മെട്രോയിലെ ഇന്റീരിയര്‍. ഫുള്ളി എയര്‍ കണ്ടീഷന്‍ ചെയ്ത ബോഗികള്‍. ഓരോ സ്‌റ്റേഷനിലെത്തുമ്പോഴും അവിടുത്തേയും സമീപ പ്രദേശങ്ങളുടേയും പ്രത്യേകതകള്‍ എല്‍ഇഡി സ്‌ക്രീനില്‍ തെളിയും. ഒപ്പം അടുത്ത സേറ്റേഷനെക്കുറിച്ചുള്ള അറിയിപ്പും. ഇതൊന്നും രാജ്യത്തെ മറ്റൊരു മെട്രോയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷതകളാണ്.












Click it and Unblock the Notifications