സ്വർണ വില പവന് 62,000ത്തിലും താഴേക്ക് പോകുമോ? സംഭവിക്കാൻ പോകുന്നത്..ജ്വല്ലറികളിലേക്ക് കണ്ണും നട്ടിരുന്നോ
സ്വർണ പ്രേമികളുടെ പ്രതീക്ഷയേറ്റി സ്വർണ വിലയിൽ വലിയ കുറവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുതിയത്. കേരളത്തിൽ 74000ത്തിന് മുകളിലെത്തിയ വില ഇന്ന് കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി വിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇതോടെ ഇനിയും വില ഇടിഞ്ഞ് താഴുമോയെന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.
ഏപ്രിൽ 22 നാണ് കേരളത്തിൽ സ്വർണവില റെക്കോഡ് തൊട്ടത്, 74,000ത്തിന് മുകളിൽ. എന്നാൽ അതിനുശേഷം വിലയിടിഞ്ഞു. മലയാളികൾ അടക്കം ഏറ്റവും കൂടുതൽ പേർ സ്വർണം വാങ്ങുന്ന പ്രധാന വിപണിയായ യുഎഇയിലും സ്വർണ വിലയിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് രാജ്യത്ത് വ്യാപാരം നടക്കുന്നത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 362.25 ദിർഹം എന്ന നിലയിലായിരുന്നു. ഇന്നലെ വൈകീട്ട് വില 360 ദിർഹമായിരുന്നു, ഇതാണ് രാവിലെയോടെ നേരിയ തോതിൽ ഉയർന്നത്. എന്നാൽ ഈ വർധനവിൽ നെഞ്ചിടിക്കേണ്ട കാര്യമില്ലെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളിൽ സ്വർണ വില കുത്തനെ വീഴാനുള്ള സാഹചര്യം ഉണ്ടെന്ന സൂചനയും ഇവർ നൽകുന്നു.

യുഎഇയിൽ നിന്ന് സ്വർണം വാങ്ങാൻ ആളുകൾ ഒഴുകുന്നു
അക്ഷയ തൃതീയയോട് അടുത്ത് രാജ്യത്ത് സ്വർണ വില കുറഞ്ഞതോടെ ദുബായിയിൽ സ്വർണക്കച്ചവടം പൊടിപൊടിച്ചിരുന്നു. ആഭരണമായും നാണയമായും കട്ടിയായും എല്ലാം ആളുകൾ സ്വർണം വാരിക്കൂട്ടി. അക്ഷയ തൃതീയക്ക് വൈകുന്നേരത്തോടെ വീണ്ടും വില ഇടിയുന്നതായിരുന്നു സ്ഥിതി. ഗ്രാമിന് വില 360 ദിർഹത്തിലെത്തി. പിന്നീട് അത് 359 ദിർഹമായും കുറഞ്ഞു.
ഇതോടെ ഗ്രാം വില വീണ്ടും ഇടിഞ്ഞ് 355 ദിർഹത്തിലേക്ക് വീഴുമോയെന്ന പ്രതീതി സൃഷ്ടിച്ചുവെന്നാണ് ദുബായിയിലെ ജ്വല്ലറി വ്യാപാരികൾ പറയുന്നത്. അതേസമയം വില കുറഞ്ഞതോടെ പഴയത് പോലെ നിരവധി വിനോദസഞ്ചാരികളും സ്വർണം വാങ്ങാൻ എത്തിയതായി ഇവർ ചൂണ്ടിക്കാട്ടി. എന്തായാലും ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ സ്വർണ വില 22 കാരറ്റ് ഒരു ഗ്രാമിന് 350 ദിർഹം വരെ ആയേക്കാമെന്നാണ് പ്രതീക്ഷയെന്നും കച്ചവടക്കാർ ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് വില കുറയുമെന്നതും അവർ വിശദീകരിച്ചു.
ഏപ്രിലിൽ കത്തിക്കയറിയ സ്വർണ വില കുത്തനെ താഴെ വീഴുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവർ പറയുന്നു. അതിന് പ്രധാന കാരണം ചൈനയുടെ കൂടി നിലപാടാണ്. താരിഫ് തർക്കം ലഘൂകരിക്കാൻ യുഎസുമായി ചർച്ച നടത്താൻ ശ്രമിക്കാമെന്നാണ് ചൈന വ്യക്തമാക്കിയത്. നിലവിൽ ഇരുരാജ്യങ്ങളും പരസ്പരം ഏർപ്പെടുത്തിയിരിക്കുന്ന പകരച്ചുങ്കം വളരെ അധികമാണ്. 245 ശതമാനത്തിന് മുകളിലാണ് ചൈനയ്ക്ക് മുകളിൽ യുഎസ് ഏർപ്പെടുത്തിയ ചുങ്കം. 150 ശതമാനത്തിന് മുകളിലാണ് ചൈന തിരിച്ച് ചുമത്തിയത്. അതേസമയം ചൈനയ്ക്കെതിരായ ഉയർന്ന പകരച്ചുങ്കത്തിൽ നിന്നും പിൻമാറാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം അനുകൂല ഘടകങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.
യുഎസ്-ചൈന വ്യാപാര യുദ്ധമാണ് ഏപ്രിലിൽ സ്വർണ വില കത്തിക്കയറാൻ കാരണമായത്. സ്വാഭാവികമായും യുദ്ധഭീതി ഒഴിയുന്ന തരത്തിലേക്ക് ഇരുരാജ്യങ്ങളും മുൻകൈ എടുക്കുന്നത് ആഗോള വിപണിയിൽ ഉണർവ്വിന് സഹായിക്കും. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തും. നിക്ഷേപകർ കൈവിടുമ്പോൾ സ്വർണത്തിന് വില താഴേക്ക് വീഴും. എന്തായാലും ചൈനയും യുഎസും തമ്മിലുള്ള ചർച്ചകൾ എത്തരത്തിലാകും എന്നത് തന്നെയാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ഇതിന്റെ സ്വാധീനം തീർച്ചയായും സ്വർണവിപണിയിൽ സംഭവിക്കും. അങ്ങനെ സംഭവിച്ചാൽ സ്വർണ വില ഗ്രാമിന് 340 ദിർഹത്തിനും താഴേക്ക് (62,000 രൂപയിൽ താഴെ) വീഴുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications