സ്വർണ വില കത്തിക്കയറി; ആശങ്ക വേണ്ട, ലാഭം കൊയ്യാം ചെയ്യേണ്ടത് ഇതാണ്..ആ മണ്ടത്തരം കാണിക്കല്ലേ
ഇറാൻ-ഇസ്രായേൽ സംഘർഷം കടുത്തതോടെ പിടിവിട്ട് സ്വർണ വില . രാജ്യാന്തര വിപണിയിൽ ഒറ്റ ദിവസം കൊണ്ട് ഔൺസിന് 102 ഡോളറാണ് ഉയർന്നത്. ഇന്ന് വിപണിയിൽ 3429 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. 3500 ഡോളർ ആണ് ആഗോള വിപണിയിൽ ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് വില. ആഗോള വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ച് ദുബായിലും സ്വർണ വില ഇന്ന് കത്തിക്കയറി. വ്യാഴാഴ്ച്ചത്തെ അപേക്ഷിച്ച് 3.25 ദിർഹമാണ് ഗ്രാമിന് (22 കാരറ്റ്) ഇന്ന് വർധിച്ചത്. അതേസമയം ഇനിയും വില ഉയരുമോയെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
മധ്യേഷ്യയിൽ യുദ്ധപ്പേടി
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണമാണ് ഇപ്പോൾ മധ്യേഷ്യയിൽ യുദ്ധഭീതി വിതയ്ക്കുന്നത്. ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇറാന്റെ ആണവ പദ്ധതികൾ ലക്ഷ്യം വെച്ചായിരുന്നു വെള്ളിയാഴ്ച രാത്രി ഇസ്രായേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

കൂടാതെ ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ മുന്‍ തലവന്‍ ഫെറൈഡൂണ്‍ അബ്ബാസി, ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി എന്നിവർ അടക്കമുള്ളവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും കലുഷിതമായ സാഹചര്യത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന ഭയം നിക്ഷേപകർക്കിടയിൽ ശക്തമായിരിക്കുകയാണ്. ഇതോടെയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ പെരുമ ഉയർന്നത്.
ദുബായ് വില കത്തിക്കയറുന്നു
ദുബായിയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 381.75 ദിർഹമാണ് ഇന്നത്തെ വില. 24 കാരറ്റ്
സ്വർണത്തിന് 412.50 ദിർഹവും 21 കാരറ്റിന് 366.50 ദിർഹവും 18 കാരറ്റിന് 313.75 ദിർഹവുമാണ് വില രേഖപ്പെടുത്തിയത്. പെരുന്നാൾ ദിനത്തിൽ സ്വർണ വില കുറഞ്ഞതോടെ വരും ദിവസങ്ങളിലും കുത്തനെയുള്ള കുറവിന് സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു. സമീപകാലത്തെ ട്രെന്റ് അനുസരിച്ച് വലിയൊരു കുതിച്ച് ചാട്ടമുണ്ടായാൽ വൈകാതെ തന്നെ വില കുറയാറുണ്ടെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് തന്നെ വില കുത്തനെ കുറയില്ലെങ്കിലും വീണ്ടും 368 ദിർഹത്തിൽ എത്തിയേക്കുമെന്നാണ് പ്രവചിക്കപ്പെട്ടത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത വളരെ കുറവാണന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ദുബായ് സ്വർണ വില റെക്കോഡ് ഭേദിക്കുമോ?
ദുബായിൽ 388 ദിർഹമാണ് ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് വില.
അന്താരാഷ്ട്ര തലത്തിൽ പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സ്വർണ വില ഇനിയും ഉയരുമന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷം മാത്രമല്ല യുഎസ്-ചൈന വ്യാപാര തർക്കങ്ങളും സ്വർണ വിലയെ സ്വാധീനിക്കും. കഴിഞ്ഞ ദിവസം ചൈനയും യുഎസും ചർച്ച നടത്തിയത് അനുകൂല ചലനങ്ങൾ വിപണിയിൽ ഉണ്ടാക്കിയിട്ടില്ല. ചർച്ചയിൽ ചൈനയ്ക്കാണ് ഗുണം ലഭിച്ചതെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ. മാത്രമല്ല പകരച്ചുങ്കം പൂർണമായി ഒഴിവാക്കാനുള്ള സാധ്യത വിരളമാണ്. ട്രംപിന്റെ മനസ് മാറിയാൽ വീണ്ടും പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയും ഉണ്ട്. ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തിയ പകരച്ചുങ്കം മരവിപ്പിച്ചതിന്റെ കാലാവധി ഉടന‍് അവസാനിക്കും . ട്രംപ് എന്ത് നിലപാട് ആയിരിക്കും ഇക്കാര്യത്തിൽ സ്വീകരിക്കുകയെന്നതും ആശങ്കയാണ്.
ഉപഭോക്താക്കൾ ചെയ്യേണ്ടത്
പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലെങ്കിൽ ഇപ്പോൾ സ്വർണാഭാരണങ്ങൾ ധൃതി പിടിച്ച് വാങ്ങുന്നത് മണ്ടത്തരമായിപ്പോകും . അതേസമയം സ്വർണം വിൽക്കുന്നവരുണ്ടെങ്കിൽ മികച്ച ലാഭം കൊയ്യാം.












Click it and Unblock the Notifications