ദേശീയ രാഷ്ട്രീയം വിടും, ഇടതുപക്ഷത്തെ രാഷ്ട്രീയ വനവാസത്തിന് അയക്കണം: എകെ ആന്റണി വൺ ഇന്ത്യയോട്
രാജ്യസഭാ തെരഞ്ഞെടുപ്പ് കാലാവധി കഴിഞ്ഞാൽ ദേശീയ രാഷ്ട്രീയം വിടുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആൻറണി വൺ ഇന്ത്യയോട്. ദേശീയ രാഷ്ട്രീയത്തിൽ നിന്ന് കേരളത്തിലേക്ക് മടങ്ങും. എന്നാൽ, ജീവിതത്തിൽ കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും എ കെ ആൻറണി വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിനോട് വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങളില്ല. എന്നാൽ, പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയോടാണ് തനിക്ക് താത്പര്യമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. എ കെ ആൻറണിയുമായി വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ നടത്തിയ പ്രത്യേക അഭിമുഖം...
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
കോൺഗ്രസ് നേരിടുന്നത് വലിയ പ്രതിസന്ധിയല്ലേ?
സമീപകാലങ്ങളിലൊന്നുമില്ലത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് നേതൃത്വം കടന്നു പോകുന്നത് എന്ന് പറയുന്നത് ശരിയല്ല. യുഡിഎഫിനെ കെട്ടുറപ്പിനെ ബാധിക്കും വിധത്തിലുള്ള ഒരു പ്രവർത്തനങ്ങളും മുന്നണിയിൽ ഉണ്ടായിട്ടില്ല.ഘടകകക്ഷികളും കോൺഗ്രസുമായി യാതൊരുവിധ തർക്കങ്ങളും നിലവിലില്ല.
കോൺഗ്രസിൽ തലമുറ മാറ്റമുണ്ടോ?
കോൺഗ്രസ് നേതാക്കളെ പോലെ തന്നെ ഘടകകക്ഷി നേതാക്കളും ജീവന്മരണപ്പോരാട്ടം എന്നുള്ള നിലയിൽ തന്നെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കോൺഗ്രസിൽ ഒരു പുതിയ തലമുറ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. 60 ശതമാനം സ്ഥാനാർത്ഥികൾ പുതുമുഖങ്ങളാണ്.സ്ഥാനാർഥി നിർണയ സമയത്ത് കോൺഗ്രസിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായി.എന്നാൽ, അത് ഒരു പുതുമയായി കണക്കാക്കേണ്ടതില്ല.സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ ചിലർക്ക് വിഷമങ്ങളുണ്ടെങ്കിലും, വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെടാൻ പാടില്ലെന്ന് ഓരോ നേതാക്കൾക്കും പ്രവർത്തകർക്കും നിശ്ചയ ബോധ്യമുണ്ട്.സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം കോൺഗ്രസിന് ഇത്തവണ ലഭിക്കും.
പിണറായി സർക്കാരിന് സർവ്വനാശമുണ്ടാകുമെന്ന് പറയാൻ കാരണം?
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടാൻ പാടില്ല. പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരരുത് എന്നാണ് ആഗ്രഹിക്കുന്നത്. പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിനോട് വ്യക്തിപരമായി അനിഷ്ടങ്ങളില്ല. പിണറായിക്ക് ചേർന്ന് മുഖ്യമന്ത്രിയോട് തനിക്ക് യോജിപ്പില്ല. പിണറായി വിജയനും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും തുടരുന്ന ശൈലി ജനാധിപത്യ വ്യവസ്ഥയ്ക്ക് ചേർന്നതല്ല. സർക്കാരിനെ വിമർശിക്കാൻ മന്ത്രിസഭയ്ക്കുള്ളിൽ ആളുകളില്ല. ആരോഗ്യപരമായ വിമർശനങ്ങൾ പോലും കേൾക്കാൻ സർക്കാർ തയ്യാറല്ല. എൽഡിഎഫിനും സിപിഎമ്മിനും പോലും അതിന് നട്ടെലില്ല. സർക്കാരിന് തുടക്കം മുതൽ നിരവധി കാര്യങ്ങളിൽ വീഴ്ച സംഭവിച്ചു.
മുസ്ലീം ലീഗിൻ്റെ അപ്രമാദിത്തം യുഡിഎഫിലുണ്ടോ?
കേരളത്തിൽ 1957-ലാണ് ഏകകക്ഷി ഭരണത്തിൻ്റെ അവസാനം ഉണ്ടാകുന്നത്. യുഡിഎഫിലെ രണ്ടാമത്തെ പ്രബല വിഭാഗം മുസ്‌ലിംലീഗാണ്. അവർക്കൊപ്പം കാര്യമായ ജനസമൂഹം നിലകൊള്ളുന്നുണ്ട്. ലീഗിന് വലിയൊരു പിന്തുണ കോൺഗ്രസിലുണ്ട്. മറ്റു വ്യാഖ്യാനങ്ങൾ ശരിയല്ല.
കോൺഗ്രസിന് ക്യാപ്റ്റനുണ്ടോ?
ക്യാപ്റ്റൻ പ്രയോഗം ശരിയല്ല. ഫുട്ബോളിനും ക്രിക്കറ്റിനുമൊക്കെയാണ് ക്യാപ്റ്റൻ വേണ്ടത്.രാഷ്ട്രീയത്തിൽ എന്തിനാണ് ക്യാപ്റ്റൻ? രാഷ്ട്രീയത്തിൽ നേതാവാണ്. ഇടതുമുന്നണിയിൽ ഒരു ക്യാപ്റ്റൻ മാത്രമാണുള്ളത്.അദ്ദേഹത്തെ ചോദ്യം ചെയ്യാൻ മറ്റാരുമില്ല.ക്യാപ്പറ്റൻ്റേതാണ് അവസാനവാക്ക്. അത് ശരിയല്ല.
കോൺഗ്രസ് നേതൃത്വം വിടുമോ?
രാജ്യസഭാ തെരഞ്ഞെടുപ്പ് കാലാവധി കഴിഞ്ഞാൽ ദേശീയ തലത്തിൽ കോൺഗ്രസ് വിടും. ദേശീയ രാഷ്ട്രീയത്തിൽ നിന്ന് കേരളത്തിലേക്ക് മടങ്ങും. എന്നാൽ ജീവിതത്തിൽ കോൺഗ്രസുകാരനായി തന്നെ തുടരും.
ഇടതുപക്ഷത്തെ രാഷ്ട്രീയ വനവാസത്തിന് അയക്കണോ?
ഇടതുപക്ഷത്തിൻ്റെ നന്മയ്ക്ക് വേണ്ടിയാണ് താൻ ഇക്കാര്യം പറഞ്ഞത്. ഇടതുപക്ഷത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടാകണമെന്നാഗ്രഹിക്കുന്ന കൂട്ടത്തിലുള്ള ഒരാളാണ് താൻ. കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെ സിപിഎമ്മിൻ്റെ ഗതികേട് സംഭവിക്കാൻ പാടില്ല.കേരളത്തിൽ സിപിഎമ്മിന് തുടർഭരണമുണ്ടായാൽ പാർട്ടിക്ക് ബംഗാളിലേക്കാൾ ദയനീയ പരാജയം ഉണ്ടാകും. ഇക്കാരണത്താലാണ് താൻ ഇത് പറയുന്നത്. അടുത്ത അഞ്ച് കൊല്ലം രാഷ്ട്രീയ വനവാസം ഇടതുപക്ഷം നേരിടണം.
നേമം തിരിച്ചുപിടിക്കുമോ?
2016 ലെ തിരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി ജയിച്ചത് സഹതാപതരംഗം വഴിയുള്ള വോട്ടുകൾ ലഭിച്ചതാണ്.ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിൽ കൂടിയാലോചിച്ചാണ് ആദ്യം അവരവരുടെ പേരുകൾ നിർദ്ദേശിച്ചത്. ഹൈക്കമാൻഡല്ല അവരുടെ പേരുകൾ ആദ്യം പറഞ്ഞത്. പിന്നീട് നടന്ന കൂടിയാലോചനയിലാണ് നേമത്തിൻ്റെ രാഷ്ട്രീയസ്ഥിതി കണക്കിലെടുത്ത് ലീഡറുടെ മകനായ കെ മുരളീധരനെ അവിടെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. കെ കരുണാകരൻ എംഎൽഎ ആയിരുന്ന മണ്ഡലമായിരുന്നു നേമം. മുരളീധരൻ ജയിക്കുമെന്നാണ് കോൺഗ്രസ് ക്യാമ്പുകളിലെ ആത്മവിശ്വാസം.
Recommended Video
വേണുഗോപാൽ സ്ഥാനാർഥി നിർണയത്തിൽ അമിതമായി ഇടപെടുന്നുണ്ടോ?
ഹൈക്കമാൻഡ് പോലും സ്ഥാനാർഥി നിർണയത്തിൽ അമിതമായി ഇടപെടുന്നില്ല. തെറ്റിദ്ധാരണയുടെ ഭാഗമാണ് ഇത്തരം വാർത്തകൾ. സ്ഥാനാർഥികളെ കേരള നേതാക്കൾ കൂട്ടായി ആലോചിച്ചാണ് തീരുമാനമെടുത്തത്. ഹൈക്കമാൻഡ് ഇത് ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ് - എ കെ ആൻറണി പറഞ്ഞു.
ബീച്ചില്‍ അടിച്ചുപൊളിച്ച് ബിഗ് ബോസ് താരം; വൈറലായി ഹിന ഖാന്‍