Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം എങ്ങോട്ട് പോവുന്നു?

ന്യൂയോര്‍ക്ക് നഗരത്തിലെ സിറാക്കസിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. എന്റെ സഹപ്രവര്‍ത്തകരോടൊപ്പം ഞങ്ങളുടെ കസ്റമര്‍മാരിലൊരാളെ കാണാന്‍ പോകാനായി ഒരുങ്ങുകയായിരുന്നു ഞാന്‍. അപ്പോള്‍ കിട്ടിയ ഫോണ്‍സന്ദേശം ഞങ്ങളെ ഞെട്ടിപ്പിച്ചു. നഗരം ആരോ ആക്രമിച്ചെന്നും വേള്‍ഡ് ട്രേഡ് സെന്റര്‍ കത്തികൊണ്ടിരിക്കുകയാണെന്നും ഞങ്ങളറിഞ്ഞു. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയുടെ പ്രതീകവും അഭിമാനവുമായ ആ അംബരചുംബി ഒരു കൂട്ടം തീവ്രവാദികള്‍ തകര്‍ത്തിരിക്കുന്നു.

സഹപ്രവര്‍ത്തകരോടൊപ്പം നഗരത്തിലേക്ക് കാറില്‍ പോകവെ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഞങ്ങള്‍ കേട്ടത്. പെന്റഗണ്‍ ആക്രമിക്കപ്പെട്ട വിവരവും പിറ്റ്സ്ബര്‍ഗിനടുത്ത് വിമാനം തകര്‍ന്നുവീണതും ഞങ്ങളറിഞ്ഞു. എവിടെയും ദു:ഖവും രോഷവുമാണ് കാണാനായത്.

ഇവിടെയുള്ളവര്‍ തങ്ങളുടെ രാജ്യത്തോട് അതീവമായ സ്നേഹവും അടുപ്പവുമുള്ളവരാണ്. സംശയത്തിന്റെ കണ്ണുകള്‍ വിദേശീയര്‍ക്ക് നേരെയാണ് തിരിഞ്ഞത്. ബിന്‍ ലാദന്‍ ആരാണെന്നോ താലിബാന്‍ എന്താണെന്നോ അവര്‍ക്കറിയില്ല. ചില ഏഷ്യന്‍ സംഘടനകളാണ് ഇതിന് പിന്നിലെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ക്കു നേരെയും അവര്‍ രോഷം കൊണ്ടു.

ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ അമേരിക്കക്കാരനല്ലാതായി ഞാന്‍ മാത്രമേയുള്ളൂ. അമേരിക്കക്കാര്‍ വളരെ പക്വമതികളാണ്. ഇങ്ങനെയൊരു സംഭവം ഇന്ത്യയിലാണുണ്ടാവുന്നതെങ്കില്‍ മറ്റൊരു തരത്തിലാവും നമ്മള്‍ പ്രതികരിക്കുന്നത്. എന്റെ ഒരു അമേരിക്കന്‍ സുഹൃത്തിന്റെ വാക്കുകള്‍ ഏറെ താത്പര്യജനകമായിരുന്നു: അമേരിക്കക്കാരോട് പുറത്തുള്ളവര്‍ക്ക് അസൂയയാണ്. അവരുടെ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്നതുകൊണ്ടാണ് അവര്‍ അമേരിക്കക്കാരോട് അസൂയപ്പെടുന്നത്. അമേരിക്കക്കാരുടെ ജീവിതവും കഷ്ടപ്പാട് നിറഞ്ഞതാക്കാന്‍ അവര്‍ ശ്രമിക്കുന്നു.

ഇവിടെയുള്ള പൊതുവായ കാഴ്ചപാട് ഇങ്ങനെയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കെടുതികള്‍ സംഭവിക്കുമ്പോള്‍ അമേരിക്ക വളരെ ഉദാരമായാണ് അതിനെ സമീപിക്കുന്നത്. എന്നാല്‍ ലോകം അതേ തരത്തിലല്ല അമേരിക്കയോട് പെരുമാറുന്നത്.

ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായിരുന്നാലും ഒരു യുദ്ധമോ ശക്തമായ ആക്രമണമോ അവര്‍ക്ക് നേരെ നടത്തണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ലോകം ഏകസ്വരത്തിലാണ് ഈ ആക്രമണങ്ങളെ അപലപിച്ചത്. പക്ഷേ പലസ്തീനിലും മധ്യപൗരസ്ത്യരാജ്യങ്ങളിലും ഉണ്ടായ ആഘോഷങ്ങള്‍ തീര്‍ത്തും അസ്വസ്ഥജനകമായിരുന്നു.

