അർഷദീപ് ചില്ലറക്കാരനല്ല; കാനഡയിലേക്ക് പറക്കാനിരുന്നു, പിന്നെ ക്രിക്കറ്റിലേക്ക് തിരിഞ്ഞു, ആസ്‌തി 10 കോടി?
മുംബൈ: ബംഗ്ലാദേശിന് എതിരായ ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് മികച്ച വിജയമാണ് സ്വന്തമായത്. ആധികാരികമായി ബാറ്റർമാർ മത്സരം തീർത്തപ്പോൾ അതിനുള്ള വഴിയൊരുക്കിയത് ബൗളർമാർ ആയിരുന്നു. സഞ്ജു, ഹർദിക് പാണ്ഡ്യ എന്നീ ബാറ്റർമാർക്ക് യാതൊരു പേടിയുമില്ലാതെ ബാറ്റ് വീശാൻ കാരണമായത് ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറിൽ ഒതുക്കിയ പേസർമാരുടെ മികവാണ്. ഈ കൂട്ടത്തിൽ മികച്ചുനിന്ന താരമാണ് അർഷദീപ് സിംഗ്.
മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ താരമാണ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത്. ഇതോടെ താരത്തിനെ പ്രശംസിച്ച് നിരവധി പേരാണ് സമൂഹ മാധ്യങ്ങളിൽ ഉൾപ്പെടെ രംഗത്ത് വരുന്നത്. മുൻപ് അവസാന ഓവറിൽ കളി തോറ്റതിന്റെ പേരിൽ ഏറെ വിമർശനങ്ങളും പഴിയും കേൾക്കേണ്ടി വന്ന താരത്തിന് ഇതൊരു മധുര പ്രതികരവുമായി.

നിലവിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്ന അർഷദീപിനെ മാത്രമേ പലർക്കും അറിയുകയുള്ളൂ. എന്നാൽ താരം എങ്ങനെയാണ് ക്രിക്കറ്റിൽ എത്തിയതെന്നോ എന്തായിരുന്നു താരത്തിന്റെ ബാല്യകാലമെന്നോ ആർക്കുമറിയില്ല. മധ്യപ്രദേശിലെ ഗുണയിലാണ് താരം ജനിച്ചത്. വെറും 25 വയസ് മാത്രമാണ് താരത്തിന്റെ പ്രായം.
2022ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യ അണ്ടർ19, പഞ്ചാബ്, പഞ്ചാബ് കിംഗ്സ്, ഇന്ത്യ അണ്ടർ23, ഇന്ത്യൻ ദേശീയ ടീം എന്നിവയ്ക്കായി താരം കളിച്ചിട്ടുണ്ട്. ഓസീസ് സൂപ്പർതാരം മിച്ചൽ സ്‌റ്റാർക്ക് ആണ് അർഷദീപിന്റെ പ്രിയപ്പെട്ട ബൗളർ. നിലവിൽ ഐപിഎല്ലിൽ ഉൾപ്പെടെ മുൻനിര ടീമിൽ കളിക്കുന്ന താരത്തിന്റെ ആസ്‌തി 9 കോടിയോളം രൂപയാണ്. ഐപിഎല്ലിൽ നിന്ന് താരത്തിന് കോടികളാണ് പ്രതിഫലമായി ലഭിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുൻപ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുൻപ് പഠനത്തിനായി കാനഡയിലേക്ക് പറഞ്ഞയക്കാനായിരുന്നു അർഷദീപിന്റെ പിതാവിന്റെ താൽപര്യം. എന്നാൽ ഒരു വർഷത്തേക്ക് മാത്രം സമയം ചോദിച്ച ശേഷമാണ് താരം അവസാന അങ്കത്തിന് ഇറങ്ങിയത്. ഇപ്പോഴിതാ നിലവിൽ ഇന്ത്യൻ ടീമിലെ പ്രധാന ബൗളർ എന്ന നേട്ടത്തിലേക്ക് കൂടി എത്തിയിരിക്കുകയാണ് താരം.
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാൽ ഏറ്റവും ക്ഷാമം അനുഭവിക്കുന്ന മേഖലയായിരുന്നു ഫാസ്‌റ്റ് ബൗളർമാരുടേത്. കപിൽ ദേവ്, ജവഗൽ ശ്രീനാഥ് എന്നിവർ മാത്രമായിരുന്നു ഒരു കാലത്ത് ടീമിലെ എടുത്ത് പറയാവുന്ന പേസർമാർ. സഹീർഖാൻ തുടങ്ങിവച്ച ലെഗസി അതേപടി തുടർന്ന് പോരുകയാണ് പുതിയ തലമുറയിലെ താരങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ പേസ് ദ്വയം ഇന്ത്യക്ക് സ്വന്തമാണ് ഇപ്പോൾ.
മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും ചേരുന്ന ആക്രമണ നിറയെ ലോകകപ്പ് ക്രിക്കറ്റിൽ ഉൾപ്പെടെ പല ടീമുകളും ഭയക്കുന്നത് നാം കണ്ടതാണ്. ഇടക്കാലത്ത് ശമിക്ക് പരിക്കേറ്റതോടെ സിറാജ് ആണ് ഇപ്പോൾ ബുമ്രയ്ക്ക് കൂട്ടായി ഉള്ളത്. ഭേദപ്പെട്ട പ്രകടനം കാഴ്‌ച വയ്ക്കുന്ന യുവ പേസ് നിര ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്.
ഇതിലേക്ക് ചേർത്തുവയ്ക്കാവുന്ന ഒടുവിലത്തെ പേര് തന്നെയാണ് അർഷദീപ് സിംഗിന്റേത്.












Click it and Unblock the Notifications