നവംബർ 14 ന് ലുലു വീണ്ടും ഞെട്ടിക്കുമോ: സ്വന്തമാക്കിയവർ ആരും കൈവിട്ടേക്കില്ല, ലക്ഷ്യം വന്‍ നേട്ടം
ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് ഇറങ്ങിയപ്പോള്‍ ഇരുകൈയ്യും നീട്ടി നിക്ഷേപകർ സ്വീകരിക്കുന്നതാണ് കണ്ടത്. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ( ഐ പി ഒ) കമ്പനിയുടെ 25 ശതമാനം ഓഹരികളായിരുന്നു കമ്പനി വില്‍പ്പനയ്ക്ക് വെച്ചത്. ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ 5 ശതമാനം ഓഹരികള്‍ കൂടെ വില്‍ക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആകെ 30 ശതമാനം ഓഹരികളാണ് ഐ പി ഒയിലുടെ ലുലു ഗ്രൂപ്പ് വിറ്റഴിച്ചിരിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായാണ് അധികമായി അനുവദിച്ച 5 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ സാധിച്ചത്. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായിരുന്നു ഒരു ഓഹരിയുടെ വില. ആകെ 309.8 കോടി ഓഹരികളാണ് ലുലു വിറ്റഴിച്ചത്. ഇതിലൂടെ 601 കോടി ദിർഹം മുതല്‍ 632 ദിർഹം വരെ സമ്പാദിക്കാന്‍ ലുലു ഗ്രൂപ്പിന് സാധിക്കും. ഐപിഒയുടെ ഭാഗമായി ഓഹരികൾ വാങ്ങാനുള്ള സമയം നവംബർ അഞ്ചോടെ അവസാനിച്ചു.

ഓഹരിയുടെ അന്തിമ വില ഇന്ന് പ്രഖ്യാപിക്കും. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എ ഡി എക്സ്) ഈ മാസം 14 നാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യുക. 2.04 ദിർഹം, അതായത് 46.49 രൂപയായിരിക്കും അന്തിമ വിലയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വിലയ്ക്ക് സബ്സ്ക്രിപ്ഷൻ അപേക്ഷ സമർപ്പിച്ച നിക്ഷേപകർക്കായിരിക്കും ഓഹരികൾ ലഭിക്കാനും (അലോട്ട്മെന്റ്) സാധ്യത.
തങ്ങള്‍ക്ക് അലോട്ട്മെന്റ് ലഭിച്ചോയെന്ന് നവംബർ 12 ന് തന്നെ നിക്ഷേപകർക്ക് എസ് എം എസിലൂടെ അറിയാന്‍ സാധിക്കും. അലോട്ട്മെന്റ് ലഭിക്കാത്തവർക്കുള്ള റീഫണ്ട് തൊട്ട് അടുത്ത ദിവസവും പൂർത്തിയാക്കും. പ്രതീക്ഷിച്ച ഓഹരികള്‍ ലഭിക്കാത്തവർക്കും ഈ ദിവസം തന്നെ പണം തിരികെ ലഭിക്കും. ഇക്കാര്യങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷം നവംബർ 14 ന് ലിസ്റ്റിങ്ങിലേക്ക് കടക്കും.
ലിസ്റ്റിങ്ങിലും വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികമായി അനുവദിച്ച അഞ്ച് ശതമാനം ഓഹരികള്‍ പൂർണ്ണമായും നിക്ഷേപ സ്ഥാപനങ്ങൾക്കായി മാറ്റിവെച്ചത് ഇതില്‍ നിർണ്ണായകമാകും. മൊത്തം നിക്ഷേപകരുടെ എണ്ണം, സബ്സ്ക്രിപ്ഷനുകള്‍ വിലയിരുത്തിയ ശേഷം റീറ്റെയില്‍ നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 1000 ഓഹരികള്‍ വീതം ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങുന്ന ഓഹരികള്‍ ഉടനടി വിറ്റഴിക്കാന്‍ സാധിക്കില്ല. നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 180 ദിവസത്തെ ലോക്ക് ഇന്‍ പിരീയഡാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിന് ശേഷം മാത്രമായിരിക്കും വില്‍പ്പന. നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഈ പരിമിതിയുള്ളത്. ചെറുകിട നിക്ഷേപകർക്കും യോഗര്യായ ജീവനക്കാർക്കും നവംബർ 14 മുതല്‍ തന്നെ ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
ഐ പി ഒയിലുടെ ലുലു ഓഹരികള്‍ സ്വന്തമാക്കാന്‍ കഴിയാത്ത നിരവധിയാളുകളുണ്ട്. ഇവരില്‍ പലരും നവംബർ 14ന് ലുലു റീറ്റെയ്ൽ ഓഹരികൾക്കായി എ ഡി എക്സി ലേക്ക് എത്തിയേക്കും. അങ്ങനയെങ്കിലും ലിസ്റ്റിങിലും ലുലു ഏവരേയും ഞെട്ടിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം മിക്ക നിക്ഷേപകരും മികച്ച നേട്ടം ലക്ഷ്യമിട്ട് തങ്ങള്‍ സ്വന്തമാക്കിയ ഓഹരികള്‍ ദീർഘനാളത്തേക്ക് കൈവശം വെച്ചേക്കും. അങ്ങനെയെങ്കില്‍ ലിസ്റ്റിങ് ദിനത്തില്‍ ഓഹരികള്‍ വിറ്റഴിക്കാനുള്ള സാധ്യത കുറവായിരിക്കും.












Click it and Unblock the Notifications