ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് കോപ് 28 വേദിയിൽ പ്രതിഷേധം; യുഇഎയിൽ ഇത് അപൂർവ്വം
അബുദാബി: യുഎൻ കാലാവസ്ഥ ഉച്ചകോടി (കോപ് 28) വേദിയിൽ ഗസയിൽ വെടി നിർത്തൽ ആവശ്യപ്പെട്ട് കാലാവസ്ഥ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം. ഇസ്രായേലിന്റെ പവലിയന് തൊട്ട് സമീപത്താണ് 200 ലേറെ പരിസ്ഥിതി പ്രവർത്തകർ ചേർന്ന് സമാധാനപ്പൂർവ്വം പ്രതിഷേധം സംഘടിപ്പിച്ചത്. ഗസയിൽ കൊല്ലപ്പെട്ട കുട്ടികൾ അടക്കമുള്ള പേരുകൾ വിളിച്ച് പറഞ്ഞ് കൊണ്ട് ഗസയിൽ ആക്രമണം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ചിലർ കണ്ണീരോടെയാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.
പലസ്തീൻ അനുകൂല ചിഹ്നമായ തണ്ണിമത്തൻ ചിത്രങ്ങൾ പതിച്ച പതാകകളും വെടിനിർത്തലും കാലാവസ്ഥാ നീതിയും ആവശ്യപ്പെടുന്ന മറ്റ് വിവിധ പ്ലക്കാർഡുകളും പ്രതിഷേധ സ്ഥലത്ത് പൂർണ്ണമായി പ്രദർശിപ്പിച്ചിരുന്നു. അതേസമയം ഇതാദ്യമായാണ് ഇത്തരമൊരു പ്രതിഷേധത്തിന് യുഎഇ അനുമതി നൽകുന്നത്. സാധാരണ നിലയിൽ ഇത്തരത്തിലുള്ള ജനകീയ പ്രതിഷേധങ്ങൾ രാജ്യം അനുവദിക്കാറില്ല. എന്നാൽ ഉച്ചകോടിയുടെ ഭാഗമായി ചർച്ചകൾ നടക്കുന്ന വേദികൾക്കു സമീപം സമാധാനപരമായി സമ്മേളിക്കാൻ പ്രതിഷേധക്കാരെ അനുവദിക്കുമെന്ന് നേരത്തേ യുഎഇ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾക്കും യുഎൻഎഫ്സിസിയുടെ നിബന്ധനകൾക്കും അനുസൃതമായി കാലാവസ്ഥാ പ്രക്ഷോഭകർക്ക് സമാധാനപരമായി പ്രതിഷേധിക്കാൻ അവസരമൊരുക്കുമെന്നായിരുന്നു നേരത്തേ നിലപാട് വ്യക്തമാക്കിയത്.

അതേസമയം രാജ്യം ദീർഘകാലമായ നിരോധിച്ച സംഘടനകളിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകർക്കും പരിപാടിയിൽ പങ്കെടുക്കാൻ രാജ്യം അനുമതി നൽകി. അറബ് വസന്തത്തിന്‌റെ ഭാഗമായുള്ള പ്രതിഷേധങ്ങൾക്ക് പിന്നാലെ ഇസ്ലാമിസ്റ്റുകൾക്കും വിമതർക്കുമെതിരെ യുഎഇ നടപടി സ്വീകരിച്ചിരുന്നു. ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് തുടങ്ങിയ സംഘടന പ്രതിനിധികളെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും തടയുകയും ചെയ്തിരുന്നു.
നേരത്തേ മനുഷ്യാവകാശ വിദഗ്ധൻ ജെയിംസ് ലിഞ്ച് ആംനസ്റ്റിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന സമയത്ത് അദ്ദേഹത്തെ യുഎഇ വിലക്കിയിരുന്നു. എന്നാൽ ഇത്തവണത്തെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. യുഎഇ അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. വിമർശനാത്മക വീക്ഷണങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ശബ്ദങ്ങളെ യുഎഇ അംഗീകരിക്കാൻ അനുവദിച്ചുവെന്നത് നല്ല കാര്യമാണെന്ന് ലിഞ്ച് പ്രതികരിച്ചു.
അതേസമയം പ്രതിഷേധങ്ങൾ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ കാലാവസ്ഥാ പ്രവർത്തകൻ മൈക്കൽ പോളണ്ട് പറഞ്ഞു. ഗസയ്ക്കെതിരെ ഇസ്രായേൽ ആക്രമണത്തിന് ശേഷം ഭൂരിഭാഗം ലോകനേതാക്കളും ഒത്തുകൂടിയ ആദ്യത്തെ പ്രധാന സംഭവങ്ങളിലൊന്നാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷേധം അറിയിക്കാൻ കാലാവസ്ഥ ഉച്ചകോടിയെക്കാൾ മികച്ചൊരു വേദിയില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകയായ കവിത നായിഡുവും പ്രതികരിച്ചു.












Click it and Unblock the Notifications