ഇക്കാര്യത്തില്‍ യുഎഇക്കും സൗദിക്കും മുന്നില്‍ യുഎസും കാനഡയും മാറിനില്‍ക്കണം: ഇന്ത്യക്ക് പോലുമില്ല
2025 ലെ കേന്ദ്ര സർക്കാറിന്റെ ബജറ്റിലെ ഏറ്റവും ശ്രദ്ധയാകർഷിച്ച പ്രഖ്യാപനം ആദായ നികുതി പരിധി ഉയർത്തി എന്നുള്ളതായിരുന്നു. പുതിയ പ്രഖ്യാപനത്തോടെ അടുത്ത സാമ്പത്തിക വർഷം മുതല്‍ 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ ആദായനികുതി നല്‍കേണ്ടതില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75000 രൂപ കണക്കാക്കുമ്പോള്‍ ഫലത്തില്‍ 12.75 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ഇനി മുതല്‍ നികുതിയില്ല.
ലോകത്തെ ഏകദേശം എല്ലാ രാജ്യങ്ങളിലും ആദായ നികുതി സമ്പ്രദായം നിലവിലുണ്ട്. എന്നാല്‍ ഓരോ രാജ്യത്തേയും നിരക്ക് സംബന്ധിച്ച വലിയ വ്യത്യമാസമാണ് നികുതിയുടെ കാര്യത്തിലുള്ളതെന്ന് കാണാന്‍ സാധിക്കും. സാമ്പത്തിക ആസൂത്രകനും സെബിയിൽ രജിസ്റ്റർ ചെയ്ത ഗവേഷണ വിശകലന വിദഗ്ദ്ധനുമായ എ കെ മന്ദന്റെ നിരീക്ഷണ പ്രകാരം ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളായ യു എ ഇയും സൗദിയുമാണ്.

10 കോടി രൂപ ശമ്പളം ലഭിക്കുകയാണെങ്കില്‍ പോലും യു എ ഇയിലും സൗദിയിലും യാതൊരു നികുതിയും നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ ഫിന്‍ലന്‍ഡിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഏറ്റവും ഉയർന്ന നികുതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. 56.9% ആണ് ഫിന്‍ലന്‍ഡിലെ നികുതി. അതായത് 10 കോടി രൂപ ശമ്പളം ലഭിക്കുന്ന ഫിന്‍ലന്‍ഡിലെ ഒരു വ്യക്തിക്ക് 56.9% ശതമാനം നികുതി കഴിച്ച് 4.31 കോടി രൂപയാണ് സമ്പാദിക്കാന്‍ സാധിക്കുക. എന്നാല്‍ യു എ യിലാണെങ്കില്‍ അതേവ്യക്തിക്ക് ശമ്പളമായി ലഭിക്കുന്ന 10 കോടി രൂപയും സമ്പാദിക്കാനാകും.
ജിഡിപിയില്‍ ഏറ്റവും മുന്നിലുള്ള മറ്റ് രാജ്യങ്ങളുടെ പട്ടിക നോക്കുകയാണെങ്കില്‍ അമേരിക്കയില്‍ 37 ശതമാനമാണ് നികുതി. അതായത് അമേരിക്കയില്‍ 10 കോടി രൂപ ശമ്പളം ലഭിക്കുന്ന ഒരു വ്യക്തിക്ക് 37 ശതമാനം നികുതി കഴിച്ച് സമ്പാദിക്കാന്‍ സാധിക്കുക 6.3 കോടി രൂപയാണ്. ചൈനയില്‍ 45 ശതമാനവും ജപ്പാനില്‍ 55.97 ശതമാവുമാണ് നികുതി. ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ 10 കോടി എന്ന് പറയുന്നത് ഏറ്റവും ഉയർന്ന നികുതി ഈടാക്കേണ്ടി വരുന്ന വരുമാനമാണ്.
സർചാർജ് അടക്കം ഏകദേശം 42.74 ശതമാനത്തോളം നികുതിയായി നല്‍കണം. ഫലത്തില്‍ ഇന്ത്യയില്‍ 10 കോടി രൂപ വരുമാനം ലഭിക്കുന്ന ഒരു വ്യക്തിക്ക് വർഷം 4.2 കോടിയോളം നികുതിയായി നല്‍കേണ്ടി വരും. യുകെയിലേക്ക് വരികയാണെങ്കില്‍ 45 ശതമാനവും ഫ്രാന്‍സില്‍ 55.4 ശതമാനവുമാണ് നികുതി. ഇറ്റലി - 47.2 ശതമാനം, ബ്രസീല്‍ 27.5, കാനഡ - 33 ശതമാനം, റഷ്യ - 13 ശതമാനം, ദക്ഷിണ കൊറിയ 45, ആസ്ട്രേലിയ - 45 ശതമാനം, സ്പെയിന്‍ - 54 ശതാനം എന്നിങ്ങനെയാണ് നികുതി.
അതേസമയം, അന്താരാഷ്ട്ര കമ്പനികളുടെ വരുമാനത്തിന് കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ചർച്ച ആരംഭിച്ചിട്ടുണ്ട്. യു എ ഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ഇതിന് തുടക്കം കുറിക്കുന്നത്. ഒന്നിലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് നികുതിയുടെ പരിധിയില്‍ വരിക. സ്വന്തം രാജ്യത്ത് നിന്ന് വിദേശ കമ്പനികള്‍ പണം കൊണ്ടു പോകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു തീരുമാനം.
ഒമാന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ പ്രതിവർഷ വരുമാനം 50000 റിയാലിന് മുകളിലുള്ളവരില്‍ നിന്നും 5 ശതമാനം ആദായ നികുതി ഈടാക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്. വ്യക്തിഗത ആദായനികുതിയിൽ ഗ്രാറ്റുവിറ്റിയോ മറ്റ് സേവനാവസാന ആനുകൂല്യങ്ങളോ വരുമാന സ്രോതസ്സുകളായി കണക്കാക്കേണ്ടതില്ലെന്നാണ് സ്റ്റേറ്റ് കൗൺസിലിന്റേയം മജ്ലിസ് ശൂറയുടേയും തീരുമാനം.












Click it and Unblock the Notifications