പ്രവാസികള്‍ക്ക് സൗദി അറേബ്യയില്‍ നിന്നൊരു സന്തോഷവാർത്ത: മൂന്ന് വർഷത്തെ വിലക്ക് നീക്കി, വന്‍ ആശ്വാസം
റിയാദ്: മലയാളികള്‍ ഉള്‍പ്പെടേയുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന തീരുമാനവുമായി സൗദി അറേബ്യന്‍ ഭരണകൂടം. എക്‌സിറ്റ്, റീഎൻട്രി വിസയിൽ രാജ്യം വിടുകയും വിസയുടെ കാലാവധി തീരുംമുമ്പ് തിരിച്ചെത്താൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്ക് സൗദി അറേബ്യ നേരത്ത മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിലക്ക് കഴിഞ്ഞ ദിവസം മുതല്‍ നീക്കിയിരിക്കുന്നുവെന്നാണ് സൗദി അധികൃതരെ ഉദ്ധരിച്ചുകൊണ്ട് ഖലീജ് ടൈംസ് അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ജനുവരി 16 ചൊവ്വാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വന്ന് കഴിഞ്ഞു. പാസ്‌പോർട്ട് ഓഫീസുകൾ, എയർ പോർട്ടുകൾ, എയർലൈനുകൾ, ഷിഫ്റ്റ് മേധാവികൾ, നാവിഗേറ്റർമാർ, ഷിപ്പിംഗ് കമ്പനികൾ, ട്രാൻസിറ്റ് ഹാളുകൾ എന്നിവയുടെ വിവിധ ശാഖകളിലേക്ക് തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി തന്നെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു.

നിക്ഷേപവും തൊഴിൽ അന്തരീക്ഷവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മെച്ചപ്പെടുത്തലുകളുടെ ഭാഗമാണ് തീരുമാനമെന്ന് അറബിക് ദിനപത്രമായ ഒകാസ് റിപ്പോർട്ട് ചെയ്യുന്നു. മടക്കം വൈകുകയും കമ്പനി പ്രവർത്തനങ്ങളിലെ തടസ്സങ്ങളും കാരണം വ്യവസായികളുടെയും സംരംഭകരുടെയും ആവശ്യപ്രകാരം 2022 ലായിരുന്നു ജവാസാത്ത് പ്രവാസികൾക്ക് നിരോധനം ഏർപ്പെടുത്തി. മലയാളികള്‍ ഉള്‍പ്പെടെ ഇതോടെ സൗദിയിലേക്ക് പോകാനാകാതെ കുടുങ്ങിയിരുന്നു.
തൊഴിലാളികൾ മടങ്ങിയെത്താത്തതിനാൽ ഗണ്യമായ സാമ്പത്തിക ചിലവുകൾ ഉണ്ടായെന്ന് കാട്ടിയായിരുന്നു കമ്പനികള്‍ നേരത്തെ ഭരണകൂടത്തെ സമീപിച്ചത്. റീ-എൻട്രി വിസയുള്ള പ്രവാസികൾ വിസയിൽ വ്യക്തമാക്കിയ സമയത്തിനുള്ളിൽ രാജ്യത്തേക്ക് മടങ്ങണമെന്നും അല്ലാത്തപക്ഷം തൊഴിലുടമ പുതിയ വിസ നൽകണമെന്നുമായിരുന്നു തീരുമാനം.
വിസയുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഏതൊരു പ്രവാസിക്കും "പുറത്തുപോയി, തിരിച്ചെത്തിയില്ല" എന്ന ലേബല്‍ അടിച്ച് നല്‍കുമെന്നും അതോറിറ്റി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം കമ്പനികള്‍ക്ക് തന്നെ മറ്റൊരു തരത്തില്‍ തിരിച്ചടിയാകുകയും ചെയ്തു. ഇതോടെയാണ് വിലക്ക് തീരുമാനം നീക്കാന്‍ സൗദി അധികൃതർ തയ്യാറായത്.
അതേസമയം, സൗദി അറേബ്യ ആഗോള ഹബ്ബ് എന്ന നിലയിൽ രാജ്യത്തിന്റെ പദവി വർധിപ്പിക്കുന്നതിനായി വിദഗ്ധരായ പ്രൊഫഷണലുകളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിനായി 'പ്രീമിയം റെസിഡൻസി പ്രോഡക്ട്സ്' എന്നറിയപ്പെടുന്ന അഞ്ച് പുതിയ വിസ തരങ്ങൾ അടുത്തിടെ അവതരിപ്പിച്ചിരുന്നു.
തൊഴിലവസരങ്ങൾ സൃഷ്ടിച്ചും വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിച്ചും സൗദി അറേബ്യയുടെ സാമ്പത്തിക പരിവർത്തനം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പുതിയ വിസ വിഭാഗങ്ങൾ സ്പെഷ്യൽ ടാലന്റ്, ഗിഫ്റ്റഡ്, ഇൻവെസ്റ്റർ, എന്റർപ്രണർ, റിയൽ എസ്റ്റേറ്റ് ഓണർ റെസിഡൻസി എന്നിവയാണ്. ഇതിലൂടെ ഉടമകൾക്ക് സൗദി അറേബ്യയിൽ സ്ഥിരതാമസമാക്കാൻ സമാനതകളില്ലാത്ത അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.
പുതിയ വിസകൾ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും പ്രതിഭകൾക്കും പ്രത്യേക വിഭാഗങ്ങളിൽ പെടുന്ന നിക്ഷേപകർക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. ആരോഗ്യ സംരക്ഷണം, ശാസ്ത്രം, ഗവേഷണം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ എക്സിക്യൂട്ടീവുകൾക്കും പ്രൊഫഷണലുകൾക്കുമാണ് 'സ്പെഷ്യല്‍ ടാലന്റ്' റെസിഡൻസി നൽകുന്നത്. അറിവിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും സംഭാവന ചെയ്യാൻ കഴിയുന്ന അതുല്യമായ കഴിവുകളും അനുഭവങ്ങളുമുള്ള വ്യക്തികളെ ആകർഷിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.












Click it and Unblock the Notifications