ഇതാ എത്തുന്നു 2020... എന്തായിരുന്നു ഇന്ത്യയുടെ മിസൈൽ മാൻ 20 വർഷം മുന്പ് കണ്ട സ്വപ്നം
രണ്ടായിരാമാണ്ടിലായിരുന്നു എപിജെ അബ്ദുൾ കലാം ഒരു വികസിത ഇന്ത്യ സ്വപ്നം കണ്ടുകൊണ്ടുള്ള വിഷൻ 2020 തയ്യാറാക്കുന്നത്. ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിൽ, അഞ്ഞൂറ് വിദഗ്ധർ ചേർന്നായിരുന്നു അദ്ദേഹത്തിന് കീഴിൽ അണിനിരന്ന് ഒരു ബൃഹത്തായ ഈ കാഴ്ചപ്പാട് ഒരുക്കിയത്.
20 വർഷം കൊണ്ട് ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള സന്പൂർണ പദ്ധതി ആയിരുന്നു അത്. ഇന്ത്യ 2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം എന്ന കലാമിന്റെ പുസ്തകവും ഇതേ കുറിച്ച് തന്നെ ആയിരുന്നു. ഐഎസ്ആര്‍ഒയില്‍ കഠിനമായി ജോലി ചെയ്ത് തങ്ങള്‍ വികസിപ്പിച്ചെടുത്ത ഉപകരണങ്ങളും സംവിധാനങ്ങളും എല്ലാം ഒറ്റ ലക്ഷ്യം വച്ചായിരുന്നു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. വികസിതവും ശക്തവും ആയ അഭിമാനമുള്ള ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നതായിരുന്നു ആ ലക്ഷ്യം. രാജ്യത്തെ ഓരോ പൗരനും അതിന്‌റെ ഗുണഫലങ്ങള്‍ ലഭ്യമാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
കലാം കണ്ട സ്വപ്‌നം
ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ വലിയ അന്തരമാണ് നിലനില്‍ക്കുന്നത്. കേരളത്തിലെ സാഹചര്യമല്ല ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഉള്ളത്. ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ശുദ്ധജലവും വൈദ്യുതിയും വേര്‍തിരിവുകളില്ലാതെ എല്ലാവര്‍ക്കും തുല്യമായി ലഭ്യമാക്കപ്പെടണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. കാര്‍ഷിക മേഖലയും വ്യവസായ മേഖലയും സേവന മേഖലയും എല്ലാം ഒരുമിച്ച് ഒരേ പ്രാധാന്യത്തോടെ മഗ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യ. സാമൂഹിക, സാമ്പത്തിക പ്രതിസന്ധികള്‍ കൊണ്ട് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പിന്തള്ളിപ്പോകാത്ത ഒരു ഇന്ത്യ.
എങ്ങനെ ആയിരിക്കണം സര്‍ക്കാര്‍?
ഒരു വികസിത ഇന്ത്യയിലെ സര്‍ക്കാര്‍ എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ചും അദ്ദേഹത്തിന്റെ കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. അഴിമതിമുക്തവും സുതാര്യവും ഉത്തരവാദിത്തവും ഉള്ള ഒരു സര്‍ക്കാര്‍ ആയിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
മികച്ച പണ്ഡിതരുടേയും ശാസ്ത്രജ്ഞരുടേയും പരീക്ഷകരുടേയും എല്ലാം മികച്ച ലക്ഷ്യസ്ഥാനം ആകും ഇന്ത്യ എന്നും അദ്ദേഹം സ്വപ്‌നം കണ്ടു. മികച്ച ആരോഗ്യ സേവനങ്ങള്‍ രാജ്യത്തെ എല്ലാവര്‍ക്കും തുല്യമായി ലഭ്യമാക്കപ്പെടും എന്നും അദ്ദേഹം ആഗ്രഹിച്ചു.
രാജ്യത്തെ ജനങ്ങളും സര്‍ക്കാരും ഒത്തൊരുമയോടെ മുന്നോട്ട് നീങ്ങിയാല്‍ 2020 ആകുമ്പോഴേക്കും ഇതെല്ലാം യാഥാര്‍ത്ഥ്യമാകും എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്.
ദാരിദ്ര്യമുക്തമായ ഇന്ത്യ
ദാരിദ്ര്യം ഇപ്പോഴും ഇന്ത്യയെ വലിഞ്ഞുമുറുക്കുന്ന ശാപമാണ്. അതേസമയം മറുവശത്ത് ചെറിയൊരു ശതമാനം ആളുകളില്‍ സമ്പത്ത് കുമിഞ്ഞ് കൂടുകയും ചെയ്യുന്നു.
20 വര്‍ഷം മുമ്പ് കലാം കണ്ട സ്വപ്‌നം ദാരിദ്ര്യമുക്തമായ ഒരു ഭാരതം എന്നതായിരുന്നു. 26 കോടി ജനങ്ങളെ പട്ടിണിയില്‍ നിന്ന് പുറത്ത് കൊണ്ടുവരുന്നതിനെ കുറിച്ചായിരുന്നു അന്ന് അദ്ദേഹം സംസാരിച്ചത്. പട്ടിണിയില്‍ നിന്ന് മോചിതരാക്കി, അവരുടെ മുഖങ്ങളില്‍ പുഞ്ചിരി പടര്‍ത്താനായാല്‍ വികസിത രാജ്യമെന്ന സ്വപ്‌നത്തിലേക്ക് എത്താം എന്നും അദ്ദേഹം പ്രതീക്ഷിച്ചു. ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെ ആണെന്ന് അദ്ദേഹം അന്നേ നിരീക്ഷിച്ചിരുന്നു. എന്നാല്‍ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ മറന്ന്, എല്ലാവരും കൈകോര്‍ത്ത് മുന്നോട്ട് വച്ചാല്‍ ഇതിനെ മറികടക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ശുഭാപ്തി വിശ്വാസം.
സ്ത്രീകളും കുട്ടികളും ഭയമില്ലാതെ ജീവിക്കുന്ന ഇന്ത്യ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. 20 വര്‍ഷം മുമ്പ് കലാം ഒരു വികസിത ഇന്ത്യയെ സ്വപ്‌നം കാണുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഏറെ കൂടിയിട്ടുണ്ടാകാം ഇപ്പോഴിത്. അദ്ദേഹത്തിന്റെ സ്വപ്‌നത്തില്‍ നവഭാരതത്തില്‍ സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുകയേ ചെയ്യരുത്. ആരും സമൂഹത്തില്‍ ഒറ്റപ്പെടാന്‍ പാടില്ല. സമൃദ്ധവും സുരക്ഷിതവും ആരോഗ്യപൂര്‍ണവും ആയ ഒരു ഇന്ത്യയെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.
അക്ഷരജ്ഞാനം ഇല്ലാത്ത ഒരാള്‍ പോലും ഇല്ലാത്ത ഇന്ത്യ എന്ന സ്വപ്‌നവും കലാമിനുണ്ടായിരുന്നു.