യുഎഇ നിയമം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും: അമേരിക്കന്‍ യൂട്യൂബർക്ക് സംഭവിച്ചത്, തിരിച്ച് പോകാനാവില്ല
ദുബായ്: കാർ വാടകയ്ക്ക് നല്‍കുന്ന ഏജന്‍സിയിലെ ജീവനക്കാരിയോട് മോശമായി സംസാരിച്ച കേസില്‍ അമേരിക്കക്കാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർ യുഎഇയില്‍ കുടുങ്ങിയിട്ട് മാസങ്ങള്‍. "സാസി ട്രക്കർ" എന്നറിയപ്പെടുന്ന ഹ്യൂസ്റ്റൺ സ്വദേശിയായ വനിതയാണ് നിയമനടപടികളെ തുടർന്ന് യുഎഇയില്‍ കുടുങ്ങിയത്. കാർ വാടയ്ക്ക് നല്‍കുന്ന സ്ഥാപനത്തില്‍ നടത്തിയ വഴക്കിനെ തുടർന്നാണ് യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പൊതുവായുള്ളതിലും അപ്പുറത്തുള്ള സംസാരത്തെ കർശനമായി നിയന്ത്രിക്കുന്ന നിയമങ്ങൾ ചുമത്തിയാണ് 29 കാരിയായ ടിയറ യംഗ് അലനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ട്രാഫിക്കുമായി ബന്ധപ്പെട്ട തർക്കത്തിൽ നടുവിരല്‍ ഉയർത്തു, ആരെയെങ്കിലും പേരെടുത്ത് ശകാരിക്കുന്ന ടെക്‌സ്‌റ്റ് മെസേജ് അല്ലെങ്കിൽ പരസ്യമായി ശകാരിക്കുന്നത് എന്നിവയെല്ലാം ക്രിമിനൽ കേസുകൾക്ക് കാരണമാകുന്ന രാജ്യമാണ് യുഎഇ.

പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിന് ഉടമയായ അലൻ ഏപ്രിലിലാണ് ദുബായിലേക്ക് എത്തുന്നത്. ദുബായില്‍ മെഴ്‌സിഡസ് സെമിട്രക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിന്റെയും ബീച്ചിൽ പോകുന്നതിന്റെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണുന്നതിന്റെയും നൈറ്റ്ക്ലബ്ബുകളിൽ പാർട്ടി ചെയ്യുന്നതിന്റെയും വീഡിയോകൾ താരം പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ അലന്റെ ദുബായ് യാത്രയുടെ അവസാന ദിനങ്ങളിലൊന്നില്‍, അവളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടിച്ചിരുന്ന വാടക കാർ ഏപ്രിൽ 28 ന് ഒരു അപകടത്തിൽ പെട്ടു. അപകടത്തിന് ശേഷം, വാടക ഏജൻസിയിൽ നിന്ന് കാറിനുള്ളിലെ സ്വകാര്യ വസ്തുക്കൾ വീണ്ടെടുക്കാൻ അലൻ ശ്രമിച്ചതാണ് വാടകയ്ക്ക് കാർ നല്‍കുന്ന ഏജന്‍സിയുമായുള്ള തർക്കത്തിന് ഇടയാക്കിയത്.
തർക്കത്തിനിടയില്‍ റെന്റൽ കാർ ഏജൻസിയിലെ ഒരു ജീവനക്കാരനോട് "ആക്രോശിച്ചതിന്" സാധ്യമായ എല്ലാ കുറ്റങ്ങളും അലനെതിരെ ചുമത്തിയെന്നാണ് സോഷ്യല്‍ മീഡിയ താരത്തിന് വേണ്ടി നിയമപരമായ കാര്യങ്ങള്‍ നീക്കുന്ന രാധാ സ്റ്റെർലിംഗ് വ്യക്തമാക്കുന്നത്. അതേസമയം എന്തൊക്കെ കാര്യങ്ങളാണ് അലന്‍ പറഞ്ഞതെന്ന് വ്യക്തമാക്കാന്‍ അവർ തയ്യാറായില്ല.

സംഭവസമയത്ത് കാർ വാടകയ്‌ക്കെടുക്കുന്ന ഏജൻസി ജീവനക്കാരൻ "അവളുടെ നേരെ ശബ്ദം ഉയർത്തുകയും കടയിൽ നിന്ന് അവളെ പിന്തുടരുകയും ചെയ്തു. ഇതോടെ അയാള്‍ അക്രമിക്കുമോയെന്ന് അലന്‍ ഭയപ്പെട്ടു" എന്നും സ്റ്റെർലിംഗ് ആരോപിച്ചു. അതേസമയം, സംഭവത്തില്‍ അലന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരസ്യമായി പ്രതികരിച്ചാല്‍ "യുഎഇ സർക്കാരിൽ നിന്ന് അധിക കുറ്റങ്ങള്‍ ചുമത്താനുള്ള സാധ്യത" ഉണ്ടെന്നും സ്റ്റെർലിംഗ് പറഞ്ഞു.
എന്നാല്‍ സ്റ്റെർലിങിന്റെ വാദത്തിന് വിരുദ്ധമായ കാര്യമാണ് സംഭവത്തെക്കുറിച്ച് ദുബായി പൊലീസ് വ്യക്തമാക്കുന്നത്. "കാർ വാടകയ്‌ക്കെടുക്കുന്ന ഫീസിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ഒരു ജീവനക്കാരനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കാർ വാടകയ്‌ക്ക് നൽകുന്ന ഓഫീസിൽ നിന്ന് ദുബായ് പോലീസിന് പരാതി ലഭിച്ചു," എന്നാണ് പോലീസ് അവരുടെ പ്രസ്താവനയിൽ പറയുന്നത്. "നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി വ്യക്തിയെ ചോദ്യം ചെയ്യുകയും പിന്നീട് അവളും കാർ വാടകയ്‌ക്കെടുക്കൽ ഓഫീസും തമ്മിലുള്ള നിലവിലുള്ള നിയമനടപടികൾ തീർപ്പാക്കുന്നതുവരെ രാജ്യത്ത് തുടരണമെന്ന നിബന്ധനയില്‍ വിട്ടയക്കുകയും ചെയ്തതായും പൊലീസ് പറയുന്നു.
സാധാരണഗതിയിൽ, ഇത്തരം കേസുകളിൽ ഉൾപ്പെട്ടവർക്ക് ഒരു പരിഹാരമുണ്ടാകുന്നത് വരെ പോലീസ് യാത്രാ വിലക്ക് ഏർപ്പെടുത്തും. പോലീസ് ഇരു കക്ഷികളിൽ നിന്നും മൊഴിയെടുത്തതിന് ശേഷം അവ പ്രോസിക്യൂട്ടർമാർക്ക് കൈമാറണമോ എന്ന് തീരുമാനിക്കും. പരാതിക്കാരൻ കേസ് ഉപേക്ഷിക്കുകയോ ഇരുകക്ഷികളും ഒത്തുതീർപ്പിന് സമ്മതിക്കുകയോ കോടതിയിൽ പോകുകയോ ചെയ്താണ് കേസുകൾ പരിഹരിക്കുന്നത്.
അലന്റെ പാസ്‌പോർട്ട് പോലീസ് പിടിച്ച് വെച്ചിട്ടുണ്ടെന്ന് സ്റ്റെർലിംഗും പറയുന്നു. സംഭവത്തില്‍ യുഎസ് വിദേശ കാര്യമന്ത്രാലയവും ഇടപെട്ടിട്ടുണ്ട് "വിദേശത്തുള്ള യുഎസ് പൗരന്മാരെ സഹായിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ഗൗരവമായി കാണുകയും ഉചിതമായ എല്ലാ സഹായവും നൽകുകയും ചെയ്യുന്നു. ഡിപ്പാർട്ട്മെന്റ് അവളുമായും അവളുടെ കുടുംബവുമായും പതിവായി ആശയവിനിമയം നടത്തുന്നു. ഞങ്ങൾ അവളുടെ കേസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും. "- യുഎസ് വിദേശ കാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications