ആരാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം? മുൻ ഐഎഎസ് ഓഫീസറും സിപിഎം എംഎൽഎയും.. കഥകൾ തീരുന്നില്ല..!!
മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തെ ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചു എന്നൊരു വാർത്ത ഒരു വർഷം മുമ്പേ പുറത്ത് വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ തന്നെ ആ നിയമനം മരവിപ്പിചതായും വാർത്ത വന്നു. അതിനും എത്രയോ മുമ്പേ ബി ജെ പി അംഗമായതാണ് കണ്ണന്താനം.
മോദിയുടെ മന്ത്രിമാർ മാറുന്ന കാര്യം നിതീഷ് കുമാറും ശിവസേനയും പോലും അറിഞ്ഞില്ല.. കട്ട സസ്പെൻസ്!!
ഇപ്പോഴിതാ അതേ അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി മോദിയുടെ ടീമിലെത്തുകയാണ്. ഐ എ എസ് ഓഫീസർ, മുൻ സി പി എം എം എൽ എ എന്ന് തുടങ്ങി വിശേഷണങ്ങള്‍ ഒരുപാടുണ്ട് കണ്ണന്താനത്തിന്. കാണൂ, കേന്ദ്രമന്ത്രിസഭയിലേക്കുള്ള മോദിയുടെ സർപ്രൈസ് പിക്കായ അൽഫോൺസ് കണ്ണന്താനം ആരാണ് എന്ന്.
അൽഫോൻസ് കണ്ണന്താനം
കെ ജെ അൽഫോൻസ് കണ്ണന്താനം എന്ന് മുഴുവൻ പേര്. 64 വയസ്സായി. 1953ൽ ജനനം. 1979ൽ ഐ.എ.എസ് ഉദ്യോഗസ്ഥനായി. 2011 ൽ ബി ജെ പിയിലെത്തി. ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനത്തും. നരേന്ദ്രമോദി സർക്കാരിലെ ആദ്യത്തെ മലയാളി സാന്നിധ്യമാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള അൽഫോൺസ് കണ്ണന്താനം.
ട്വിസ്റ്റുകൾ ഇഷ്ടംപോലെ
42% മാർക്കോടെ പത്താംതരം പാസായ ആളാണ് അൽഫോൺസ് കണ്ണന്താനം എന്നാണ് കഥ. പിന്നീട് ഐ എസ് എസ് ഓഫീസറും ജില്ലാ കളക്ടറും വരെ ആയ ആളാണ് എന്നോർക്കണേ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ കണ്ണന്താനം 1979ലാണ് സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ചത്. അതും എട്ടാം റാങ്കോടെ.
കുട്ടിക്കാലം ദുരിതം
പരിഷ്കാരമൊന്നും എത്തിയിട്ടില്ലാത്ത കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിലാണ് അൽഫോൺസ് കണ്ണന്താനത്തിന്റെ ജനനം. അച്ഛൻ കെ വി ജോസഫ്. അമ്മ ബ്രിജിത്ത് ജോസഫ്. മലയാളം മീഡിയം സ്കൂളിൽ പഠിച്ചു. ബാക്കി ചരിത്രം. ദേവികുളം സബ്കളക്ടർ ആയിരിക്കുമ്പോൾ വിവാഹം. ഭാര്യ ഷീല. രണ്ട് മക്കൾ ആകാശ്, ആദർശ്.
സജീവ രാഷ്ട്രീയത്തിലേക്ക്
ദേവികുളം സബ്കളക്ടർ, മിൽമ മാനേജിങ്ങ് ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജനശക്തി എന്ന സന്നദ്ധസംഘടന ഉണ്ടാക്കി. വൈകാതെ രാഷ്ട്രീയത്തിലെത്തി. 2006-ൽ നിയമസഭയിലും
ബിജെപിയില്‍ എത്തിയ വഴി
സ്ഥാനമാനങ്ങൾക്ക് വേണ്ടി മറുകണ്ടം ചാടുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിലല്ല എന്തായാലും അൽഫോണ്‍സ് കണ്ണന്താനത്തിന് സ്ഥാനം. അദ്ദേഹം ബി ജെ പിയിൽ ചേരുന്നത് 2011ൽ. അന്ന് ബി ജെ പിക്ക് ഈ പകിട്ടൊന്നും ഇല്ല. മാത്രമല്ല, കേരള സി പി എമ്മിൽ അപ്പോഴും സജീവമാകാൻ പറ്റുമായിരുന്നു അൽഫോൺസ് കണ്ണന്താനത്തിന്.
ചില്ലറക്കാരനല്ല
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ടൈം ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുത്തിട്ടുള്ള ആളാണ് ഈ കാഞ്ഞിരപ്പള്ളിക്കാരൻ. സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വെച്ച് രാഷ്ട്രീയക്കാരനായി. കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ച് നിയമസഭയിൽ എത്തി. കണ്ണന്താനത്തിന്റെ ആത്മകഥാ പുസ്തകമാണ് ഇന്ത്യ മാറ്റത്തിൻറെ മുഴക്കം.
വിവാദ പരാമര്‍ശം
ബാബരി മസ്ജിദ് പൊളിച്ചതിന് കുറ്റക്കാരൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ആയിരുന്നു എന്ന കണ്ണന്താനത്തിന്റെ വാക്കുകൾ വലിയ വിവാദമായി. സർവ്വീസിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കണ്ണന്താനം രാഷ്ട്രീയക്കാരനാകുന്നത്. സിവിൽ സർവ്വീസിൽ മാത്രമല്ല രാഷ്ട്രീയക്കാർക്കിടയിലും വേറിട്ട് നിൽക്കാൻ കണ്ണന്താനത്തിന് സാധിക്കുന്നു.