Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിപ്രായ സ്വാതന്ത്ര്യമുണ്ടോ? ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ എന്ത് ആത്മാര്‍ത്ഥത?: കൊടിക്കുന്നില്‍ സുരേഷ്

76-ാം സ്വാതന്ത്ര്യദിനത്തിലേക്കാണ് രാജ്യം കടക്കുന്നത്. ചരിത്രത്തില്‍ തങ്കലിപികളില്‍ കൊത്തി വെച്ച നിരവധി പോരാട്ടങ്ങളുടെ ആകെത്തുകയാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് എത്തി നില്‍ക്കുന്നത് അപകടകരമായ സാഹചര്യത്തിലാണ് എന്നാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് പറയുന്നത്.

സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പോലും സാധിക്കാത്ത തരത്തില്‍ പൗരന്‍മാര്‍ പേടിച്ച് നില്‍ക്കുകയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ഇന്നെവിടെ എത്തി നില്‍ക്കുന്നു, സമ്പദ് വ്യവസ്ഥ, ഇന്ത്യാ സഖ്യം, യുവാക്കള്‍ എന്നിവയെ കുറിച്ച് മനസ് തുറക്കുകയാണ് കൊടിക്കുന്നില്‍ സുരേഷ് വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലൂടെ...

Koidkunnil Suresh

സ്വതന്ത്ര ഇന്ത്യയുടെ 76 വര്‍ഷങ്ങളാണ് കടന്ന് പോകുന്നത്. നിലവില്‍ രാജ്യത്തിന്റെ അവസ്ഥയെ എങ്ങനെ നോക്കികാണുന്നു?

അപകടകരമായ സാഹചര്യത്തിലേക്കാണ് രാജ്യം നീങ്ങി കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 76 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയില്‍ നിന്നെല്ലാം വ്യതിചലിച്ച് കൊണ്ട് ഏകാധിപത്യത്തിന്റേയും മതേതരത്വത്തിന് എതിരായി ഒരു ഹിന്ദുത്വ അജണ്ട എന്ന രീതിയിലേക്കും കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. മണിപ്പൂരിലും ഹരിയാനയിലും നാം കാണുന്ന കാഴ്ച അതാണ്.

ദേശീയത, ദേശസ്നേഹം എന്നതിലൂന്നിയാണ് പലവിഷയങ്ങളിലും കേന്ദ്രസര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നത്. അതേസമയത്ത് മറുവശത്ത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകനെ ആദരിക്കുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലെ വിരോധാഭാസം തുറന്ന് കാണിക്കാന്‍ സാധിക്കാത്തതെന്തുകൊണ്ടാണ്?

സ്വാതന്ത്ര്യ സമരത്തിന്റെ പൂര്‍ണ അവകാശമുള്ളത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അതിന് നേതൃത്വം നല്‍കിയത്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ലാത്ത ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അവര്‍ക്ക് അതിനകത്ത് യാതൊരു ആത്മാര്‍ത്ഥതയുമില്ല.

അവര്‍ ഗാന്ധിജിയെയും നെഹ്റുവിനേയും സ്വാതന്ത്ര്യസമര സേനാനികളെയെല്ലാം ഇകഴ്ത്തുവാനും ചരിത്രത്തില്‍ അതിലെ പ്രാധാന്യം ഇല്ലാതാക്കാനുമാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ആ രീതിയിലാണ് അവര്‍ രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ താല്‍പര്യത്തിന് അനുസരിച്ച് സ്വാതന്ത്ര്യദിനം മാറ്റിക്കൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസ് പതിറ്റാണ്ടുകളോളം ഭരിച്ച് രാജ്യത്തെ നശിപ്പിച്ചു എന്നാണ് ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും വാദം. സാമ്പത്തികരംഗത്ത് ഇന്ത്യ ലോകശക്തിയായി വളരുകയാണ് എന്നാണല്ലോ പ്രധാനമന്ത്രി പറയുന്നത്?

സാമ്പത്തികരംഗത്ത് രാജ്യം ലോകത്ത് തന്നെ മൂന്നാമത് എത്തും എന്നുള്ള അവകാശവാദങ്ങളാണ് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമൊക്കെ പറയുന്നത്. പക്ഷെ നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയാകെ തകര്‍ന്നിരിക്കുന്നു. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിക്കുന്നു. നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധിച്ചിരിക്കുന്നു. സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

narendra modi

എല്ലാ മേഖലയിലും വല്ലാത്ത തരത്തിലുള്ള ഒരു പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. സമ്പദ് രംഗം തകര്‍ന്ന് തരിപ്പണമായി നില്‍ക്കുകയാണ്. നോട്ടുനിരോധനം നമ്മുടെ സമ്പദ് വ്യവസ്ഥയെ അപ്പാടെ തകര്‍ത്തു. വികലമായ സാമ്പത്തികനയങ്ങള്‍ രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെ താറുമാറാക്കിയിരിക്കുകയാണ്. ഇതാണ് യാഥാര്‍ത്ഥ്യമെന്ന് പൊതുജനങ്ങള്‍ക്കറിയാം.

രാജ്യത്തിന്റെ വികസനത്തിന് 21-ാം നൂറ്റാണ്ടില്‍ പിറന്നവര്‍ സജീവമായ പങ്കു നിര്‍വ്വഹിക്കും എന്നായിരുന്നു പ്രധാനമന്ത്രി ഒരിക്കല്‍ മന്‍ കി ബാത്തില്‍ പറഞ്ഞത്. യുവതലമുറ നിലവിലെ വ്യവസ്ഥിതിയെ ഇഷ്ടപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്താണ് ഇതിനെ കുറിച്ച് പറയാനുള്ളത്?

യുവാക്കള്‍ ഇന്ത്യയിലെ സ്ഥിതിഗതികളില്‍ പൂര്‍ണ ബോധവാന്‍മാരാണ്. തീര്‍ച്ചയായിട്ടും യുവാക്കളുടെ ശക്തമായ മുന്നേറ്റം രാജ്യത്തിന്റെ പലഭാഗത്തും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അത് രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രതിഫലിക്കുന്ന മുന്നേറ്റം തന്നെയായിരിക്കും. സ്വാതന്ത്ര്യസമരത്തിലെ യുവാക്കളുടെ പങ്കിനെ കുറിച്ച് നമ്മള്‍ ചരിത്രപുസ്തകത്തില്‍ നിന്നൊക്കെ മനസിലാക്കിയിട്ടുള്ളതാണ്. ഇനി വരാന്‍ പോകുന്നത് ഇന്നത്തെ ഭരണകൂടത്തിന് എതിരായിട്ടുള്ള വലിയൊരു പ്രതിഷേധത്തിന്റെ മുന്നേറ്റമായിരിക്കും.

രാജ്യത്തിന്റെ ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട പൗരാവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. മുമ്പെങ്ങുമില്ലാത്ത വിധം ഇന്ന് ഭരണഘടന ആക്രമിക്കപ്പെടുന്നു എന്ന വിമര്‍ശനം നാനാഭാഗത്ത് നിന്നും ഉയരുന്നുണ്ട്?

ആ വിമര്‍ശനം തീര്‍ച്ചയായും സത്യമാണ്. ഏകാധിപതിയുടെ സ്വരത്തിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. അതോടൊപ്പം ബി ജെ പി അവരുടെ അജണ്ട നടപ്പാക്കുന്നതും. ഞങ്ങള്‍ മാത്രം മതി എന്ന കാഴ്ചപ്പാടാണ് അവരെ നയിക്കുന്നത്. അവര്‍ക്കെതിരെ സംസാരിക്കുന്ന എല്ലാവരേയും ഒന്നുകില്‍ വീട്ടുതടങ്കലില്‍ ആക്കുക, അല്ലെങ്കില്‍ ഇഡി പോലുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക. അവരെ നിശബ്ദരാക്കുക. അതാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.

ക്വിറ്റിന്ത്യ സമരത്തിന്റെ വാര്‍ഷികത്തില്‍ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനെ വീട്ടുതടങ്കലിലാക്കുന്നത് നമ്മള്‍ കണ്ടു. സ്വതന്ത്രമായി ചിന്തിക്കാനോ അഭിപ്രായം പറയാനോ കഴിയാത്ത സാഹചര്യം രാജ്യത്ത് ഉരുത്തിരിഞ്ഞ് വന്നിരിക്കുകയാണ്. ഇത് രാജ്യത്തിന് വലിയ ഭീഷണിയാണ് എന്നതില്‍ തര്‍ക്കമില്ല.

പ്രതിപക്ഷ ഐക്യനിരയായ 'ഇന്ത്യ'യുടേത് രണ്ടാം സ്വാതന്ത്ര്യസമരമാണ് എന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ പലകോണില്‍ നിന്നും വന്നിട്ടുണ്ടല്ലോ?

തീര്‍ച്ചയായും. ഭീതിയുടേയും അടിച്ചമര്‍ത്തലിന്റേയും ഒരു സാഹചര്യം രാജ്യത്ത് സംജാതമായിട്ടുണ്ട്. അതിനെ ചെറുക്കണം. അത് ഇല്ലാതാകണമെങ്കില്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു ജനവികാരം പ്രതിഫലിക്കണം. അവര്‍ മൂന്നാമതും അധികാരത്തില്‍ വന്നാല്‍ രാജ്യത്തുണ്ടാകാന്‍ പോകുന്ന ഗുരുതരമായ സാഹചര്യം മുന്നില്‍ക്കണ്ട് കൊണ്ട് തന്നെ രാജ്യത്തിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിധിയെഴുതണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+