അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു; പഞ്ചാബ് ലോക് കോണ്‍ഗ്രസ് ഇനി ബിജെപിയില്‍
ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിട്ടതിന് ഏകദേശം ഒരുവര്‍ഷത്തിന് ശേഷമാണ് അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണ് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ ദിവസം അദ്ദേഹം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
80 കാരനായ അമരീന്ദര്‍ സിംഗ് തന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസിനെയും ബിജെപിയില്‍ ലയിപ്പിച്ചു. അഞ്ച് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അനരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി വിട്ടതിന് പിന്നാലെ അമരീന്ദര്‍ ബിജെപിയില്‍ പോകുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അന്ന് അത് അദ്ദേഹം നിഷേധിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ പാര്‍്ട്ടി രൂപീകരിക്കുകയും ചെയ്തു.
കക്ഷി രാഷ്ട്രീയത്തില്‍ ദേശീയ താല്‍പ്പര്യമാണ് സിംഗ് എപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുന്നത് അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സെപ്തംബര്‍ 12 ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും സിംഗ് പറഞ്ഞു. 'ദേശീയ സുരക്ഷ, പഞ്ചാബില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ഭീകരവാദ കേസുകള്‍, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സമഗ്രവികസനം തുടങ്ങിയ വിഷയങ്ങളില്‍ ഫലപ്രദമായ ചര്‍ച്ച അമിത് ഷായുമായി നടത്തിയെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.
പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. സ്വന്തം തട്ടകമായ പട്യാല അര്‍ബനില്‍ തോറ്റു. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥികളാരും വിജയിച്ചില്ല.
അമരീന്ദർ സിംഗിനൊപ്പം അനുയായികളും കുടുംബാംഗങ്ങഴും ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്. അമരീന്ദർ സിങ്ങിനൊപ്പം ഏഴ് മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ബിജെപിയിൽ ചേർന്നു.