ഖത്തറും കുവൈത്തും കൈകോർത്തു; ഇനി ആ വെട്ടിപ്പുകള്‍ നടക്കില്ല, നേർവഴിക്ക് നടക്കുന്നവർക്ക് സന്തോഷം
ദോഹ: വ്യാപര ബന്ധം കൂടുതല്‍ ശക്തവും ലളിതവുമാക്കുന്നതിനുള്ള കരാറുകളിലേർപ്പെട്ട് ഖത്തറും കുവൈത്തും. ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ-കുവാരിയും കുവൈത്തിന്റെ ധനകാര്യ- സാമ്പത്തിക - നിക്ഷേപ മന്ത്രി നൂറ സുലൈമാൻ അൽ-ഫസ്സാമും ചേർന്ന് ദോഹയില്‍ വെച്ച് കരാറില്‍ ഒപ്പിട്ടു. ഇരട്ട നികുതി ഒഴിവാക്കുക, നികുതി വെട്ടിപ്പ് തടയുക എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
സാമ്പത്തിക ഏകോപനവും വാണിജ്യ ബന്ധങ്ങളും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങള്‍ ഇത്തരം ഒരു കരാറിനെ സംബന്ധിച്ച് ചർച്ച ചെയ്ത് വരികയായിരുന്നു. വരുമാനത്തിന്മേൽ ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി നികുതി കാര്യങ്ങളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും ഈ കരാർ ഉദ്ദേശിക്കുന്നതായി ഖത്തർ ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഇരു രാജ്യങ്ങളും വ്യക്തിഗത ആദായനികുതി ഈടാക്കുന്നില്ല, എന്നാൽ വിദേശ സ്ഥാപനങ്ങൾക്ക് കോർപ്പറേറ്റ് നികുതി ഈടാക്കുന്നുണ്ട്. ഖത്തർ 10 ശതമാനം ഏകീകൃത കോർപ്പറേറ്റ് ആദായനികുതി ഈടാക്കുമ്പോൾ, കുവൈത്തിലാകട്ടെ തങ്ങളുടെ വിദേശ കമ്പനികളുടെ ലാഭത്തിന് 15 ശതമാനം നികുതി ഈടാക്കുന്നു. നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് പുതിയ കരാറുകള്‍ തിരിച്ചടിയാണെങ്കിലും നേരായ മാർഗ്ഗത്തില്‍ കച്ചവടം നടത്തുന്നവർക്ക് വലിയ ആനുകൂല്യങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു.
'പുതിയ കരാർ, സുതാര്യതയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങളെ പിന്തുണയ്ക്കും. പരിശോധിച്ച ധനവിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിലൂടെ, നികുതി കാര്യങ്ങളിലും സാമ്പത്തിക ബന്ധങ്ങളിലും ഏകോപനവും സഹകരണവും ശക്തിപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയുടെ ഭാഗമാണ്' ഖത്തർ ധനകാര്യ മന്ത്രി അൽ-കുവാരി പറഞ്ഞു.

വാണിജ്യ സഹകരണം വർധിപ്പിക്കുക, സർക്കാർ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നിക്ഷേപ അവസരങ്ങൾ വിപുലീകരിക്കുക, നികുതി വെട്ടിപ്പിനെ ചെറുക്കുക, നികുതിദായകർക്ക് നീതിയും നിഷ്പക്ഷതയും ഉറപ്പാക്കുക എന്നിവയും ഈ കരാർ ലക്ഷ്യമിടുന്നു. അതേസമയം, കുവൈത്തിൽ നടന്ന ജിസിസി ധനകാര്യ, സാമ്പത്തിക സഹകരണ കമ്മിറ്റിയുടെ 123-ാമത് യോഗത്തിനിടെ, കുവൈത്ത് ധനകാര്യ മന്ത്രി നൂറ അൽ-ഫസ്സാം, സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്ദാനുമായി മറ്റൊരു ധാരണാപത്രവും (MoU) ഒപ്പുവച്ചു.
'ജിസിസി അംഗരാജ്യങ്ങൾ തമ്മിലുള്ള ധനകാര്യ, സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനും ഗൾഫ് സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു' എന്ന് കരാർ വിവരം പങ്കുവെച്ചുകൊണ്ട് അൽ-ജദ്ദാൻ എക്സിൽ പോസ്റ്റ് ചെയ്തു. സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള ഈ ധാരണാപത്രം ധനകാര്യ മേഖലയിലെ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്. "ഈ ധാരണ പത്രം ഇരു രാജ്യങ്ങളുടെയും ധനകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും പൊതു താൽപ്പര്യങ്ങൾക്കായി സഹകരണം വർധിപ്പിക്കുകയും ചെയ്യും," അൽ-ജദ്ദാൻ കൂട്ടിച്ചേർത്തു.
അതേസമയം, ജി സി സി രാജ്യങ്ങളുമായുള്ള ഖത്തറിന്റെ വ്യാപാര തോത് 2024 ൽ 63.75% വർദ്ധിച്ചതായി നാഷണൽ പ്ലാനിംഗ് കൗൺസിൽ (എൻപിസി) പ്രസിദ്ധീകരിച്ച ഡാറ്റ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2024 ലെ ആദ്യ എട്ട് മാസങ്ങളിൽ അഞ്ച് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ഉഭയകക്ഷി വ്യാപാര അളവ് 35.13 ബില്യൺ റിയാലായി ഉയർന്നു, 2023 ലെ ഇതേ കാലയളവിൽ ഇത് 21.458 ബില്യൺ റിയാലായിരുന്നു. 2024 ലെ മുഴുവൻ വർഷ ഡാറ്റ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് പുറത്ത് വരുന്നതോടെ കൂടുതല്‍ വ്യക്തമായ വിവരം ലഭിക്കും.
ജിസിസി രാജ്യങ്ങളിൽ ഖത്തറിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യു എ ഇ ഉയർന്നുവന്നു. തൊട്ടുപിന്നാലെ കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവയുണ്ട്. 2024 ലെ ആദ്യ എട്ട് മാസങ്ങളിൽ യുഎഇയുമായുള്ള ഖത്തറിന്റെ ഉഭയകക്ഷി വ്യാപാര അളവ് 18.9 ബില്യൺ റിയാലായിരുന്നുവെന്ന് എൻപിസി റിപ്പോർട്ട് ചെയ്യുന്നു. മൊത്തം തുകയിൽ, ഖത്തർ 14.865 ബില്യൺ റിയാലിന്റെ സാധനങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്തപ്പോൾ യുഎഇയിൽ നിന്നുള്ള ഇറക്കുമതി 4.038 ബില്യൺ റിയാലായിരുന്നു.












Click it and Unblock the Notifications