ഞങ്ങളുടെ സ്വർണം ഇനി അങ്ങനെ നിങ്ങള്‍ കൊണ്ടുപോകേണ്ടെന്ന്: യുഎഇക്ക് പണി കിട്ടുമോ?
വിദേശികള്‍ക്ക് സ്വർണ്ണ വ്യാപാര വിപണിയില്‍ പൂർണ്ണ വിലക്കുമായി ലോകത്തെ തന്നെ പ്രധാന സ്വർണ്ണ ഉത്പാദക രാഷ്ട്രമായ ഘാന. വിദേശികൾ രാജ്യത്തെ സ്വർണ്ണ വ്യാപാര വിപണിയിൽ നിന്നും ഈ മാസാവാസാനത്തോടെ തന്നെ പുറത്തുപോകണമെന്ന് ഘാന സർക്കാർ നിർദേശിച്ചുവെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ചെറുകിട ഖനിത്തൊഴിലാളികളിൽ നിന്നുള്ള സ്വർണ്ണ വാങ്ങലുകൾ കാര്യക്ഷമമാക്കുക, വരുമാനം വർദ്ധിപ്പിക്കുക, കള്ളക്കടത്ത് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിർത്തിയാണ് ഘാന സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കയറ്റുമതി ലൈസൻസുള്ള പ്രാദേശിക, വിദേശ കമ്പനികൾക്ക് രാജ്യത്തെ ചെറുകിട ഖനന മേഖലയില്‍ നിന്ന് സ്വർണ്ണം വാങ്ങാനും കയറ്റുമതി ചെയ്യാനും നേരത്തെ അനുമതിയുണ്ടായിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ ഇത് പൂർണ്ണമായി റദ്ധാക്കുകയാണ് ഘാന.

പുതിയ സംവിധാനത്തിന് കീഴിൽ, പുതുതായി സൃഷ്ടിച്ച ഗോൾഡ്‌ബോഡ് എന്ന സ്വർണ്ണ ബോർഡിന് മാത്രമാണ് ചെറുകിട മേഖലയില്‍ നിന്ന് സ്വർണ്ണം വാങ്ങാനും വിൽക്കാനും കയറ്റുമതി ചെയ്യാനും അനുവാദമുള്ളു. ഇത്തരം പ്രവർത്തനങ്ങള്‍ നേരത്തെ അനുവദിച്ച ലൈസന്‍സുകള്‍ ഈ മാസം അവസാനത്തോടെ റദ്ദാകുകയും ചെയ്യും.
'ഏപ്രിൽ 30-നകം വിദേശികൾ പ്രാദേശിക സ്വർണ്ണ വ്യാപാര വിപണിയിൽ നിന്ന് പുറത്തുപോകണം. എന്നാല്‍ഗോൾഡ് ബോഡിൽ നിന്ന് നേരിട്ട് സ്വർണ്ണം വാങ്ങാനും കയറ്റുമതി ചെയ്യാനും അവർക്ക് അപേക്ഷിക്കാം' സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദേശീയ കറൻസിയുടെ സ്ഥിരത നിലനിർത്തുന്നതിനൊപ്പം ഘാനയ്ക്ക് സ്വർണ്ണ വിൽപ്പനയിൽ നിന്ന് കൂടുതൽ നേട്ടമുണ്ടാക്കാൻ ഗോൾഡ്‌ബോഡ് രൂപീകരിച്ചത് സഹായിക്കുമെന്ന് ധനമന്ത്രി കാസിയൽ ആറ്റോ ഫോർസൺ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
ഘാനയുടെ സ്വർണ്ണ കയറ്റുമതിയില്‍ വലിയ തോതിലുള്ള വർധനവും സമീപ കാലകയളവില്‍ ഉണ്ടായിട്ടുണ്ട്. 2024 ഏകദേശം 11.64 ബില്യണ്‍ ഡോളറിന്റെ സ്വർണ്ണമാണ് ഖാന ഔദ്യോഗികമായി കയറ്റുമതി ചെയ്തത്. മുന്‍ വർഷത്തേക്കാള്‍ 53.2 ശതമാനത്തിന്റെ വർധനവാണ് ഇക്കാലയളവില്‍ ഉണ്ടായത്. കയറ്റുമതി മൂല്യത്തിലെ ഏകദേശം 5 ബില്യൺ ഡോളർ നിയമപരമായ ചെറുകിട ഖനിത്തൊഴിലാളികളിൽ നിന്നായിരുന്നു.
ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദക രാജ്യമായ ഘാന അന്താരാഷ്ട്ര വിപണിയിലെ ഒരു പ്രധാന വിതരണക്കാരനുമാണ്. ഘാനയില്‍ നിന്നുള്ള സ്വർണ്ണത്തിന്റെ പ്രാഥമിക ഇറക്കുമതിക്കാരിൽ ഏഷ്യന്‍ രാജ്യങ്ങളാണ് ഏറ്റവും മുന്നില്‍. യൂറോപ്പും ആഫ്രിക്കയും തൊട്ടുപിന്നിലുണ്ട്. 2024-ൽ, ഘാനയുടെ ഏഷ്യയിലേക്കുള്ള മൊത്തം കയറ്റുമതിയുടെ 65.4 ശതമാനം സ്വർണ്ണമായിരുന്നു, യൂറോപ്പിലേക്കുള്ള കയറ്റുമതിയുടെ 60.2 ശതമാനവും ആഫ്രിക്കയിലുടനീളമുള്ള കയറ്റുമതിയുടെ 49.4 ശതമാനവുമായിരുന്നു സ്വർണം.
ഏഷ്യയിലേക്കുള്ള കയറ്റുമതിയുടെ 53.1 ശതമാം യു എ ഇ ലേക്കും യൂറോപ്പിലേക്കുള്ള കയറ്റുമതിയുടെ 60.2% സ്വിറ്റ്സർലൻഡിലേക്കും ആഫ്രിക്കൻ കയറ്റുമതിയുടെ 60.5% ദക്ഷിണാഫ്രിക്കയിലേക്കും ആയിരുന്നു എന്നതാണ് ശ്രദ്ധേയം. അതായത് ഇന്ത്യ അടക്കമുള്ള പ്രധാന രാജ്യങ്ങള്‍ സ്വർണം വാങ്ങുന്ന യു എ ഇയിലേക്കും സ്വിറ്റ്സർലൻഡിലേക്കും സ്വർണം എത്തുന്ന പ്രധാന രാജ്യമാണ് യു എ ഇ. ഘാനയിലെ പുതിയ നിയന്ത്രണം ഏതെങ്കിലും തരത്തില്‍ ഈ കയറ്റുമതിയെ ബാധിക്കുമോയെന്ന ആശങ്കയുണ്ടെങ്കിലും അങ്ങനെയുള്ള സാധ്യതകള്‍ വളരെ വിരളമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
യൂറോപ്പിൽ, നെതർലാൻഡ്‌സ്, സ്പെയിൻ, ഇറ്റലി, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ബെൽജിയം, ഫ്രാൻസ്, ബൾഗേറിയ, പോർച്ചുഗൽ, പോളണ്ട്, ജിബ്രാൾട്ടർ, എസ്റ്റോണിയ എന്നിവയാണ് ഘാനയുടെ സ്വർണ്ണ കയറ്റുമതിയുടെ പ്രധാന പങ്ക് വഹിക്കുന്നത്. ആഫ്രിക്കയിൽ, ബുർക്കിന ഫാസോ, ഐവറി കോസ്റ്റ്, ടോഗോ, മാലി എന്നിയും ഏഷ്യയില്‍ ഇന്ത്യ കഴിഞ്ഞാല്‍ ചൈനയുമാണ് പ്രധാന ഇടപാടുകാർ.












Click it and Unblock the Notifications