യുഎഇയുടെ പുതിയ സ്വദേശിവത്കരണം മലയാളികളുടെ നെഞ്ചത്തടിക്കുമോ? കൂടുതല്‍ പ്രവാസികളുള്ള മേഖല
അബുദാബി: സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കി അബുദാബി. ആരോഗ്യ മേഖലയിലാണ് സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ 2025 അവസാനം വരെ യുഎഇ പൗരന്മാർക്ക് 5,000 പുതിയ തൊഴിലവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇത്രയും തൊഴില്‍ അവസരങ്ങള്‍ സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയേക്കും.
എമിറേറ്റിലെ എല്ലാ ഹെൽത്ത് കെയർ സ്ഥാപനങ്ങളോടും അവരുടെ ഹെൽത്ത് കെയർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കുള്ളിൽ എമിറേറ്റൈസേഷൻ നിരക്ക് നിലനിർത്തുകയും വർധിപ്പിക്കുകയും ചെയ്തുകൊണ്ട് ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രവർത്തിക്കാൻ അധികൃതർ ഇതിനോടകം തന്നെ നിർദേശം നല്‍കിയിട്ടുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, അക്കൗണ്ടിങ്, മാനവശേഷി വിഭാഗം, തുടങ്ങി അഡ്മിനിസ്ട്രേഷനില്‍ വരെ യു എ ഇ സ്വദേശികള്‍ക്ക് മാത്രമായിരിക്കും നിയമനം.

"ഞങ്ങളുടെ മികച്ച നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം, കഴിവുള്ള സ്വദേശികളെ ശാക്തീകരിക്കുന്നതിനായി അബുദാബിയിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ ഈ ലക്ഷ്യം നടപ്പിലാക്കുകയാണ്. അതോറിറ്റിക്കു കീഴിൽ 81 സ്പെഷ്യലൈസ്‍ഡ് കേന്ദ്രങ്ങൾ അബുദാബിയിലുണ്ട്. പ്രാദേശിക, രാജ്യാന്തര ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്." ഹെൽത്ത് അതോറിറ്റി അണ്ടർ സെക്രട്ടറി ഡോ. നൂറ അൽഗയ്സി പറഞ്ഞു.
സ്വദേശിവല്‍ക്കരണത്തില്‍ ആരോഗ്യ മേഖലയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. അതോറിറ്റിക്ക് കീഴില്‍ പ്രവർത്തിക്കുന്ന ഒരോ ആരോഗ്യ കേന്ദ്രത്തിലും സ്വദേശികളായ വിദഗ്ധരെ നിയമിക്കും. ഇതിലൂടെ രണ്ട് വർഷത്തിനകം 5000 സ്വദേശികളെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ അബുദാബിയിലെ ആരോഗ്യ പരിരക്ഷാ മേഖലകളിൽ 64,000 പേർ ജോലി ചെയ്യുന്നതായും ഡോ.നൂറ പറഞ്ഞു.
യു എ ഇയിലെ ആരോഗ്യ മേഖലയില്‍ ജോലി എടുക്കുന്നവരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരും ഫിലിപ്പീനികളുമാണ്. ഇന്ത്യക്കാരില്‍ തന്നെ ഭൂരിപക്ഷവും മലയാളികളും. അതുകൊണ്ട് തന്നെ ആരോഗ്യമേഖലയിലെ സ്വദേശിവൽക്കരണം മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ ജോലി സാധ്യതയെ വലിയ രീതിയില്‍ ബാധിക്കും.
സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കവും നേരത്തെ തന്നെ യു എ ഇ ആരംഭിച്ചിരുന്നു. അമ്പതോ അതില്‍ അധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ഒരു ശതമാനം തൊഴിലാളികളെങ്കിലും യുഎഇ സ്വദേശികളായിരിക്കണമെന്ന നിർദേശമാണ് ഭരണകൂടം പുറപ്പെടുവിച്ചത്.
നിർദേശം ജുലൈ 7 ന് മുമ്പ് തന്നെ എല്ലാ കമ്പനികളും നടപ്പിലാക്കണമെന്നാണ് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചിരുന്നത്. ഭൂരിപക്ഷം കമ്പനികളും പറഞ്ഞ സമയത്തിന് അകം തന്നെ നിർദേശം പാലിച്ചെങ്കിലും ചിലർക്ക് ഇത് നടപ്പിലാക്കാന്‍ സാധിച്ചില്ല. ഇതോടെ കമ്പനികള്‍ക്ക് മന്ത്രാലയം ശക്തമായ പിഴ ചുമത്തുകയും ചെയ്തു.












Click it and Unblock the Notifications