സ്വർണവിലയില്‍ റോക്കറ്റ് ഇഫക്ട്, കുതിപ്പ് തുടരും: മിഡില്‍ ഈസ്റ്റ് നിശ്ചയിക്കും ബാക്കി എന്താകുമെന്ന്
ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയും കൂടി പങ്കുചേർന്നതോടെ ആഗോള വിപണിയില്‍ സ്വർണത്തിന്റെ വിലയില്‍ വന്‍ കുതിപ്പ്. ഇറാന്‍-ഇസ്രായേല്‍ സംഘർഷത്തിന്റെ ആദ്യ ദിനങ്ങളില്‍ സ്വർണ വില താഴേക്ക് പോകുന്നതായിരുന്നു കണ്ടത്. എന്നാല്‍ അമേരിക്ക കൂടി പങ്കുചേർന്നതോടെ സാഹചര്യം കീഴ്മേല്‍ മറിയുകയാണ്. യുദ്ധം രൂക്ഷമാകുന്ന പ്രതീതി സ്വർണ വിലയിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
സംഘർഷം മിഡിൽ ഈസ്റ്റിൽ വിശാലമായ യുദ്ധത്തിന് കാരണമായേക്കുമെന്ന ആശങ്ക പരന്നതോടെ ക്രൂഡ് ഓയില്‍ വിലയില്‍ കുത്തനേയുള്ള വർധവനാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യുഎസ് ഇറാന്റെ മൂന്ന് പ്രധാന ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഡോളറിനും സ്വർണത്തിനും വൻ ഡിമാൻഡാണ് ഉണ്ടായത്. ഇറാൻ മിഡിൽ ഈസ്റ്റിലെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയോ, ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യുമോ എന്ന ഭയമാണ് വിലവർധനവിന് പിന്നിലെ പ്രധാന കാരണം.

എണ്ണവിലയിലെ വർധനവ് മറുവശത്ത് സ്വർണവിലയിലും പ്രതിഫലിച്ചു. ഈ വർഷം സ്വർണവിലയില്‍ ഏകദേശം 30 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ നിരക്കില്‍ നിന്നും സ്വർണ വില പതിയെ താഴേക്ക് ഇറങ്ങി വരുന്നതിന് ഇടയിലാണ് സംഘർഷം രൂക്ഷമാകുന്നതും വില മുകളിലേക്ക് പോകുന്നതും. വലിയ യുദ്ധത്തിനുള്ള സാധ്യത സ്വർണം, ഡോളർ തുടങ്ങിയ സുരക്ഷിത ആസ്തികളുടെ ഡിമാന്‍ഡ് വർധിപ്പിക്കും. എണ്ണവിലയിലെ തുടർച്ചയായ വർധനവ് പണപ്പെരുപ്പത്തിന് കാരണമാകുകയും, പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത് പലിശയുടെ ആനുകൂല്യം നല്‍കാത്ത സ്വർണത്തിന് പ്രതികൂലമാണെങ്കിലും വില വർധിക്കുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ സവിശേഷത.
'ആഗോള എണ്ണ വിതരണത്തിന് നിർണായകമായ മിഡിൽ ഈസ്റ്റിലെ വിശാലമായ പ്രാദേശിക സംഘർഷത്തെക്കുറിച്ചുള്ള ഭയം, നിക്ഷേപകർ റിസ്ക് കുറയ്ക്കാൻ ശ്രമിക്കുന്നതിനാൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചിരിക്കുന്നു. അനിശ്ചിതത്വവും അനുകൂലമായ പണനയവും അടുത്ത കാലത്ത് സ്വർണവില റെക്കോർഡ് ഉയരത്തിന് സമീപം നിലനിർത്താൻ സാധ്യതയുണ്ട്.' ഡിഎച്ച്എഫ് കാപിറ്റല്‍ എസ്എയുടെ സിഇഒ ബാസ് കൂയിമാൻ പറയുന്നു.
സംഘർഷം സ്വർണവിലയെ എങ്ങനെയെല്ലാം ബാധിക്കും?
സുരക്ഷിത ആസ്തിയായി ഡിമാൻഡ് വർധന: ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലേത്, നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിത ആസ്തികളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം വർധിക്കുന്നത് യുദ്ധത്തിന്റെ ആശങ്ക ഉയർത്തി, സ്വർണത്തിന്റെ ഡിമാൻഡും വിലയും കൂട്ടുന്നു.
എണ്ണവിലയിലെ വർധനവ്: ഇറാൻ എണ്ണ ഉൽപ്പാദനത്തിന്റെയും ഹോർമുസ് കടലിടുക്കിലെ ഷിപ്പിംഗിന്റെയും കേന്ദ്രമാണ്. സംഘർഷം എണ്ണവില ഉയർത്തിയാൽ, പണപ്പെരുപ്പം വർധിക്കും. ഇത് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറയ്ക്കുകയും, പലിശ നൽകാത്ത സ്വർണത്തിന് പ്രതികൂലമാകുകയും ചെയ്യും. എന്നാൽ, ഹ്രസ്വകാലത്തിൽ, അനിശ്ചിതത്വം സ്വർണവിലയെ പിന്തുണയ്ക്കുന്നു.
ഡോളർ ശക്തിപ്പെടൽ: സംഘർഷ സമയത്ത് ഡോളറിലേക്കും ഒഴുകുന്ന ഡിമാൻഡ് സ്വർണവിലയെ പരിമിതപ്പെടുത്താം, കാരണം സ്വർണം ഡോളറിൽ വിലനിർണയിക്കപ്പെടുന്നതാണ്. ഡോളർ ശക്തമാകുമ്പോൾ, മറ്റ് കറൻസികളുള്ള രാജ്യങ്ങൾക്ക് സ്വർണം വാങ്ങുന്നത് ചെലവേറിയതാകും.
വിപണി അനിശ്ചിതത്വം: ഇറാന്റെ പ്രതികരണം, മറ്റ് രാജ്യങ്ങളുടെ ഇടപെടൽ, അല്ലെങ്കിൽ സംഘർഷം വ്യാപിക്കാനുള്ള സാധ്യത എന്നിവ സ്വർണവിലയിൽ ചാഞ്ചാട്ടം ഉണ്ടാക്കുന്നു. ഉദാഹരണത്തിന്, ഇറാൻ പ്രത്യാക്രമണം നടത്തിയില്ലെങ്കിൽ, വില വർധനവ് പരിമിതമാകാം.
അതേസമയം യുദ്ധം വലിയ രീതിയില്‍ വ്യാപിക്കാനുള്ള സാഹചര്യം ഇല്ലെന്ന വിലയിരുത്തലും ശക്തമാണ്. ഇറാന്‍ ഇതുവരെ പ്രധാന പ്രത്യാക്രമണങ്ങൾ നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. റഷ്യയും ചൈനയും ഇറാന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും അത് പ്രസ്താവനകളില്‍ മാത്രം ഒതുങ്ങുന്നു. ഇറാൻ വർഷങ്ങളായി ആയുധവും ഫണ്ടും നൽകുന്ന സായുധ സംഘടനകള്‍ ഇപ്പോൾ ഈ സംഘർഷത്തിൽ ഇടപെടുന്നുമില്ല. എണ്ണവിലയിൽ വൻ വർധനവിന് കാരണമാകുന്ന നടപടികൾ ഒഴിവാക്കിക്കൊണ്ട് ചൈനയെ പ്രകോപിപ്പിക്കാതിരിക്കാനും ഇറാൻ ശ്രമിക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications