യുഎഇ ജപ്പാനെ തോല്‍പ്പിച്ചു; ഏറ്റവും വലിയ സ്വർണ്ണക്കട്ടി ഇനി ദുബായ് ഗോള്‍ഡ് സൂക്കില്‍: ഭാരം എത്രയെന്നറിയുമോ?
ലോക സ്വർണ വിപണിയുടെ പ്രധാന കേന്ദ്രമാണ് യു എ ഇ. ഒരു സ്വർണ ഖനി പോലും സ്വന്തമായി ഇല്ലാത്ത രാജ്യം ലോക സ്വർണ വ്യാപാരത്തിന്റെ 20 മുതല്‍ 25 ശതമാനം കൈകാര്യം ചെയ്യുന്നു. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും എത്തുന്ന സ്വർണമാണ് യു എ ഇ സ്വന്തം വിപണിയിലേക്ക് ഇറക്കുന്നത്. നിയമപരമായി മാത്രമല്ല, കള്ളക്കടത്തിലൂടേയും രാജ്യത്തേക്ക് വലിയ തോതില്‍ സ്വർണം എത്തുന്നു.
'സിറ്റി ഓഫ് ഗോള്‍ഡ്' എന്ന് അറിയപ്പെടുന്ന ദുബായ് കേന്ദ്രീകരിച്ചാണ് പ്രധാനമായും സ്വർണ വിപണി പ്രവർത്തിക്കുന്നത്. ദുബായ് ഗോള്‍ഡ് സൂക്കില്‍ നിന്നും മറ്റും ഇന്ത്യക്കാർ അടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ സ്വർണം വാങ്ങുന്നു. സ്വർണ വില്‍പ്പനയില്‍ റെക്കോർഡ് നേട്ടം കൊയ്യുന്ന ദുബായ് ഗോള്‍ഡ് സൂക്ക് സ്വർണ്ണക്കട്ടി നിർമ്മാണത്തില്‍ ഗിന്നസ് റെക്കോർഡും സൃഷ്ടിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണക്കട്ടി നിർമ്മിച്ചുകൊണ്ട് ദുബായ് ഗോള്‍ഡ് സൂക്ക് ഗിന്നസ് റെക്കോർഡ് ബുക്കില്‍ ഇടംപിടിച്ചത്. ഈ സ്വർണക്കട്ടി ഇന്നും നാളെയുമായി ഗോള്‍ഡ് സൂക്കില്‍ പ്രദർശിപ്പിക്കും. എസ്സ അൽ ഫലാസിയുടെ എമിറേറ്റ്സ് മിൻ്റിങ് ഫാക്ടറിയാണ് ലോകത്തിലെ തന്നെ ഏറ്റവും ഭാരമേറിയ സ്വർണ്ണക്കട്ടി നിർമ്മിച്ചിരിക്കുന്നത്.
ദുബായ് ഗോൾഡ് സൂക്കിലെത്തുന്ന സന്ദർശകർക്ക് സ്വർണ്ണക്കട്ടി അടുത്ത് നിന്ന് കാണാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്. സ്വർണക്കട്ടി പശ്ചാത്തലമാക്കി സന്ദർശകർക്ക് ഫോട്ടോയെടുക്കാനും സാധിക്കും. 300 കിലോഗ്രാമിലധികം ഭാരമാണ് ഈ സ്വർണ്ണക്കട്ടിക്കുള്ളത്.
ലോക സ്വർണ്ണ വ്യാപര വിപണിയിലെ ദുബായിയുടെ പങ്കിനെ കൂടുതല്‍ പ്രതിഫലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സ്വർണ്ണക്കട്ടി നിർമ്മിച്ചതെന്നാണ് അൽ ഫലാസി അധികൃതർ വ്യക്തമാക്കുന്നത്. ജപ്പാന്റെ നേട്ടം തകർത്തുകൊണ്ടാണ് യു എ ഇ ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചത്. ജപ്പാനില്‍ നിർമ്മിച്ച 250 കിലോ ഭാരമുള്ള സ്വർണ്ണക്കട്ടിയായിരുന്നു ഇതുവരെ നിർമ്മിക്കപ്പെട്ടതിലെ ഏറ്റവും ഭാരമേറിയത്.
അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 295 ദിർഹമാണ് യു എ ഇയിലെ നിലവിലെ നിരക്ക്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ 6813.43 രൂപ. പവന് 2360 ദിർഹവും നല്‍കണം (54504 രൂപ). കേരളത്തിലെ വിലയുമായി (പവന് 56912) താരതമ്യം ചെയ്യുകയാണെങ്കില്‍ 2408 രൂപയുടെ കുറവ് യു എ ഇയലുണ്ട്. നേരത്തെ ഈ അന്തരം ഇതിന്റെ ഇരട്ടിയോളമായിരുന്നു. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ വന്‍തോതില്‍ വെട്ടിക്കുറച്ചതോടെയാണ് വിലയിലെ അന്തരം കുറഞ്ഞുവന്നത്.












Click it and Unblock the Notifications