'അത് പരസ്യമായ രഹസ്യം', കെ സുധാകരനെതിരെ ആഞ്ഞടിച്ച് പിസി ചാക്കോ, 'സുധാകരൻ 'ഗസ്റ്റ് ആർട്ടിസ്റ്റ്'
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി ചുമതല ഏറ്റെടുത്ത കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുൻ കോൺഗ്രസ് നേതാവ് കൂടിയായ എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. കോൺഗ്രസിൽ സുധാകരൻ ഗസ്റ്റ് ആർട്ടിസ്റ്റ് മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസ് മുക്ത ഭാരതം: നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പാക്കുന്നത് രാഹുൽ ഗാന്ധി- പി.സി ചാക്കോ
കെ സുധാകരന് മേൽ പലവട്ടം ആരോപിക്കപ്പെട്ട ബിജെപി ബന്ധം സംബന്ധിച്ചും പിസി ചാക്കോ വെളിപ്പെടുത്തുന്നു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പിസി ചാക്കോയുടെ പ്രതികരണം.
വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം
മുല്ലപ്പള്ളി വിജയിച്ചോ, അതോ പരാജയപ്പെട്ടോ?
കോൺഗ്രസുമായി ബന്ധപ്പെട്ട വലിയ ജോലികളൊന്നും മുല്ലപ്പള്ളി രാമചന്ദ്രന് കേരളത്തിൽ ഉണ്ടായിരുന്നില്ല. എല്ലാം ഗ്രൂപ്പുകൾക്ക് വഴങ്ങി ചെയ്തു കൊടുക്കേണ്ട അവസ്ഥയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇക്കാലമത്രയും കെപിസിസി വെറും യോഗം വിളിച്ചുകൂട്ടുന്ന കമ്മറ്റി ആയി മാറുകയായിരുന്നു. മുല്ലപ്പള്ളി വിജയിച്ചോ, അതോ പരാജയപ്പെട്ടോ എന്ന് വിലയിരുത്തുന്നത് പോലും അപ്രസക്തമാണ്.
കെ സുധാകരൻ കെപിസിസി അധ്യക്ഷനായതിനെക്കുറിച്ച്?
കേരളത്തിലെ കോൺഗ്രസുകാർക്ക് കെ സുധാകരൻ കെപിസിസിയുടെ അധ്യക്ഷ പദവിയിലേക്ക് വരുന്നത് ഒരു ദഹിക്കാത്ത തീരുമാനമായിരിക്കും. സുധാകരൻ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഗസ്റ്റ് ആർടിസ്റ്റ് മാത്രമാണ്. സുധാകരൻ്റെ വരവോടെ കണ്ണൂരിനെ കയ്യൂക്കിൻ്റെ രാഷ്ട്രീയമാക്കി കോൺഗ്രസിൻ്റെ മുഖമുദ്രയോടെ മാറ്റുകയായിരുന്നു ലക്ഷ്യം. അതിൽ, അവർ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു.
കോൺഗ്രസിനെ ഗാന്ധിയന്മാർ നയിച്ചിരുന്ന ജില്ലയായിരുന്നു കണ്ണൂർ ജില്ല. കോൺഗ്രസ് എന്നും സമാധാനത്തിൻ്റെ മാർഗ്ഗത്തിലൂടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പാർട്ടിയാണ്. അവിടെ അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിൽ കെ സുധാകരന് പങ്കുണ്ട്. അക്രമരാഷ്ട്രീയമാണ് കോൺഗ്രസിൻ്റെ പാതയെന്ന് ആവർത്തിച്ച് പറയുകയും മറ്റുള്ളവരെ വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രവണതയാണ് അദ്ദേഹത്തിൻ്റെത്.
ഗ്രൂപ്പ് പോരും തർക്കങ്ങളും അവസാനിക്കുമോ?
കോൺഗ്രസിൻ്റെ അഖിലേന്ത്യാ നേതൃത്വം വലിയൊരു വിഷമ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കോൺഗ്രസിന് ഒരു അധ്യക്ഷനെ കണ്ടുപിടിക്കാൻ കഴിയാതിരുന്നത് ഗ്രൂപ്പുകളുടെ അതിപ്രസരം കാരണമാണ്. വർഷങ്ങൾക്ക് മുൻപ് നടന്ന സമ്മേളനത്തിൽ തന്നെ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യമാണ്. മെറിറ്റിനെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്നുള്ളത്.
പക്ഷേ പലപ്പോഴും ഗ്രൂപ്പിന് വഴങ്ങി നിൽക്കേണ്ട സ്ഥിതിയാണ് നേതൃത്വത്തിന് മുന്നിലെ വില്ലനായി മാറുന്നത്. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ പ്രസിഡൻറ് സ്ഥാനത്തിനായി കടുത്ത മത്സരം നടത്തിയപ്പോൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ രണ്ട് ഗ്രൂപ്പുകളെയും പാഠം പഠിപ്പിക്കണം എന്ന് ഹൈക്കമാൻഡ് തീരുമാനിച്ചു. ആ പശ്ചാത്തലത്തിലാണ് പുതിയ പ്രസിഡൻറ് നിയമനം വരുന്നത്.
കെ സുധാകരൻ ബിജെപി അനുകൂലിയാണോ?
കെ സുധാകരൻ പലയാവർത്തികളിലും ബിജെപി നേതാക്കളുമായി സംസാരിച്ചിരുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാണ്. ആദർശനിഷ്ഠയുള്ള ഒരു കോൺഗ്രസ് നേതാവിനെയും ഒരു ബിജെപിക്കാരനും സമീപിക്കില്ല. ഒരു കോൺഗ്രസുകാരനോട് സംസാരിക്കാൻ പോലും ഒരു ബിജെപിക്കാരൻ ഒരുപക്ഷേ മുതിർന്നു എന്ന് വരില്ല. സിപിഎമ്മിനെ നേരിടാനുള്ള കുറുക്കുവഴി ആയിരിക്കും സുധാകരന് ബിജെപി. ബിജെപിക്കെതിരെ മതേതര രാഷ്ട്രം പണിതുയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല എന്നുള്ളത് അവരനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
സുധാകരൻ തൻ്റെ ശൈലി മാറ്റില്ലെന്ന് പറയുന്നതിനോട് ?
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൻ്റെ തിമിരം ബാധിച്ച ഒരാളെയാണ് കെപിസിസി അധ്യക്ഷ പദവിയിലേക്ക് നേതൃത്വം കൊണ്ടുവന്നിരിക്കുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം ശിരസാവഹിക്കുന്ന പ്രവർത്തകർ ഉള്ളിൽ ഉറഞ്ഞുതുള്ളുന്ന പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. ഒരു കാരണവശാലും ഒരു കോൺഗ്രസുകാരനും ഇത്തരത്തിലൊരു തീരുമാനത്തിൽ ഉള്ളു കൊണ്ട് സന്തോഷിക്കുന്നില്ല. ഒരു പഴയ കോൺഗ്രസുകാരൻ എന്ന നിലയ്ക്ക് അതിൽ, എനിക്ക് നൂറ് ശതമാനം ശുഭാപ്തി വിശ്വാസമുണ്ട്. വടിയും വാളുമെടുത്ത് രാഷ്ട്രീയ ശത്രുക്കളെ നേരിടുന്ന ആയുധമുറയാണ് കോൺഗ്രസിനെ പരിശീലിപ്പിക്കാൻ സുധാകരൻ ശ്രമിക്കുന്നത്. അത് കോൺഗ്രസിനെ പോലെയുള്ള ഒരു പാർട്ടിക്ക് ഒരുതരത്തിലും ഭൂഷണമാകില്ല.
കെ മുരളീധരൻ അധ്യക്ഷനാകണമായിരുന്നോ?
കെ മുരളീധരനെ പോലെ പ്രവർത്തകർക്ക് സ്വീകാര്യനായ ഒരു വ്യക്തിയെ പ്രസിഡൻ്റായി നിശ്ചയിച്ച് കോൺഗ്രസിനെ തിരിച്ചു കൊണ്ടു വരുന്നതിന് പകരം കോൺഗ്രസിനെ അക്രമ പാതയിലേക്ക് നയിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരാളെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവന്നത് കോൺഗ്രസിൻ്റെ ചരിത്രം അറിയാത്തതു കൊണ്ടാണ്. ഹൈക്കമാൻഡിന് കേരളത്തെക്കുറിച്ച് കുറിച്ച് അറിയാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. സുധാകരൻ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയൊരു പരാജയമാണ്. കോൺഗ്രസിനെ സ്നേഹിക്കുന്ന പ്രവർത്തകരുടെ എൻസിപിയിലേക്കുള്ള ഒഴുക്ക് സുധാകരൻ അധ്യക്ഷനാകുന്നതോടെ വർധിക്കും.
Recommended Video
യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം