സ്വർണം ഇനി പണിക്കൂലി ഇല്ലാതെ വിൽക്കേണ്ടി വരും?; വലഞ്ഞ് ജ്വല്ലറികളും..വിൽപ്പന കൂട്ടാൻ രണ്ട് കാര്യങ്ങൾ
ദുബായിൽ സ്വർണവില വീണ്ടും ഗ്രാമിന് 380 ദിർഹത്തിന് മുകളിലെത്തിയിരിക്കുകയാണ്. ആഗോള വിപണയിലെ ചാഞ്ചാട്ടങ്ങളാണ് ദുബായിലെ സ്വർണ വിലയേയും സ്വാധീനിച്ചത്. അതേസമയം വില വർധനവ് തുടരുന്ന പശ്ചാത്തലത്തിൽ ആളുകൾ സ്വർണം വാങ്ങാൻ മടിക്കുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതേ നിലയിലാണ് വില തുടരുന്നതെങ്കിൽ
യുഎഇയിൽ സ്വർണാഭരണ വിൽപന രീതികൾ പുനർനിർവചിക്കേണ്ടി വരുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
എന്ത് മാറ്റം വരും?
ആളുകളെ പിടിച്ച് നിർത്തണമെങ്കിൽ പ്രധാനമായും രണ്ട് കാര്യങ്ങൾ അവതരിപ്പിക്കേണ്ടി വന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒന്ന് പണിക്കൂലി ഇല്ലാതെയുള്ള സ്വർണ വിൽപനയാണ്. സ്വർണ വില ഉയർന്ന സാഹചര്യത്തിൽ യുഎഇയിലെ പ്രധാന ജൂവലറികളിൽ ചുരുക്കം ചിലർ ഇത്തരം പ്രൊമോഷനുകൾ അവതരിപ്പിച്ചിരുന്നു.

നിലവിൽ, 22 കാരറ്റ് സ്വർണ്ണത്തിന് യുഎഇയിൽ ഗ്രാമിന് 377.5 ദിർഹം ആണ് വില. പഴയ ആഭരണ ശേഖരങ്ങളിൽ മാത്രമാണ് യുഎഇ ജൂവലറികൾ പണിക്കൂലി ഇല്ലാതെ വിൽപന നടത്തുന്നത്. പുതിയ ആഭരണങ്ങൾക്ക് സാധാരണയായി 10-20 വരെ കിഴിവുകളാണ് പ്രൊമോഷനുകളിൽ നൽകാറുള്ളത്. അതേസമയം പണിക്കൂലി ഇല്ലാതെ സ്വർണം വിൽക്കുന്നതിനെ ചില വ്യാപാരികൾ എതിർക്കുന്നുണ്ട്.
'ഇത്തരം പ്രൊമോഷനുകൾ അപൂർവമായി മാത്രമേ ഉപയോഗിക്കാവൂ. കാരണം സ്ഥിരമായി ഇത്തരത്തിലുള്ള പ്രമോഷനുകൾ ലഭിച്ചാൽ ഉപഭോക്താക്കൾ അത് മാത്രമായി പ്രയോജനപ്പെടുത്താൻ ശ്രമിക്കും', വ്യാപാരികളിൽ ഒരാൾ പറഞ്ഞു. മുൻനിരയിലുള്ള അഞ്ച് സ്വർണ്ണ റീട്ടെയിലർമാരിൽ ചിലർ ഇത്തരം പ്രൊമോഷനുകൾ ആരംഭിച്ചിട്ടുണ്ട്. ഞങ്ങളുടെ അഭിപ്രായത്തിൽ, ഇത് വർഷത്തിൽ ഒന്നോ രണ്ടോ തവണയിൽ കൂടുതൽ ചെയ്യരുത്', അദ്ദേഹം ആവർത്തിച്ചു.
സ്വർണവിലയിലെ അസ്ഥിരത ഉപഭോക്താക്കിടയിൽ, പ്രത്യേകിച്ച് ആഭരണപ്രേമികൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. സ്വർണവില 380 ദിർഹത്തിന് മുകളിലെത്തിയപ്പോൾ അത്യാവശ്യക്കാർ മാത്രമായിരുന്നു ആഭരണങ്ങൾ വാങ്ങാൻ എത്തിയത്. നിരക്ക് കുറഞ്ഞപ്പോൾ മാത്രമാണ് ആളുകൾ കടയിലേക്ക് എത്തിയത്', വ്യാപാരികൾ പറഞ്ഞു.
370 ദിർഹത്തിന് സ്വർണം വാങ്ങുന്നത് ലാഭകരമായ ഇടപാടാണെന്നത് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുകയെന്നതും ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് വ്യവസായികൾ പറയുന്നു. വ്യാപാരയുദ്ധം പോലുള്ള സാഹചര്യങ്ങൾ രൂക്ഷമായാൽ സ്വർണ വില കൂടും, ഗ്രാമിന് 400 ദിർഹം വരെ ഉയർന്നേക്കും, വ്യാപാരികൾ മുന്നറിയിപ്പ് നൽകി.
ഉയർന്ന വില കാരണം 2025-ന്റെ ആദ്യ ആറ് മാസങ്ങളിൽ യുഎഇയിലെ ആഭരണ വിൽപന ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇനിയും വിൽപന കുറഞ്ഞാൽ റീട്ടെയിലർമാർക്ക് അവരുടെ സ്റ്റോർ ശൃംഖലകളും ജീവനക്കാരുടെ എണ്ണവും നിലനിർത്താൻ ബുദ്ധിമുട്ടായേക്കും. അതിനാൽ വ്യത്യസ്ത തരം പ്രൊമോഷനുകൾ ഈ സമയത്ത് അനിവാര്യമാണെന്നും ഇവർ സൂചിപ്പിക്കുന്നു.
വില ഉയർന്നതോടെ 18 കാരറ്റ് സ്വർണങ്ങൾക്ക് ഡിമാന്റ് കൂടിയിട്ടുണ്ട്. കുറഞ്ഞ ചിലവിൽ ഇഷ്ടപ്പെട്ട ഡിസൈനുകളിൽ ആഭരണം സ്വന്തമാക്കാം എന്നതിനാൽ യുവാക്കളടക്കം 18 കാരറ്റിന് പുറകെയാണ്. അടുത്തിടെയായി മുതിർന്നവരും ഇത്തരത്തിൽ 18 കാരറ്റ് സ്വർണത്തിന് താത്പര്യം കാട്ടുന്നുണ്ടത്രേ.
18 കാരറ്റ് ആഭരണങ്ങൾ വ്യാപാരികൾക്ക് ലാഭകരമോ?
18 കാരറ്റിന് വില കുറവാണെങ്കിലും സ്വർണത്തെ നിക്ഷേപതാത്പര്യത്തോടെ സമീപിക്കുന്നവരാണ് പലരും. അതിനാൽ 18 കാരറ്റ് ഒരിക്കലും ജ്വല്ലറികളിലെ ബിസിനസ് കൂട്ടുന്നില്ല. '18 കാരറ്റ് ആഭരണങ്ങൾ ഒരു പ്രത്യേക വിഭാഗമായി തുടരും. യുഎഇയിൽ ഇത് മതിയായ പ്രചാരം നേടാൻ കുറഞ്ഞത് 3-5 വർഷം കൂടി എടുക്കും, വ്യപാരികൾ പറഞ്ഞു. യുവ ഉപഭോക്താക്കളും പാശ്ചാത്യ ഉപഭോക്താക്കളുമാണ് ഇപ്പോൾ 18 കാരറ്റിന്റെ പ്രധാന വാങ്ങലുകാർ. വലിയ അടിത്തറ ഉണ്ടെങ്കിലേ 18 കാരറ്റ് ശേഖരങ്ങളിലും അതിന്റെ പ്രൊമോഷനുകളിലും നിക്ഷേപം നടത്താൻ ജൂവലറികൾക്ക് സാധിക്കുകയുള്ളൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഉയർന്ന വില കാരണം 2025-ന്റെ ആദ്യ ആറ് മാസങ്ങളിൽ യുഎഇയിലെ ആഭരണ വിൽപന ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇനിയും വിൽപന കുറഞ്ഞാൽ റീട്ടെയിലർമാർക്ക് അവരുടെ സ്റ്റോർ ശൃംഖലകളും ജീവനക്കാരുടെ എണ്ണവും നിലനിർത്താൻ ബുദ്ധിമുട്ടായേക്കും. അതിനാൽ വ്യത്യസ്ത തരം പ്രൊമോഷനുകൾ ഈ സമയത്ത് അനിവാര്യമാണെന്നും ഇവർ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications