ദുബായിൽ സ്വർണത്തിന്റെ വില കുതിച്ചുയർന്നു; ഒറ്റയടിക്ക് കൂടിയത് ഏഴ് ദിർഹത്തോളം, 24 കാരറ്റിന് എത്ര?
ദുബായ്: ആഗോള വിപണിയുടെ ചുവടുപിടിച്ച് ദുബായിലും സ്വർണവില പുതിയ റെക്കോർഡ് നിലയിലെത്തിയിരിക്കുകയാണ്. തിങ്കളാഴ്‌ച വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 550 ദിർഹമെന്ന വിലയാണ് രേഖപ്പെടുത്തിയത്. അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ കുതിപ്പുകളിൽ ഒന്നാണിത്. സ്വർണത്തിന് ലോകമെമ്പാടുമുള്ള മാർക്കറ്റുകളിൽ വില ഉയരുന്നതിന്റെ പരിച്ഛേദമാണ് ദുബായിലും കാണാൻ കഴിയുക.
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്ക് പ്രകാരം, 24 കാരറ്റ് സ്വർണത്തിന്റെ വില ഒറ്റയടിക്ക് 7 ദിർഹം വർധിച്ച് ഗ്രാമിന് 550.25 ദിർഹമായി ഉയർന്നിരിക്കുകയാണ്. 22 കാരറ്റിന് 6.5 ദിർഹം ഉയർന്ന് 509.5 ദിർഹത്തിലെത്തിയിരിക്കുകയാണ്. 21 കാരറ്റിന്റെ വില 488.75 ദിർഹവും, 18 കാരറ്റ് 418.75 ദിർഹവും, 14 കാരറ്റ് 326.75 ദിർഹവുമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്ന വിലകൾ.

ആഗോളതലത്തിൽ, സ്പോട്ട് ഗോൾഡ് തിങ്കളാഴ്‌ച ആദ്യമായി ഒരു ഔൺസിന് 4,600 ഡോളർ കടന്നു എന്നതാണ് ഈ വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലെ സ്വർണത്തിന്റെ വർധിച്ച ആവശ്യം, പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവയാണ് ഈ വിലക്കയറ്റത്തിന് കാരണമായി വിലയിരുത്തുന്ന പ്രധാന ഘടകങ്ങൾ.
യുഎഇ സമയം രാവിലെ 9 മണിക്ക്, ഒരു ഔൺസിന് 4,568.13 ഡോളറിന് വ്യാപാരം നടന്ന സ്വർണത്തിന് 1.31 ശതമാനം വർധന രേഖപ്പെടുത്തി. ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, സാമ്പത്തിക ചാഞ്ചാട്ടങ്ങൾ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രവചനങ്ങൾ എന്നിവ വില വർധനവിന് ആക്കം കൂട്ടിയിരിക്കുകയാണ്.
ഇത്തരം ലോഹങ്ങൾക്ക് വില വർധിക്കുന്നതിന് പിന്നിൽ യുഎസ്-ഇറാൻ സംഘർഷവും ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. പേർഷ്യൻ രാജ്യത്തെ പ്രതിഷേധങ്ങളെത്തുടർന്ന് ഇറാനുമേൽ യുഎസ് ആക്രമണ സാധ്യത വർധിച്ചതും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളും വിപണിയെ ആശങ്കയിലാക്കി നിർത്തുന്നുണ്ട്.
കൂടാതെ, ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ, 2.5 ബില്യൺ ഡോളർ ചിലവഴിച്ച് സെൻട്രൽ ബാങ്കിന്റെ ആസ്ഥാനം നവീകരിച്ചതുമായി ബന്ധപ്പെട്ട് ഫെഡറൽ ക്രിമിനൽ അന്വേഷണം നടക്കുന്നുണ്ട്. ഇത് തിങ്കളാഴ്‌ച രാവിലെ നിക്ഷേപകർക്കിടയിൽ കടുത്ത ആശങ്ക പരത്തിയിരിക്കുകയാണ്. ഇതൊക്കെയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളായി വിലയിരുത്തുന്നു.
അതിനിടെ പലിശ നിരക്കുകൾ താഴ്ത്തുന്നതിന് സെൻട്രൽ ബാങ്കിന്മേൽ സമ്മർദ്ദം ചെലുത്താനുള്ള സർക്കാരിന്റെ ഒരു ഒഴികഴിവ് മാത്രമാണ് ഈ അന്വേഷണമെന്നാണ് ഫെഡ് മേധാവി പറയുന്നത്. എന്നാൽ ആ ന്യായീകരണം ഒന്നും തന്നെ നിക്ഷേപകരെ തൃപ്‌തിപ്പെടുത്തിയിട്ടില്ല എന്നാണ് ഇപ്പോഴത്തെ വിപണി സാഹചര്യങ്ങൾ കൃത്യമായി സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications