സൗദി അറേബ്യയുടെ ജനസംഖ്യയുടെ പകുതിയോളം പ്രവാസികള്‍: ആകെ ഇത്രയാളുകള്‍; പുതിയ കണക്ക് അറിയാം
സൗദി അറേബ്യയുടെ ജനസംഖ്യ സബംന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പുറത്ത്. 2024 അവസാനത്തോടെ സൗദി അറേബ്യയുടെ മൊത്തം ജനസംഖ്യ 35.3 ദശലക്ഷമായി ഉയർന്നു. അതായത് 3.5 കോടിയിലേറെ. ആകെ ജനസംഖ്യയില്‍ 55.6 ശതമാനം സൗദി പൗരന്മാരും ബാക്കി 44.4 ശതമാനം വിദേശികളുമാണ് എന്നതാണ് ശ്രദ്ധേയം. വിദേശികളുടെ കണക്ക് എടുക്കുകയാണെങ്കില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലുള്ളവർക്കാണ് മുന്‍തൂക്കം.
2023-ൽ 33.7 ദശലക്ഷമായിരുന്ന ജനസംഖ്യയെ അപേക്ഷിച്ച് 1.6 ദശലക്ഷത്തിന്റെ വർദ്ധനവാണ് ഒരു വർഷത്തിനുള്ളില്‍ രേഖപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സൗദി പൗരന്മാരുടെ എണ്ണം 19.62 ദശലക്ഷവും വിദേശികളുടെ എണ്ണം 15.67 ദശലക്ഷവുമാണ്. കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയിൽ ജനസംഖ്യ 4.7 ശതമാനം വർദ്ധിച്ചുവെന്നും കണക്കുകള്‍ പറയുന്നു.

വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 1.2 ദശലക്ഷത്തിന്റെ വർദ്ധനവാണ് മൊത്തത്തിലുള്ള വർധനവിനുള്ള പ്രധാന കാരണം. രാജ്യത്തെ വൻകിട പദ്ധതികൾക്ക് ആവശ്യമായ തൊഴിലാളികളുടെ ഒഴുക്കും, ആഗോള കമ്പനികളുടെ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റിസ്ഥാപിക്കുന്നതും ഈ വളർച്ചയെ പ്രോത്സാഹിപ്പിച്ചതായി അൽ-ഇക്തിസാദിയയിലെ ഫിനാൻഷ്യൽ അനാലിസിസ് യൂണിറ്റ് വിലയിരുത്തുന്നു.
മൊത്തം ജനസംഖ്യയിൽ 62.1 ശതമാനം (21.92 ദശലക്ഷം) പുരുഷന്മാരും 37.9 ശതമാനം (13.37 ദശലക്ഷം) സ്ത്രീകളുമാണ്. 15-64 വയസ്സിനിടയിലുള്ളവർ 74.7 ശതമാനം (26.37 ദശലക്ഷം) ആണ്, ഇത് രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയും തൊഴിൽ ശേഷിയും പ്രതിഫലിപ്പിക്കുന്നത്തില്‍ നിർണ്ണായകമാണ്. 0-14 വയസ്സിനിടയിലുള്ളവർ 22.5 ശതമാനവും (7.94 ദശലക്ഷം) 65 വയസ്സിന് മുകളിലുള്ളവർ 2.8 ശതമാനവുമാണ് (9,88,000 ആളുകളാണ്).
ജനസംഖ്യാ വളർച്ച, പ്രത്യേകിച്ച് വിദേശ തൊഴിലാളികുടെ എണ്ണത്തിലെ വർധവ് സൗദി അറേബ്യയുടെ സാമ്പത്തിക, സാമൂഹിക പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു. വൻകിട പദ്ധതികൾക്കും ആഗോള ബിസിനസ് കേന്ദ്രമെന്ന നിലയിൽ റിയാദിന്റെ വളർച്ചയ്ക്കും വിദേശ തൊഴിലാളികളുടെ സാന്നിധ്യം നിർണായകമാണ്. യുവ ജനസംഖ്യയുടെ ഉയർന്ന അനുപാതം രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയ്ക്കും ഭാവി വളർച്ചയ്ക്കും ശക്തമായ അടിത്തറ നൽകുകയും ചെയ്യുന്നു.
ജി സി സി രാജ്യങ്ങളിലെ ആകെ ജനസംഖ്യ 2023 ലെ കണക്കനുസരിച്ച് ഏകദേശം 57.6 ദശലക്ഷമാണ്. മേഖലയിലെ ജനസംഖ്യയില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്തും യു എ ഇ രണ്ടാമതുമാണ്. 2023ലെ കണക്ക് പ്രകാരം 9516871 ആണ് യു എ ഇ ജനസംഖ്യ. ഖത്തർ - 2716391, ഒമാൻ - 4578016, കുവൈത്ത് - 4.2 ദശലക്ഷം, ബഹ്‌റൈൻ 1.4 ദശലക്ഷം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ ജനസംഖ്യ നിരക്ക്.












Click it and Unblock the Notifications