കോൺഗ്രസിന് അടുത്ത തിരിച്ചടി ഹരിയാനയിൽ നിന്ന്? കുല്‍ദീപ് ബിഷ്‌ണോയ് പാർട്ടി വിടുന്നു?
ദില്ലി; ദേശീയ തലത്തിൽ രണ്ട് നേതാക്കളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്ന ഹർദിക് പട്ടേൽ, പഞ്ചാബിലെ മുതിർന്ന നേതാവും മുൻ പാർട്ടി അധ്യക്ഷനുമായ സുനിൽ ജാഖറുമായിരുന്നു പാർട്ടി വിട്ടത്. ഇതിൽ സുനിൽ ജാഖർ ബി ജെ പിയിൽ ചേർന്ന് കഴിഞ്ഞു. ഹർദിക് ഏത് സമയത്തും ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.
അതിനിടെ ഹരിയാന കോൺഗ്രസിൽ നിന്നുള്ള ഒരു എം എൽ എ ഇപ്പോൾ ബി ജെ പിയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ആദംപൂര്‍ എം എല്‍ എയായ കുല്‍ദീപ് ബിഷ്‌ണോയ് ആണ് പാർട്ടി വിടാൻ ഒരുങ്ങുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടറിനെ ബിഷ്ണോയ് സന്ദർശിച്ചതാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്.
തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ

ബുധനാഴ്ചയായിരുന്നു ബിഷ്ണോയ് ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയെ കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിഷ്‌ണോയിയും ഖട്ടറിനൊപ്പമുള്ള തന്റെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ആദംപൂർ നിയോജക മണ്ഡലത്തിന്റെ ആവശ്യം അംഗീകരിച്ചതിന് മുഖ്യമന്ത്രിക്ക് നന്ദി എന്ന് കുറിച്ചായിരുന്നു ട്വീറ്റ്. ആദംപൂർ ഗ്രാമപഞ്ചായത്ത് പുനഃസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതിന് നന്ദി എന്നും ട്വീറ്റിൽ പറയുന്നുണ്ട്. ഗ്രാമപഞ്ചായത്ത് പുനഃസ്ഥാപിക്കുന്നതിനായി കഴിഞ്ഞ ഒരു മാസമായി ഗ്രാമവാസികൾ സമരത്തിലായിരുന്നു.

അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി അതൃപ്തിയിലായിരുന്നു ബിഷണോയ്. സംസ്ഥാന കോൺഗ്രസ് പുനഃസംഘടനയിൽ പ്രാതിനിധ്യം ലഭിക്കാത്തതാണ് ബിഷ്ണോയിയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തികൾ അറിയിക്കാൻ രാഹുൽ ഗാന്ധിയുമായി ബിഷ്ണോയ് കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയിരുന്നുവെങ്കിലും നേതൃത്വം ഇത് നിഷേധിച്ചിരുന്നു.
ഹരിയാന കോൺഗ്രസിലെ ഏക ജാട്ട് ഇതര നേതാവാണ് ബിഷ്ണോയി. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ, അദ്ദേഹത്തിന്റെ മകനും രാജ്യസഭാ എം പിയുമായ ദീപേന്ദർ ഹൂഡ, എ ഐ സി സി വക്താവ് രൺദീപ് സിങ് സുർജേവാല, മുൻ പ്രതിപക്ഷ നേതാവ് നേതാവ് കിരൺ ചൗധരി എന്നിവരുൾപ്പെടെ പാർട്ടിയിലെ മറ്റെല്ലാ മുൻനിര നേതാക്കളും ജാട്ട് സമുദായത്തിൽപ്പെട്ടവരാണ്.

നേരത്തേ ബി ജെ പിക്കൊപ്പമായിരുന്ന ബിഷ്ണോയിയുടെ ഹരിയാന ജൻഹിത് കോൺഗ്രസ്. എന്നാൽ 2014 ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബി ജെ പിയുമായുള്ള ബന്ധം ബിഷ്ണോയ് അവസാനിപ്പിച്ചു. പിന്നീട് പാർട്ടി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. തുടർന്ന് 2016 ൽ എച്ച് ജെ സി കോൺഗ്രസിൽ ലയിക്കുകയായിരുന്നു.
അതേസമയം ബിഷ്ണോയിയുടെ പിന്തുണ കൊണ്ട് മാത്രമാണ് കോൺഗ്രസസിന് 2016 ൽ മുന്നേറാൻ സാധിച്ചതെന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്. എച്ച് ജെ സിയുടെ 9 ശതമാനം വോട്ട് വിഹിതം കൊണ്ട് മാത്രമാണ് ഹരിയാണയിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം കൂടിയത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 31ൽ എത്തിയതും അതുകൊണ്ട് മാത്രമാണ്, ബിഷ്ണോയ് അനുയായികൾ പറഞ്ഞു.
അതിനിടെ കൂടിക്കാഴ്ക്ക് പിന്നാലെ ബിഷണോയിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി ജെ പി നേതാക്കൾ രംഗത്തെത്തി. നേരത്തേ ബി ജെ പിക്കൊപ്പം ഉണ്ടായിരുന്ന ബിഷ്ണോയ് കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ഞങ്ങൾക്കൊപ്പം വരാൻ തയ്യാറാകണമെന്ന് ബി ജെ പി എൺ സുനിത ദഗ്ഗൽ പറഞ്ഞു.












Click it and Unblock the Notifications