ബെംഗളൂരു കെആർ പുരം-നായണ്ടഹള്ളി ടണൽ റോഡ്; ടെൻഡർ ഉടൻ, 75 കി.മീ എലിവേറ്റഡ് കോറിഡോറുകളും വരുന്നു
22 കിലോമീറ്റർ ദൈർഘ്യമുള്ള ഈസ്റ്റ്-വെസ്റ്റ് ടണൽ റോഡ് പദ്ധതിക്കായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ . ഫ്ലൈഓവറുകളോ ടണൽ റോഡുകളോ മാത്രം നിർമിച്ച് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകില്ലെന്നും മെട്രോ ശൃംഖലയും ടണൽ റോഡുകളും എലിവേറ്റഡ് കോറിഡോറുകളും മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനവും ഒരുമിച്ച് ഉൾക്കൊള്ളുന്ന സമഗ്ര സമീപനമാണ് നഗരത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ബി-സ്മൈൽ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി
കെ.ആർ. പുരത്തെയും നായണ്ടഹള്ളിയെയും ബന്ധിപ്പിക്കുന്നതാണ് 22 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി. നഗരത്തിലാകെ 150 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് കോറിഡോറുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിൽ ആദ്യഘട്ടമായി 75 കിലോമീറ്റർ ദൈർഘ്യമുള്ള കോറിഡോറുകളുടെ നിർമാണത്തിനായുള്ള ടെൻഡറുകൾ ഉടൻ ക്ഷണിക്കും. ഓരോ പദ്ധതിയുടെയും ദൈർഘ്യം 2 കിലോമീറ്റർ മുതൽ 15 കിലോമീറ്റർ വരെ ആയിരിക്കും.

10 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള എലിവേറ്റഡ് കോറിഡോറുകളിൽ ടോൾ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ നിലവിലുള്ള പ്രധാന റോഡുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ജനങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന റോഡുകൾ അടച്ചുപൂട്ടുന്നില്ല. അവ ഉപയോഗിക്കുന്നത് അവരുടെ അവകാശമാണ്. എന്നാൽ കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എലിവേറ്റഡ് കോറിഡോറുകൾ ഉപയോഗിക്കാം. അതിനായി ടോൾ നൽകേണ്ടിവരും. ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ സംവിധാനം,' മന്ത്രി പറഞ്ഞു.
പദ്ധതികൾക്ക് ആവശ്യമായ നിക്ഷേപം സ്വകാര്യ കമ്പനികൾ വഴി കണ്ടെത്തും. പദ്ധതികളുടെ സാമ്പത്തിക പ്രായോഗികത ഉറപ്പാക്കുന്നതിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിങ് സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ബെംഗളൂരുവിൽ 1.2 കോടി വാഹനങ്ങളുണ്ടെന്നും വാഹനങ്ങളുടെ എണ്ണം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. "മെട്രോ എത്ര വ്യാപിപ്പിച്ചാലും റോഡുകളിൽ വാഹനങ്ങൾ ഉണ്ടാകും. ജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. പ്രധാന റോഡുകളും ഉയർന്ന ഗതാഗത സാന്ദ്രതയുള്ള പാതകളും ഔട്ടർ റിങ് റോഡുകളും വികസിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം ഓരോ മേഖലയിലുമുള്ള ഗതാഗത പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്ക് അനുയോജ്യമായ പരിഹാരങ്ങളും നടപ്പാക്കണം," അദ്ദേഹം പറഞ്ഞു.
ഫ്ലൈഓവർ നിർമിച്ചാലോ ടണൽ റോഡ് നിർമിച്ചാലോ മാത്രം ഗതാഗതക്കുരുക്ക് ഇല്ലാതാകില്ലെന്നും അത് ഒരിടത്തെ തിരക്ക് മറ്റൊരിടത്തേക്ക് മാറ്റുന്ന സാഹചര്യം സൃഷ്ടിക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ടണൽ റോഡുകൾക്കും എലിവേറ്റഡ് കോറിഡോറുകൾക്കും ഒപ്പം മെട്രോയും ബസ് സർവീസുകളും ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ സ്റ്റേഷനുകളിലേക്കും ടെർമിനലുകളിലേക്കും പോകുന്ന റോഡുകളും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾ മാത്രമല്ല, ഭാവിയിൽ നഗരത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളും കണക്കിലെടുത്താണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടണൽ റോഡ്, എലിവേറ്റഡ് കോറിഡോർ പദ്ധതികൾ എന്നിവ വിദഗ്ധ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പരിഹാരങ്ങളാണെന്നും മന്ത്രി അവകാശപ്പെട്ടു.
ഇതിനിടെ, ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിന്റെ (ഒആർആർ) പുനർവികസന പദ്ധതിയെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ യാതൊരു മടിയുമില്ലെങ്കിലും അതിന്റെ സമയക്രമം സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഒആർആർ പുനർവികസനവും ഒരേസമയം ആരംഭിച്ചാൽ വലിയ ഗതാഗതപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പ്രത്യേകിച്ച് ഐടി കോറിഡോറുകളിലൂടെ ദിവസേന സഞ്ചരിക്കുന്ന വലിയ വാഹനപ്രവാഹം കണക്കിലെടുത്താണ് തീരുമാനം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications