സൗദി അറേബ്യ അല്ലല്ലോ സിറിയ; ക്രൂഡ് വാങ്ങാനുള്ള നീക്കം മുടങ്ങിയത് ഇങ്ങനെ... തിരിച്ചടിക്ക് സാധ്യത
ക്രൂഡ് ഓയിലും പ്രകൃതി വാതകവും കൊണ്ട് സമ്പന്നമാണ് പശ്ചിമേഷ്യ. അതുകൊണ്ടു തന്നെ ഈ മേഖലയിലുണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ ക്രൂഡ് വില ഉയരാന്‍ കാരണമാകാറുണ്ട്. സിറിയയില്‍ പോര് മൂര്‍ച്ചിച്ച വേളയില്‍ സംഭവിച്ച മാറ്റവും ഇതുതന്നെയാണ്. പ്രസിഡന്റ് ബശ്ശാറുല്‍ അസദ് റഷ്യയില്‍ അഭയം തേടുകയും വിമതര്‍ സിറിയയുടെ ഭരണം പിടിക്കുകയും ചെയ്തിരിക്കെ ഇന്ത്യയെ ഇത് ബാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
സിറിയയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് ക്രൂഡ് ഓയില്‍ ആയിരുന്നു. ആഭ്യന്തര യുദ്ധം തുടങ്ങുന്നതിന് മുമ്പ് പ്രതിദിനം നാല് ലക്ഷം ബാരല്‍ എണ്ണ വരെ ഉല്‍പ്പാദിപ്പിച്ചിരുന്നു സിറിയ. എന്നാല്‍ 2011ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും ആഭ്യന്തര യുദ്ധവും തുടങ്ങിയതോടെ സിറിയ പലതായി മുറിക്കപ്പെട്ടു. എണ്ണ മേഖലയില്‍ കൂടുതലും അമേരിക്കക്ക് സ്വാധീനമുള്ള പ്രദേശമായി മാറുകയും ചെയ്തു.

കുര്‍ദ് വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശം, വിമതരുടെ ശക്തി കേന്ദ്രം, ഐസിസ് ഉള്‍പ്പെടെയുള്ള ദുരൂഹ സംഘങ്ങളുടെ നിയന്ത്രത്തിലുള്ള ഭാഗം, അസദ് സര്‍ക്കാരിന്റെ നിയന്ത്രണ മേഖല, തുര്‍ക്കി അതിര്‍ത്തി പ്രദേശം എന്നിങ്ങനെയായിട്ടാണ് ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം സിറിയ വിഭജിക്കപ്പെട്ടത്. ഐസിസിനെ നേരിടാനും അയല്‍രാജ്യമായ ഇസ്രായേലിന് സുരക്ഷ ഉറപ്പാക്കാനും എന്ന പേരില്‍ എത്തിയ അമേരിക്കന്‍ സൈന്യം കുര്‍ദ് സേനക്ക് പിന്തുണ നല്‍കി.
സിറിയന്‍ ഭരണകൂടത്തെ പിന്തുണയ്ക്കാനാണ് റഷ്യയും ഇറാനും എത്തിയത്. തങ്ങളുടെ അതിര്‍ത്തി കടന്ന് സിറിയക്കാര്‍ എത്തുന്നതായിരുന്നു തുര്‍ക്കിയുടെ ആശങ്ക. ദശാബ്ദങ്ങള്‍ നീണ്ട ക്രൂര ഭരണം അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ വിമതരും ഗൂഢ ലക്ഷ്യത്തോടെ എത്തിയവരും വേറെ. എല്ലാവരും ചേര്‍ന്ന് തകര്‍ത്ത സിറിയയില്‍ പത്ത് ലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായി. അഞ്ച് ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടു.
സിറിയയുടെ തീര മേഖലയില്‍ റഷ്യന്‍ നാവിക സേനയ്ക്ക്് ആസ്ഥാനമുണ്ട്. പുതിയ പശ്ചാത്തലത്തില്‍ റഷ്യന്‍ സൈന്യം ഇവിടെ ഉപേക്ഷിക്കുമോ എന്ന് കണ്ടറിയണം. ഈ വേളയിലാണ് ക്രൂഡ് വില ഉയരുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 72 ഡോളറിലേക്ക് കുതിക്കുകയാണ്. ഡബ്ല്യുടിഐ, മര്‍ബണ്‍ ക്രൂഡുകള്‍ക്കും വില കൂടുന്നുണ്ട്. ഇത് എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ്. സിറിയയെ ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നില്ല. സിറിയയില്‍ യഥേഷ്ടം എണ്ണയുണ്ടെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ ഖനനം സുഗമമായി നടക്കുന്നില്ല. ഏറ്റവും ഒടുവില്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഇറാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു സിറിയന്‍ ഭരണകൂടം. പുതിയ വിമത സര്‍ക്കാര്‍ ഇത് തുടരുമോ എന്ന് വ്യക്തമല്ല.
ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ എന്നീ കമ്പനികള്‍ക്ക് സിറിയയിലെ എണ്ണ പാടങ്ങളില്‍ പങ്കാളിത്തമുണ്ടായിരുന്നു. എങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തത് കാരണം സിറിയയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ സാധിച്ചില്ല. സിറിയന്‍ ക്രൂഡ് കൊണ്ടുവരുന്നതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഷിപ്പിങ് കോര്‍പറേഷനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ മുന്നോട്ട് പോയില്ല എന്നാണ് വിവരം. ഇന്ത്യന്‍ കാര്യാലയം സിറിയയിലുണ്ട്. പുതിയ സര്‍ക്കാരുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഭാവിയില്‍ എണ്ണ വാങ്ങാനുള്ള സാധ്യതയും തള്ളാനാകില്ല.












Click it and Unblock the Notifications