സ്വർണവിലയില്‍ പൊള്ളി യുഎഇ ജനതയും: സർവ്വകാല റെക്കോർഡ്: ഗ്രാമിന് നല്‍കണം 422 ദിർഹം
ആഗോളവിപണിയിലെ കുതിപ്പിന് അനുസൃതമായി ദുബായിലെ സ്വർവിലയിലും വന്‍ കുതിപ്പ്. ഇന്ന് 24 കാരറ്റ് സ്വർണം വില സർവകാല റെക്കോർഡും തകർത്ത് ഗ്രാമിന് 422.25 ദിർഹത്തിലെത്തി. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് 24 കാരറ്റ് സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 420 ദിർഹമായിരുന്നു. 22 കാരറ്റിന് ഗ്രാമിന് 391.25 ദിർഹം, 21 കാരറ്റിന് 375.0 ദിർഹം, 18 കാരറ്റിന് 321.25 ദിർഹം എന്നിങ്ങനെയാണ് നിലവില്‍ ദുബായില്‍ വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച രാവിലെ, സ്പോട്ട് ഗോൾഡ് 1.39 ശതമാനം ഉയർന്ന് ഔൺസിന് 3495.79 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വിലക്കയറ്റം സ്വർണ വാങ്ങുന്നവരെയും വ്യാപാരികളെയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വർണം സ്ഥിരവും സുരക്ഷിതവുമായ നിക്ഷേപമായി കണക്കാക്കപ്പെടുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ വലിയ ഡിമാന്‍ഡാണ് സ്വർണത്തിന് നിക്ഷേപകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇതാണ് വില ഉയർത്തുന്നതിന് പിന്നിലെ പ്രധാന കാരണം.

നിക്ഷേപം എന്നതിനോടൊപ്പം തന്നെ തലമുറകളിലൂടെ സമ്പത്ത് സംരക്ഷിക്കാനുള്ള മാർഗമായും, ആവശ്യഘട്ടങ്ങളിൽ എളുപ്പത്തിൽ വിൽക്കാവുന്ന, ധരിക്കാവുന്ന സമ്പത്തായും യുഎഇയിലെ ജനങ്ങൾ സ്വർണത്തെ കാണുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള സ്വർണവില ഉയർച്ചയ്ക്ക് പ്രധാന കാരണങ്ങൾ കേന്ദ്ര ബാങ്കുകളുടെ വൻതോതിലുള്ള വാങ്ങൽ, പലിശനിരക്കുകളിലെ കുറവ്, ആഗോള ഭൌമരാഷ്ട്രീയ പ്രതിസന്ധികൾ, താരിഫ് തർക്കങ്ങൾ എന്നിവയാണ്.
മരാഷ്ട്രീയ പ്രതിസന്ധികളും താരിഫ് തർക്കങ്ങളും കേന്ദ്ര ബാങ്കുകളുടെ വാങ്ങലും തുടരുകയാണെങ്കിൽ, ദുബായിലും ആഗോളതലത്തിലും സ്വർണവില വീണ്ടും ഉയരുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് സെപ്റ്റംബറിൽ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് നിലവിലെ വില വർധനവിന്റെ പ്രധാന കാരണം എന്നാണ് xs.com-ലെ മുതിർന്ന മാർക്കറ്റ് വിശകലന വിദഗ്ധനായ സമീർ ഹസൻ ചൂണ്ടിക്കാണിക്കുന്നത്.
'നിലവിലെ സാഹചര്യം സ്വർണത്തിന്റെ ആകർഷണം വർധിപ്പിക്കുന്നു, കാരണം നിക്ഷേപകർ സാമ്പത്തിക, ഓഹരി വിപണി അനിശ്ചിതത്വങ്ങളിൽ നിന്ന് സുരക്ഷിത നിക്ഷേപം തേടുന്നു. ദുർബലമായ തൊഴിൽ റിപ്പോർട്ട് പലിശനിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ ശക്തിപ്പെടുത്തും, ഇത് ഡോളറിന്റെ മൂല്യത്തെ, ഇപ്പോൾ തന്നെ അഞ്ചാഴ്ചത്തെ താഴ്ന്ന നിലയിൽ വ്യാപാരം ചെയ്യപ്പെടുന്ന, ബാധിക്കും. എന്നാൽ ശക്തമായ റിപ്പോർട്ട് വിപണി പ്രതീക്ഷകളെ മോശമാക്കി സ്വർണവിലയെ സമ്മർദ്ദത്തിലാക്കിയേക്കാം' സമീർ ഹസൻ കൂട്ടിച്ചേർത്തു.
"സ്വർണനഗരം" എന്നറിയപ്പെടുന്ന ദുബായ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ വിപണികളിൽ ഒന്നാണ്. ദുബായ് ഗോൾഡ് സൂഖ്, സ്വർണ ഉൽപ്പന്നങ്ങളുടെ വൈവിധ്യവും ഗുണനിലവാരവും കാരണം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. യുഎഇയിൽ സ്വർണം വാങ്ങുന്നത് 5% VAT-ന് വിധേയമാണെങ്കിലും, മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് നികുതി താരതമ്യേന കുറവാണ്, ഇത് ദുബായിയെ സ്വർണാഭരണ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നു.
കേരളത്തിലെ സ്വർണ വില
അതേസമയം, സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിലേക്ക് എത്തി. ഒരു പവന് 77800 രൂപയായാണ് ഇന്ന് നല്‍കേണ്ടത്. ഒരു പവന് 160 രൂപ വർധിച്ചതോടെയാണ് വില 78000 രൂപയിലേക്ക് എത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 20 രൂപ ഉയർന്ന് 9725 രൂപയിലേക്കുമെത്തി. തിങ്കളാഴ്ച ഒറ്റയടിക്ക് 680 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 77000 രൂപ കടന്നത്. കഴിഞ്ഞ മാസം എട്ടാം തീയതി ഒരു പവന് 75760 രൂപയായിരുന്നു വില. പിന്നീട് 20-ാം തീയതി വരെ 2,300 രൂപ കുറഞ്ഞെങ്കിലും, തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ശക്തമായ തിരിച്ചുവരവ് നടത്തി, ഇപ്പോൾ റെക്കോർഡ് ഉയരത്തിലാണ്.












Click it and Unblock the Notifications