സംഗതികള്‍ ഇപ്പോള്‍ സാധാരണ നിലയിലായിരിക്കുന്നു. സ്കൂളുകളൊഴികെ എല്ലാം പ്രവര്‍ത്തിച്ചിതുടങ്ങിയിരിക്കുന്നു. ചൊവാഴ്ചയും ബുധനാഴ്ചയും ടെലഫോണ്‍ സംവിധാനം തടസപ്പെട്ടെങ്കിലും അത് വീണ്ടും പുന:സ്ഥാപിക്കപ്പെട്ടു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചു.

ആക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാരെന്ന് അറിയാന്‍ എല്ലാവര്‍ക്കും ജിജ്ഞാസയുണ്ട്. അക്രമകാരികളാരെന്ന് അറിയും വരെ സംശയം ഏഷ്യക്കാര്‍ക്ക് നേരെയാണ് തിരിയുന്നത്. അക്രമത്തിന് പിന്നില്‍ താനല്ലെന്ന് ബിന്‍ലാദന്‍ പറഞ്ഞിട്ടുണ്ടെങ്കിലും മാധ്യമങ്ങളില്‍ അയാള്‍ തന്നെയാണ് സംശയിക്കപ്പെടുന്നവരില്‍ പ്രധാനി.

സാമ്പത്തികനില ഇതിനകം താഴേക്ക് പോയിരിക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടത് സമ്പദ്വ്യവസ്ഥയെ മോശമായി ബാധിക്കും. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ഉടനെ പരിഹരിക്കപ്പെടുന്ന പ്രതീക്ഷയില്‍ തൊഴില്‍ നഷ്ടപ്പെട്ടെങ്കിലും അവിടെ പിടിച്ചുനില്ക്കാന്‍ ശ്രമിച്ചിരുന്ന ഇന്ത്യക്കാരെല്ലാം നിരാശരായി. ന്യൂയോര്‍ക്കിലെ എന്റെ പല സുഹൃത്തുക്കളും ഇന്ത്യയിലേക്ക് മടങ്ങിപോകാന്‍ ഒരുങ്ങുകയാണ്. ഈ സ്ഫോടനങ്ങളിലൂടെ തങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ന്നുപോയെന്ന തോന്നലാണ് അവരിലുള്ളത്.

സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണ്. റെഡ്ക്രോസും മറ്റും ജനങ്ങളെ സഹായിക്കുന്നതില്‍ തീവ്രശ്രമം നടത്തിവരുന്നു. രക്തദാനം നടത്തുന്നതിനും പണം നല്‍കുന്നതിനും ജനങ്ങള്‍ മുന്നോട്ടുവരുന്നുണ്ട്. അമേരിക്കയിലെ ധീരരായ പൗരന്മാരില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. അവര്‍ക്ക് തങ്ങളുടെ രാജ്യത്തിലും വ്യവസ്ഥയിലും ഒരിക്കലും വിശ്വാസം നഷ്ടപ്പെടുന്നില്ല. പക്ഷ രണ്ട് ദിവസം മുമ്പ് നടന്ന അക്രമപരമ്പകള്‍ കുറെ അമേരിക്കക്കാരെ കൊല്ലുക മാത്രമല്ല ചെയ്തത്. അത് അവരുടെ സുരക്ഷിതത്വ ബോധത്തെയും തകര്‍ത്തു.

സംഭവിച്ചതൊന്നും ഈ രാജ്യത്തിന് മറക്കാനാവില്ല. തീവ്രവാദികളുടെ പ്രവൃത്തികള്‍ അമേരിക്കയെ ഏകോപിപ്പിച്ചിരിക്കുന്നു. ലോകത്തിന് ഭീഷണിയായ തീവ്രവാദം അവസാനിപ്പിക്കപ്പെടണം. ദുഷ്ടരായ മനുഷ്യര്‍ ഇത്തരം പ്രവൃത്തികള്‍ ഇനിയും തുടരും. ഈ ആക്രമണം മറ്റൊരു ലോകയുദ്ധത്തിലേക്ക് നയിക്കില്ലെന്ന് നമുക്ക് ആശിക്കാം. തീവ്രവാദികള്‍ക്കെതിരെ ലോകം ഒറ്റക്കെട്ടാവേണ്ടിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+