മാച്ച് ഫീയും സമ്മാനങ്ങളും വേറെ; ഈ താരങ്ങൾക്ക് ബിസിസിഐ നൽകുന്നത് കോടികൾ, ആരായാലും ഞെട്ടും
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ കായിക സംഘടനകളിൽ ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ബിസിസിഐ. മുൻകാലങ്ങളിൽ ഉള്ളത് പോലെയല്ല. ഇന്ന് പണക്കൊഴുപ്പിന്റെ ഇടമാണ് ക്രിക്കറ്റ്. ഐപിഎൽ ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളുടെ വരവും അതിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിൽ നേട്ടം കൊയ്യുന്നതാവട്ടെ ബിസിസിഐ അടക്കമുള്ള സംഘടനകളും അവരുമായി കരാറുള്ള താരങ്ങളുമാണ്.
ഈ പട്ടികയിൽ ഇന്ത്യയിലെ സീനിയർ താരങ്ങൾ തന്നെയാണ് ഇപ്പോഴും മുന്നിലുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഏറെയായി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമായി മാറിയ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് വർഷത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ഏഴ് താരങ്ങളെ നമുക്ക് പരിചയപ്പെടാം.

വിരാട് കോഹ്ലി
ബിസിസിഐയുടെ വാർഷിക കരാറിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതും, ഉയർന്ന കരാർ വ്യവസ്ഥകളിൽ ഇടം നേടിയിട്ടുള്ളത് മുൻ ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോഹ്‌ലിയാണ്. എപ്ലസ് കരാർ ഉള്ള വിരാട് കോഹ്‍ലിക്ക് ബിസിസിഐ വാർഷിക ഫീസായി നൽകുന്നത് ഏഴ് കോടിയോളം രൂപയാണ്. ഇതുകൂടാതെ ഓരോ മത്സരത്തിലും നിശ്ചിത തുക മാച്ച് ഫീയായും ലഭിക്കും.
രോഹിത് ശർമ്മ
വാർഷിക കരാറിൽ കോഹ്‌ലിക്ക് ഒപ്പം തന്നെ സ്ഥാനമുള്ള മറ്റൊരു സീനിയർ താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യപ്റ്റൻ കൂടിയായ രോഹിത് ശർമ്മ. എപ്ലസ് കരാർ തന്നെയാണ് രോഹിതുമായും ഉള്ളത്. ഏകദേശം ഏഴ് കോടി രൂപ തന്നെയാണ് താരത്തിന് ലഭിക്കുന്ന വാർഷിക ഫീസ്. മാച്ച് ഫീയും, സമ്മാന തുകകളും ഇത് കൂടാതെയാണ്.
ജസ്പ്രീത് ബുമ്ര
ഇന്ത്യയുടെ സ്‌റ്റാർ പേസർ ബുമ്ര പട്ടികയിൽ മുൻനിരയിൽ തന്നെ ഇടം നേടിയിട്ടുണ്ട്. എപ്ലസ് കരാർ ഉള്ള മൂന്നാമത്തെ ഇന്ത്യൻ താരമാണ് ബുമ്ര. ഏഴ് കോടി തന്നെയാണ് താരത്തിന് ബിസിസിഐ വർഷത്തിൽ നൽകുന്ന പ്രതിഫലം. മാച്ച് ഫീ ഇതിനെ പുറമെയാണ്.
രവീന്ദ്ര ജഡേജ
കഴിഞ്ഞ വർഷം ബിസിസിഐ എപ്ലസ് കരാർ നൽകിയ മറ്റൊരു മുതിർന്ന താരമാണ് രവീന്ദ്ര ജഡേജ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ താരത്തിന് വർഷത്തിൽ ബിസിസിഐ ഏഴ് കോടിയോളം രൂപ പ്രതിഫലമായി നൽകുന്നു. മാച്ച് ഫീ കളിക്കുന്ന മത്സരങ്ങൾക്ക് അനുസൃതമായി ലഭിക്കും.
ഹർദിക് പാണ്ഡ്യ
നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി എ ഗ്രേഡ് വാർഷിക കരാറുള്ള താരമാണ് ഭാവി ക്യാപ്റ്റനായി വിലയിരുത്തപ്പെടുന്ന ഹർദിക് പാണ്ഡ്യ. ഈ കരാറിലൂടെ താരത്തിന് ബിസിസിഐ വർഷത്തിൽ നൽകുന്നത് അഞ്ച് കോടിയോളമാണ്.
രവിചന്ദ്രൻ അശ്വിൻ
ഇന്ത്യയുടെ സ്‌പിൻ മന്ത്രികനെന്നും, ബുദ്ധിമാനായ ക്രിക്കറ്റർ എന്നുമൊക്കെ അറിയപ്പെടുന്ന രവിചന്ദ്രൻ അശ്വിനും എ ഗ്രേഡ് കരാറാണ് നിലവിലുള്ളത്. അഞ്ച് കോടി രൂപയാണ് ആർ അശ്വിന് ബിസിസിഐ നൽകുന്ന പ്രതിഫലം. മാച്ച് ഫീയും കൂടി താരം കൈപ്പറ്റുന്നു.
മുഹമ്മദ് ഷമി
ഇന്ത്യൻ പേസ് ആക്രമണത്തിന് കൃത്യമായ രൂപ നൽകിയ മുഹമ്മദ് ഷമി നിലവിൽ ബിസിസിഐയുടെ എ ഗ്രേഡ് കരാറുള്ള താരങ്ങളിൽ ഒരാളാണ്. അഞ്ച് കോടിയോളം രൂപയാണ് ഈ ഇനത്തിൽ ബോർഡ് ഷമിക്ക് വർഷത്തിൽ നൽകുന്നത്. കൂടാതെ മാച്ച് ഫീയും താരത്തിന് ലഭിക്കും.












Click it and Unblock the Notifications