കോൺഗ്രസും ലീഗും കൊലപാതക രാഷ്ട്രീയത്തിൻ്റെ വക്താക്കൾ: എം വി ഗോവിന്ദൻ
ജലീൽ വിഷയത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ. തെറ്റ് ചെയ്യുന്ന ആരെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ല.സംഭവത്തെക്കുറിച്ച് പാർട്ടി വിശദമായി പരിശോധിക്കും.തെറ്റുകാരനാണെന്ന് കണ്ടാൽ നടപടിയെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ഇല്ലാത്തതിനെ ഊതിപ്പെരുപ്പിച്ച് കാണിക്കേണ്ട കാര്യമില്ല.കോൺഗ്രസ്സും ലീഗും കൊലപാതക രാഷ്ട്രീയത്തിൻ്റെ വക്താക്കളെന്നും അദ്ദേഹം പ്രതികരിച്ചു. വൺ ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം. 'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ ഗോവിന്ദൻമാസ്റ്ററുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.
കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

പാനൂർ കൊലപാതകം?
കൊലപാതക രാഷ്ട്രീയത്തോട് ഇടതുപക്ഷത്തിന് തീരെ യോജിപ്പില്ല. ഞങ്ങളുടെ അഞ്ച് സിപിഎം പ്രവർത്തകരെ അഞ്ച് മാസത്തിനിടയ്ക്കാണ് കൊന്ന് കൊലപ്പെടുത്തിയത്. കോൺഗ്രസും ലീഗുമാണ് ഇതിന് പിന്നിൽ. കൊലപാതക രാഷ്ട്രീയത്തിൻ്റെ വക്താക്കളാരാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാം.കൊലപാതക രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തുക എന്നുള്ളതാണ് സിപിഎം നിലപാട്. കൊലപാതകത്തിന് പകരം വീണ്ടും കൊലപാതകമെന്നുള്ള ലൈൻ സിപിഎമ്മിനില്ല.പാർട്ടി സംസ്ഥാന സമ്മേളനം തന്നെ താഴെ തട്ടിലേക്കുള്ള പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. സംഭവം ദൗർഭാഗ്യകരമാണ്. ഇത്തരത്തിലുള്ള കൊലപാതകങ്ങൾ അരങ്ങേറാൻ പാടില്ല. സിപിഎമ്മിന് ഇതിനോട് യാതൊരു പ്രതിബദ്ധതയുമില്ല.

യഥാർഥത്തിൽ കൊലപാതക രാഷ്ട്രീയത്തിൻ്റെ വക്താക്കൾ ആര്?
കോൺഗ്രസിനും ലീഗിനും ബിജെപിക്കും ആർഎസ്എസിനുമൊക്കെ തന്നെ അവരുടേതായ അജണ്ടകളുണ്ട്.അതാണ് അവർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിൻ്റെ വക്താക്കളാരാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാം. ജനങ്ങൾ കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കില്ല. പാർട്ടി ഇക്കാര്യത്തിൽ അസന്നിഗ്ധമായി തന്നെ നയം വ്യക്തമാക്കിയിട്ടുള്ളതാണ്.

ജലീൽ വിവാദം തിരിച്ചടിയോ?
തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഎം. കള്ളക്കടത്തിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് വരെ ഇവിടെ ചിലർ കൊട്ടിഘോഷിച്ച് നടന്നു. എന്നിട്ട് എന്തായി? ഇതിനൊക്കെ അൽപ്പായുസ്സ് മാത്രമാണ്. ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല. എന്തിനാണ് തെറ്റ് ചെയ്തവരെ സിപിഎം സംരക്ഷിക്കുന്നത്. ഞങ്ങളുടെ നയം ജനങ്ങൾക്ക് നന്നായി അറിയാവുന്നതാണ്. സംഭവത്തെക്കുറിച്ച് പാർട്ടി വിശദമായി പരിശോധിക്കും.അന്വേഷണങ്ങൾക്ക് ശേഷം കൂടുതൽ പറയാം.തെറ്റുകാരനാണെന്ന് കണ്ടാൽ അപ്പോൾ നടപടിയെടുക്കട്ടെ.ഇല്ലാത്തതിനെ ഊതിപ്പെരുപ്പിച്ച് കാണിക്കേണ്ട കാര്യമില്ല.

ഇ പി ജയരാജനില്ലാത്ത നീതി ജലീലിനോ?
രണ്ടും രണ്ടു തരത്തിലുള്ള സംഭവങ്ങളാണ്. ഒന്നിനെ മറ്റൊന്നിനോട് താരതമ്യം ചെയ്യേണ്ടതില്ല.നീതിയുക്തമായ പരിശോധനയിലൂടെ തന്നെ പരിശോധിച്ച് ഇടതുമുന്നണി വേണ്ട വിധത്തിലുള്ള നടപടികൾ സ്വീകരിക്കും.വെറുതേ,അനാവശ്യമായ കാര്യങ്ങൾ പറയേണ്ടതില്ല.

മാധ്യമങ്ങൾ സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതായി അഭിപ്രായമുണ്ടോ?
തീർച്ചയായും. ചില വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് എല്ലാ മാധ്യമങ്ങളും സർക്കാരിനെതിരെ കള്ള പ്രചാരവേലകൾ സൃഷ്ടിക്കാൻ പരക്കെ ശ്രമിക്കുന്നു. ഇതിൽ ജനങ്ങൾ വീണുപോകാതിരിക്കാൻ സത്യസന്ധമായ വിശദീകരണം സിപിഎം ജനങ്ങൾക്ക് നൽകുന്നുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആർക്കും കഴിയില്ല. മാധ്യമങ്ങൾ പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.കോലീബി സഖ്യം കേരളത്തിലുള്ളത് ജനങ്ങൾക്ക് നന്നായി അറിയാം. ജനങ്ങൾ മനസ്സിലാക്കട്ടെ,അവർ തീരുമാനിക്കട്ടെ. ആ തീരുമാനം മെയ് രണ്ടിന് അറിയാം.

ഇ പി ജയരാജന് ഒരു അവസരം കൂടി നൽകാത്തത് എന്തുകൊണ്ട്?
രണ്ട് ടേം തുടർച്ചയായി മത്സരിച്ച് വിജയിച്ചവരോട് തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കാൻ പാർട്ടി ഒറ്റക്കെട്ടായി തന്നെ ആവശ്യപ്പെട്ടതാണ്. അത് പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും അംഗീകരിക്കുകയും ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം കൃത്യമായി ഇക്കാര്യത്തിൽ നടപ്പിലാക്കി. ആർക്കും പ്രത്യേകം ഇളവുകൾ നൽകേണ്ടെന്ന് പാർട്ടി തന്നെ തീരുമാനമെടുത്തതാണ്. മറ്റു വ്യാഖ്യാനങ്ങൾ ആവശ്യമില്ല.

സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പുതുതായി ആരെത്തും?
കേഡർ സംവിധാനത്തിനുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. ആര് സെക്രട്ടറിയാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയും പിബിയും കേന്ദ്ര കമ്മിറ്റിയും കാര്യങ്ങൾ തീരുമാനിക്കും.സംഘടനാ സംവിധാനത്തിൽ കൃത്യമായ തീരുമാനം പാർട്ടി സ്വീകരിക്കും. അത് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന സെക്രട്ടറിയെയും തിരഞ്ഞെടുക്കുന്നത് സംസ്ഥാന സമ്മേളനമാണ്. അത് പിന്നീട് അംഗീകാരത്തിനായി കേന്ദ്രത്തിന് അയക്കുകയാണ് പതിവ് - എം വി ഗോവിന്ദൻ പറഞ്ഞു.
നടി അനഘയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications