യുഎഇക്കാർക്ക് ഇരട്ടി സന്തോഷം: സ്വർണ വിലയിലെ ഇടിവിനൊപ്പം വന്‍ ഓഫറുകളും; പെരുന്നാള്‍ ആഘോഷമാക്കാം
ദുബായ്: ദുബായിൽ ആഭാരണ പ്രേമികള്‍ക്ക് സന്തോഷ വാർത്ത നല്‍കികൊണ്ട് സ്വർണവില ഒരു ഗ്രാമിന് 370 ദിർഹത്തിന് താഴേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം വില 380 ദിർഹത്തിനടുത്തെത്തുമെന്ന് തോന്നിച്ചിരുന്നെങ്കിലും, നിലവിലെ വിലക്കുറവ് സ്വർണം വാങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് യു എ ഇയിലെ നിരക്ക് 366.75 ദിർഹം ആയിരുന്നു. ഇന്ന് നേരിയ വർധനവോടെ 369.75 ലേക്ക് എത്തിയെങ്കിലും 370 ന് താഴെ നില്‍ക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയം.
ബലി പെരുന്നാള്‍ അവധിക്കാലത്തോടനുബന്ധിച്ച്, ദുബായ് സ്വർണ മാർക്കറ്റിന് ഈ വാരാന്ത്യവും വരും ആഴ്ചയും നിർണായകമാണ്. പെരുന്നാള്‍ ആഘോഷം പ്രമാണിച്ച് ദുബായ് ഗോൾഡ് & ജ്വല്ലറി ഗ്രൂപ്പ് ജൂൺ 2 മുതൽ 9 വരെ പ്രമോഷനുകളുടെ ഭാഗമായി വലിയ രീതിയിലുള്ള ഓഫറുകളും പ്രഖ്യപിച്ചിട്ടുണ്ട്. സ്വർണം മാറ്റിവാങ്ങുമ്പോൾ ഡിഡക്ഷൻ ഫീസ് ഒഴിവാക്കലും 'ഹാഫ്-ബാക്ക്' ഓഫറുകളും പ്രമോഷനുകളുടെ ഭാഗമാണ്.

പെരുന്നാള്‍ കാലയളവില്‍ നിലവിലെ വിൽപ്പനയിൽ നിന്നും 20%-25% അധിക വില്‍പ്പന ലഭിച്ചാൽ അത് പ്രാദേശിക സ്വർണ മാർക്കറ്റിന് വലിയ നേട്ടമായിരിക്കുമെന്ന് വ്യവസായ വൃത്തങ്ങൾ വിലയിരുത്തുന്നു. ഉയർന്ന വിലയെക്കുറിച്ചുള്ള ആളുകളുടെ ആശങ്കകൾ പരിഹരിക്കാൻ ഓഫറുകള്‍ക്ക് കഴിയുമെന്നും ജ്വല്ലറി ഉടമകളെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സ്വർണം മാറ്റിവാങ്ങാൻ താൽപ്പര്യമില്ലാത്തവർക്ക് പഴയ സ്വർണം വിറ്റ് പണമാക്കാനുള്ള അവസരവുമുണ്ട്. 'സ്വർണത്തിന്റെ ശുദ്ധത പരിശോധിച്ച ശേഷം, നിലവിലെ വിപണി വിലയനുസരിച്ച് ഞങ്ങൾ ഏറ്റവും മികച്ച വാഗ്ദാനം നൽകുന്നു. പ്രാദേശിക അധികാരികളുടെ മാനദണ്ഡങ്ങൾ പാലിച്ച്, ഇത് പൂർണമായും സുതാര്യവും രേഖാമൂലമുള്ളതുമായ പ്രക്രിയയാണ്' പ്യുവർ ഗോൾഡിന്റെ സി ഇ ഒ യും മാനേജിംഗ് ഡയറക്ടറുമായ കരിം മർച്ചന്റ് പറയുന്നു
സ്വർണം വിൽക്കാൻ തീരുമാനിക്കുമ്പോൾ, 30-60 ദിവസത്തിനുള്ളിൽ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് 10 ദിർഹം വ്യത്യാസത്തിൽ വില എത്തുമ്പോൾ വിൽപ്പന നടത്തുന്നതാണ് ഉചിതമെന്നും വിദഗ്ധർ ഉപദേശിക്കുന്നു. ' സ്വർണം കയ്യിലുള്ള ചിലർ ധൃതിപിടിച്ച് വിൽപ്പന നടത്തി. എന്നാല്‍ കാത്തിരുന്നിരുന്നെങ്കിൽ മെച്ചപ്പെട്ട വില ലഭിച്ചേനെയെന്ന് പിന്നീട് മനസ്സിലായി' മറ്റൊരു വ്യാപാരി ചൂണ്ടിക്കാട്ടി. അടിയന്തിരമായി പണം ആവശ്യമില്ലാത്തവർ ധൃതി പിടിച്ച് സ്വർണ്ണം വില്‍ക്കാതെ എല്ലാ വശങ്ങളും വിലയിരുത്തിയിന് ശേഷം മാത്രം വില്‍പ്പന നടത്തണമെന്നും അവർ നിർദേശിക്കുന്നു.
സ്വർണം വാങ്ങിക്കുമ്പോള്‍ ലഭിക്കുന്ന എല്ലാ ഇൻവോയ്സുകളും ബില്ലുകളും സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്. ഇത് സ്വർണത്തിന്റെ മാറ്റിവാങ്ങലും വിൽപ്പനയുമെല്ലാം എളുപ്പമാക്കുന്നു.
കേരളത്തിലെ സ്വർണ വില
കേരളത്തില്‍ ഇന്ന് തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ്, ഇന്നലെ 8,975 രൂപയായിരുന്ന വില 8,940 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,520 രൂപയിൽ വ്യാപാരം നടക്കുന്നു.
ആഗോള സാമ്പത്തിക അനിശ്ചിതത്വമാണ് സ്വർണവിലയെ പ്രധാനമായി സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയിലെ സ്വർണവില, ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് തീരുവ എന്നിവയാണ് വില നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ.
കഴിഞ്ഞ മാസങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെട്ടത് വില വർധനവിന് കാരണമായി. എന്നാൽ, ഓഹരി വിപണിയിൽ വീണ്ടും ഉണർവ് പ്രകടമായതോടെ നിക്ഷേപകർ അവിടേക്ക് തിരിഞ്ഞത് സ്വർണവിലയിൽ ഈയിടെയുണ്ടായ ഇടിവിന് കാരണമായി.












Click it and Unblock the Notifications