സൗദിയുടേയും യുഎഇയുടേയും കണ്ണുനീർ കണ്ട കാലം: പക്ഷെ അംബാനി ആരാ മോന്‍, കോടികള്‍ വാരിക്കൂട്ടി
ഡല്‍ഹി: ഓഗസ്റ്റ് 27 മുതല്‍ അമേരിക്കയുടെ പുതിയ താരിഫ് നയം പ്രാബല്യത്തില്‍ വന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത് രാജ്യത്തെ ക്രൂഡ് ഓയില്‍ വ്യവസായികളാണ്. അമേരിക്ക നയം കടുപ്പിക്കുകയാണെങ്കില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന ക്രൂഡ് ഓയിലിന്റെ കാര്യത്തില്‍ വലിയ ഇടിവ് വരുത്തേണ്ടി വരും. സ്വാഭാവികമായും ഇത് ക്രൂഡ് ഓയില്‍ റിഫൈനറികളെ സംബന്ധിച്ച് ലാഭത്തില്‍ വലിയ ഇടിവ് സൃഷ്ടിക്കാനും ഇടയാക്കും.
യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും യുകെയും അടങ്ങുന്ന പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് റഷ്യന്‍ എണ്ണ വലിയ വിലക്കിഴിവോടെ ഇന്ത്യയിലേക്ക് എത്തുന്നത്. ഇതോടെ ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണിയില്‍ അതുവരെ നാമമാത്രമായിരുന്ന റഷ്യന്‍ വിഹിതം വലിയ തോതില്‍ ഉയർന്നു. ഒരു ഘട്ടത്തില്‍ ഇത് 40 ശതമാനം വരെയായിരുന്നു. റഷ്യയുടെ വിഹിതം ഉയർന്നതോടെ മറുവശത്ത് യുഎസ്, സൗദി അറേബ്യ, നൈജീരിയ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വളരെ വലിയ തോതില്‍ കുറഞ്ഞു.

ബിസിനസ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ട് പ്രകാരം 2022 മുതൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലൂടെ സർക്കാർ ഉടമസ്ഥതയിലുള്ള ശുദ്ധീകരണ കമ്പനികളെ അപേക്ഷിച്ച് സ്വകാര്യ കമ്പനികളാണ് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിലൂടെ വലിയ ലാഭം ഉണ്ടാക്കിയത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഉം റഷ്യൻ റോസ്‌നെഫ്റ്റിന്റെ നേതൃത്വത്തിലുള്ള നയാര എനർജി എന്നിവയാണ് ഈ രണ്ട് കമ്പനികള്‍.
റഷ്യയിൽ നിന്ന് ഇന്ത്യ ശരാശരി 15 ലക്ഷം ബാരൽ എണ്ണ ദിനംപ്രതി ഇറക്കുമതി ചെയ്യുന്നതിൽ 40 ശതമാനത്തിലധികം ഈ രണ്ട് കമ്പനികളിലേക്കാണ് എത്തുന്നത്. "2025-ൽ ഇതുവരെ 18 ലക്ഷം ബാരൽ എണ്ണ ദിനംപ്രതി ഇറക്കുമതി ചെയ്തതിൽ 8.81 ലക്ഷം ബാരൽ എണ്ണ ഈ രണ്ട് സ്വകാര്യ ശുദ്ധീകരണ കമ്പനികൾ കൈകാര്യം ചെയ്തു," മാരിടൈം ഇന്റലിജൻസ് ഏജൻസിയായ ക്പ്ലർ നൽകുന്ന ഡാറ്റ ഉദ്ധരിച്ച് റിപ്പോർട്ടില്‍ പറയുന്നു.
ആകെ ഏഴ് ഇന്ത്യൻ കമ്പനികളാണ് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 2025 ജൂണിൽ, ഇന്ത്യൻ വിപണിയിൽ റഷ്യൻ എണ്ണയുടെ വിഹിതം 45 ശതമാനം എന്ന റെക്കോർഡ് നിലവാരത്തിലെത്തി. "അതായത്, ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഏതാണ്ട് ഓരോ രണ്ടാമത്തെ ബാരൽ എണ്ണയും റഷ്യയിൽ നിന്നാണ്," എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് "ഈ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ്, എങ്കിലും ലാഭത്തിന്റെ കൃത്യമായ തോത് അറിവായിട്ടില്ല," എന്ന് റിപ്പോർട്ട് പറയുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള ശുദ്ധീകരണ കമ്പനികളായ ഒഎൻജിസി പോലുള്ളവയ്ക്ക് ആഭ്യന്തര ഇന്ധന വിപണിയിൽ വില നിയന്ത്രണത്തിന്റെ ഉത്തരവാദിത്തമുള്ളതിനാൽ, റിലയൻസും നയാറ എനർജിയും തങ്ങളുടെ ഉൽപ്പാദനത്തിന്റെ വലിയൊരു ഭാഗം യൂറോപ്പിലേക്കും ഏഷ്യയിലേക്കും ലാഭകരമായ വിലയിൽ കയറ്റുമതി ചെയ്യുന്നു. "ഈ വർഷം ഇന്ത്യയുടെ ഇന്ധന കയറ്റുമതിയിൽ 81 ശതമാനം റിലയൻസും നയാരയും ചേർന്നാണ് കൈകാര്യം ചെയ്തത്, പ്രധാനമായും ഡീസലും ജെറ്റ് ഇന്ധനവും പോലുള്ള മിഡിൽ ഡിസ്റ്റിലേറ്റുകൾ," എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
9.14 ലക്ഷം ബാരൽ എണ്ണ ദിനംപ്രതി കയറ്റുമതി ചെയ്ത റിലയൻസ്, ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 71 ശതമാനം വഹിച്ചു. ഇതില്‍ തന്നെ റിലയൻസിന്റെ ജാംനഗർ ശുദ്ധീകരണശാല 67 ശതമാനം ഉൽപ്പാദനം കയറ്റുമതി ചെയ്തു. 2025 ജൂണിൽ 7.46 ലക്ഷം ബാരൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തത് ജാംനഗറിന്റെ 13.6 ലക്ഷം ബാരൽ ശേഷിയുടെ പകുതിയിലധികം വരും എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications