700 ഓളം കര്‍ഷകരുടെ ജീവന് കേന്ദ്രവും മോദിയും ഉത്തരവാദികളാണ്, മാപ്പ് പറയണം; വിജൂ കൃഷ്ണന്‍
ദില്ലി: കര്‍ഷകരുടെ പോരാട്ട വീര്യത്തിന് മുന്നില്‍ നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും മുട്ടുകുത്തിയെന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭ നേതാവ് വിജു കൃഷ്ണന്‍. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഐക്യ കര്‍ഷക സമരത്തിന്റെ ചരിത്ര വിജയമാണ്. കര്‍ഷകര്‍ മുന്നോട്ട് വെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചിട്ടില്ല, അതുകൊണ്ട് തന്നെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വണ്‍ ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു വിജു കൃഷ്ണന്‍.
ഇല്ല...ചരിത്രം അവസാനിക്കുന്നില്ല, മറ്റൊരു ലോകം സാധ്യമാണ്: ഗത്യന്തരമില്ലാതെ ഒളിച്ചോടിയെന്ന് സിപിഎം
സമരം ചെയ്യു കര്‍ഷകര്‍ക്ക് നേരെ അനേകം അതിക്രമങ്ങളും കള്ളപ്രചരണങ്ങളും അഴിച്ച് വിട്ട ഒരു സര്‍ക്കാരും പ്രധാനമന്ത്രിയുമാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത്. ആ പ്രധാനമന്ത്രിക്ക് ഇന്ന് ഇത്തരമൊരു പ്രഖ്യാപനം നടത്തേണ്ടി വന്നിരിക്കുന്നു. അത് കര്‍ഷകരുടെ വിജയമാണ്. സമരത്തിന് പിന്നില്‍ ഖലിസ്ഥാന്‍-ഇടത് തീവ്രവാദികളാണ്, സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ല, തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചു. ഇതോടൊപ്പം തന്നെയാണ് പൊലീസിനെ ഉപയോഗിച്ചുള്ള അതിക്രമങ്ങളും. എന്നാല്‍ എല്ലാത്തിനും ഒടുവില്‍ കര്‍ഷകര്‍ വിജയം നേടിയിരിക്കുന്നു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് കൊണ്ട് മാത്രം കേന്ദ്ര സര്‍ക്കാറിന് തങ്ങളുടെ കയ്യില്‍ പതിഞ്ഞ പാപക്കറ കഴുകി കളയാമെന്ന് കരുതേണ്ട. 700 ഓളം കര്‍ഷകരാണ് സമരത്തിനിടെ രക്തസാക്ഷികളായത്. നരേന്ദ്ര മോദിയും ബിജെപി സര്‍ക്കാറുമാണ് അതിന് ഉത്തരവാദികള്‍. ആ കര്‍ഷകരുടെ ജീവനുകള്‍ക്ക് അവര്‍ ഈ രാജ്യത്തോട് പരസ്യമായി മാപ്പ് പറയേണ്ടതുണ്ടെന്നും വിജൂ കൃഷ്ണന്‍ വ്യക്തമാക്കുന്നു.
കര്‍ഷകര്‍ക്ക് മുന്നില്‍ ഇത് രണ്ടാം തവണയായി ബിജെപിക്കും നരേന്ദ്ര മോദിക്കും കീഴടങ്ങേണ്ടി വന്നിരിക്കുന്നത്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലില്‍ നിന്നും പിന്‍മാറേണ്ടി വന്നത് കര്‍ഷക സമരത്തെ തുടര്‍ന്നായിരുന്നു. ഇപ്പോഴിതാ കര്‍ഷക വിരുദ്ധമായ മൂന്ന് ബില്ലുകളും അവര്‍ക്ക് പിന്‍വലിക്കേണ്ടി വന്നിരിക്കുന്നു. സമരത്തിനിറങ്ങുമ്പോള്‍ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ചില കാര്യങ്ങളില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. അതുകൊണ്ട് തന്നെ മോദിയുടെ ഈ പ്രഖ്യാപനത്തോടെ സമരം ഇവിടെ അവസാനിക്കുന്നില്ല.
ഉല്‍പ്പന്നങ്ങളുടെ താങ്ങുവില (എം എസ് പി) സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരണം, ഇലക്ട്രിസിറ്റി (ഭേദഗതി) നിയമം പിന്‍വലിക്കണം തുടങ്ങിയവയും കര്‍ഷകര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളാണ്. കര്‍ഷകരും തൊഴിലാളികളും തോളോട് തോള്‍ ചേര്‍ന്ന് അണിനിരക്കുന്നു കാഴ്ചയും സമര രംഗത്ത് നാം കണ്ടതാണ്. തൊഴിലാളി വര്‍ഗത്തെ ദ്രോഹിക്കുന്ന 4 ലേബര്‍ കോഡുകല്‍ പിന്‍വലിക്കണം എന്നതും ഈ സമരത്തിന്റെ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഈ സമരം തീര്‍ച്ചയായും മുന്നോട്ട് പോവും. അത് ഏത് തരത്തില്‍ വേണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍ തീരുമാനിക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കര്‍ഷക സംഘടനകളുടെ യോഗം ചേരുന്നുണ്ട്.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേരിടേണ്ടി വന്ന കനത്ത തിരിച്ചടയും മോദിയുടെ ഇന്നത്തെ പ്രഖ്യാപനത്തിന് പിന്നിലുണ്ട്. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അസമില്‍ ഒഴികെ അവര്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. 29 നിയമസഭാ സീറ്റുകളിലേക്കും 3 ലോക്സഭാ സീറ്റുകളിലേക്കുമായി അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും ബിജെപി വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങി. രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഒരിടത്ത് മൂന്നാമതും മറ്റൊരിടത്ത് നാലാമതുമായിരുന്നു ബിജെപി.
അടുത്ത വര്‍ഷം ആദ്യത്തോടെ ഉത്തര്‍പ്രദേശും പഞ്ചാബും ഉള്‍പ്പടേയുള്ള അഞ്ചോളം സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ബിജെപിയുടെ പരാജയം ഉറപ്പ് വരുത്താനായി മിഷന്‍ ഉത്തര്‍പ്രദേശ്, മിഷന്‍ ഉത്തരാഖണ്ഡ് എന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോവുകയായിരുന്നു കര്‍ഷക സംഘടനകള്‍. കര്‍ഷക രോഷത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പോവും എന്ന ആശങ്കയും ഇന്നത്തെ ഈ പ്രഖ്യാപനത്തിന് പിന്നിലുണ്ട്- വിജു കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Recommended Video
ഗ്ലാമറസ് ലുക്കില്‍ വിന്റേജ് ബ്യൂട്ടിയായി എസ്തര്‍ വൈറലായി പുതിയ ചിത്രങ്ങള്‍