പാകിസ്താന്‍ പെട്ടു; ഖത്തര്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു, മോദിയെ വിളിച്ച് അമീര്‍ ശൈഖ് തമീം
ദോഹ: പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കവെ വിദേശ രാജ്യങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് അന്തര്‍ദേശീയ തലത്തില്‍ സുപ്രധാനമാണ്. കശ്മീര്‍ വിഷയമായിട്ടാണ് ചില രാജ്യങ്ങള്‍ ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ ചില രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. മറ്റു ചിലര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.
ഈ വേളയില്‍ മുസ്ലിം രാജ്യങ്ങളുടെ നിലപാട് ശ്രദ്ധേയമാണ്. സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാണ് ആവശ്യപ്പെട്ടത്. യുദ്ധത്തിന്റെ വഴിയിലേക്ക് നീങ്ങരുതെന്നും ആഭ്യര്‍ഥിച്ചു. എന്നാല്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കെയാണ് തുര്‍ക്കി പാകിസ്താന് യുദ്ധോപകരണങ്ങള്‍ അയച്ചത്. ഖത്തറിന്റെ നിലപാടാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്...

രണ്ടാഴ്ച മുമ്പാണ് കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഒരു വിദേശി ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ട സംഭവം അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ആക്രമണത്തിന് പാകിസ്താന്റെ സഹായമുണ്ടെന്ന് മനസിലാക്കിയ ഇന്ത്യ പാകിസ്താനുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു. എന്നാല്‍ തെളിവില്ലാതെയാണ് ഇന്ത്യയുടെ ആരോപണം എന്ന് പാകിസ്താന്‍ പറയുന്നു.
ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും വാണിജ്യ സഹകരണം നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് ജിസിസിയിലെ ആറ് രാജ്യങ്ങളും. സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താനെ സഹായിക്കാന്‍ ആദ്യം രംഗത്തെത്തുന്ന രാജ്യങ്ങളാണ് സൗദിയും യുഎഇയും ഖത്തറുമെല്ലാം. എന്നാല്‍ പഹല്‍ഗാം വിഷയത്തില്‍ അവര്‍ പാകിസ്താന് പരസ്യ പിന്തുണ നല്‍കിയില്ല. വിഷയം കൂടുതല്‍ കത്തിക്കേണ്ട എന്ന നിലപാട് സൗദി സ്വീകരിച്ചു എന്നായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
പാകിസ്താന്‍ ഒറ്റപ്പെടുന്നു
സിന്ധു നദീ കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ യുഎഇ വിമര്‍ശിച്ചെങ്കിലും അവര്‍ പാകിസ്താന് പിന്തുണ നല്‍കിയില്ല. യുഇയും ഇന്ത്യയും തമ്മില്‍ 85 ബില്യണ്‍ ഡോളറിന്റെ വ്യാപാര ബന്ധമാണുള്ളത്. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനമാണ് ഇറാന്‍ മുന്നോട്ട് വച്ചത്. കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പാകിസ്താനൊപ്പമാണ്. എങ്കിലും പഹല്‍ഗാം വിഷയത്തില്‍ പാകിസ്താനൊപ്പം നിന്നില്ല. യുദ്ധോപകരങ്ങള്‍ പാകിസ്താന് അവര്‍ നല്‍കിയെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ആയുധങ്ങള്‍ നല്‍കിയില്ല എന്ന് തുര്‍ക്കി വിശദീകരിക്കുകയായിരുന്നു.
ഖത്തര്‍ നേരത്തെ പക്ഷം ചേരാതെ നില്‍ക്കുകയാണ് ചെയ്തത്. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നിലനിര്‍ത്തിപ്പോരുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഖത്തര്‍ ഇന്ത്യയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നില്ല.
ഖത്തര്‍ അമീറിന്റെ ഫോണ്‍ കോള്‍
ഇപ്പോള്‍ നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ടിരിക്കുകയാണ് ഖത്തര്‍ അമീര്‍. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ എല്ലാ പിന്തുണയും ഖത്തര്‍ അമീര്‍ വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനു പിന്തുണ നല്‍കുമെന്നും ഖത്തര്‍ അമീര്‍ അറിയിച്ചു.
ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പിന്തുണ നല്‍കുകയുമാണ് ഖത്തര്‍ ചെയ്തിരിക്കുന്നത് എന്ന് ജയ്‌സ്വാള്‍ പറഞ്ഞു. സഹകരണം ശക്തമാക്കി മുന്നോട്ട് പോകാന്‍ ഖത്തര്‍ അമീറും മോദിയും തീരുമാനിച്ചിട്ടുണ്ട്. ഖത്തര്‍ അമീര്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ വേളയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധിക്കുമെന്നും ഇരുനേതാക്കളും ഉറപ്പ് നല്‍കി.
അടുത്തിടെ ചാരവൃത്തിക്കേസില്‍ എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ അമീറുമായി മോദി നടത്തിയ ചര്‍ച്ച ഫലം കണ്ടിരുന്നു. എല്ലാവരെയും വിട്ടയക്കാന്‍ ഖത്തര്‍ പിന്നീട് തീരുമാനിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢതയായി വിലയിരുത്തിയിരുന്നു. ശേഷം നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായിട്ടാണ് അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചത്.












Click it and Unblock the Notifications