ഐഎന്‍എല്‍ പിളര്‍ത്താന്‍ ശ്രമിച്ചത് ആരൊക്കെ? പ്രശ്നം തുടങ്ങിയത് എവിടെവച്ച്?- കാസിം ഇരിക്കൂര്‍ പറയുന്നു
കോഴിക്കോട്: ഐഎന്‍എലിലെ പ്രശ്നം താനും എപി അബ്ദുള്‍ വഹാബും തമ്മില്‍ അല്ല, മറിച്ച് അബ്ദുള്‍ വഹാബും ദേശീയ നേതൃത്വവും തമ്മില്‍ ആണ് എന്നാണ് കാസിം ഇരിക്കൂര്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്നം പരിഹരിക്കപ്പെടണം എന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും മാത്രമല്ല, പൊതുസമൂഹം തന്നെയും ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമവായ ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
വലിയ മുറിവുണ്ടാക്കിക്കൊണ്ടാണ് ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്. എങ്കില്‍ പോലും മുറിവുണക്കല്‍ സാധ്യമാകുമെന്ന പ്രതീക്ഷയാണ് കാസിം ഇരിക്കൂര്‍ വണ്‍ഇന്ത്യയുമായി പങ്കുവയ്ക്കുന്നത്.

ഈ വിഷയത്തില്‍ പരമാവധി വിട്ടുവീഴ്ച ചെയ്യും. അതേസമയം തന്നെ, സംഘടന എന്ന നിലയ്ക്ക് അടിസ്ഥാനപരമായ ചില ചട്ടങ്ങളുണ്ട്. അതിനെ ലംഘിക്കാതിരിക്കുക എന്നതാണ് പ്രധാനം. ഉദാഹരണമായി അച്ചടക്കം തന്നെ എടുക്കാം. പാര്‍ട്ടിയില്‍ അച്ചടക്കമേ വേണ്ട, എന്ത് കുഴപ്പം ചെയ്തവര്‍ക്കും മാപ്പ് കൊടുക്കും എന്ന് വന്നാല്‍ നമ്മള് ഒന്നും അല്ലാതായിപ്പോകും. ശിക്ഷാനടപടികള്‍ പരമാവധി കുറച്ച്, അവരെ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് വഴി. അവര്‍ക്ക് തെറ്റ് തിരുത്താനുള്ള അവസരം നല്‍കും. പിന്നീട് പാര്‍ട്ടിയ്ക്കുള്ളില്‍ കണ്‍സ്ട്രക്ടീവ് ആയിട്ടുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ ഈ മുറിവുകള്‍ എല്ലാം ഉണങ്ങും എന്ന് തന്നെയാണ് കരുതുന്നത്.

കഴിഞ്ഞ മാര്‍ച്ച് 20 ന് ഐഎന്‍എല്‍ സംസ്ഥാന സമിതിയുടെ കാലാവധി കഴിഞ്ഞിരുന്നു. കൊവിഡും തിരഞ്ഞെടുപ്പും വന്നതോടെയാണ് പാര്‍ട്ടിയിലെ പുന:സംഘടന വൈകിയത്. പിന്നീട്, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ് കാമ്പയിന് നടത്താന്‍ കോഴിക്കോട് അസ്മ ടവറില്‍ വച്ച് നടന്ന സംസ്ഥാന സമിതിയില്‍ തീരുമാനം എടുക്കുകയും ചെയ്തു. ഇതിന്റെ നടപടി ക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും റിട്ടേണിങ് ഓഫീസര്‍മാരെ നിശ്ചയിക്കാനും പ്രസിഡന്റിനേയും ജനറല്‍ സെക്രട്ടറിയേയും സംസ്ഥാന ട്രഷററേയും യോഗം ചുമതലപ്പെടുത്തി. ഇതുമായി മുന്നോട്ട് പോകുമ്പോള്‍ ആയിരുന്നു പ്രസിഡന്റ് അതില്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. വലിയ ഉത്തരവാദിത്തമായിരുന്നു സംസ്ഥാന സമിതി ഏല്പിച്ചത്. ആ ഉത്തരവാദിത്തം നിറവേറ്റുമ്പോഴാണ് നമ്മള് ഒരു നേതാവാകുന്നത്. ഇതില്‍ പ്രശ്നം ഉന്നയിച്ചതോടെയാണ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് തീരുമാനിക്കാമെന്ന ധാരണയില്‍ എത്തുന്നത്. അങ്ങനെ ആയിരുന്നു ജൂലായ് 25 ന് കൊച്ചിയില്‍ പ്രവര്‍ത്തക സമിതി യോഗം വിളിച്ചതും.
അത്തരത്തിൽ ഒരു പ്രവര്‍ത്തക സമിതി യോഗം ചേരരുത് എന്ന് ചിലര്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. അങ്ങനെയാണ് സെക്രട്ടേറിയറ്റ് കൂടി തല്ലിപ്പിരിയാന്‍ ശ്രമം നടന്നത്.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ ആയിരുന്നു ഇതിന് പിന്നില്‍. പാര്‍ട്ടിയ്ക്ക് ദേശീയ തലത്തില്‍ ഒരു ഭരണഘടനയുണ്ട്. സംസ്ഥാന തലത്തില്‍ ഒരു ബൈലോയും. എന്തെങ്കിലും തര്‍ക്കമോ പ്രശ്നമോ ഉണ്ടാകുമ്പോള്‍ ഈ രണ്ട് കാര്യങ്ങള്‍ വച്ചായിരിക്കും തീരുമാനമെടുത്ത് മുന്നോട്ട് പോവുക. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനങ്ങളെടുക്കുക പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ആണ്. പ്രസിഡന്റും സെക്രട്ടറിയും ട്രഷററും കൂടാതെ മുതിര്‍ന്ന് രണ്ട് അംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട അഞ്ച് പേരാണ് ഇതില്‍ ഉണ്ടാവുക. ഈ ബോര്‍ഡിന്റെ തീരുമാനത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരവും വേണം. എല്‍ഡിഎഫ് മൂന്ന് സീറ്റുകള്‍ ആണ് തന്നത്. അതില്‍ ആരൊക്കെ മത്സരിക്കണം എന്നത് സംബന്ധിച്ച് പാര്‍ട്ടിയ്ക്ക് പ്രാഥമികമായ ഒരു ധാരണ ഉണ്ടായിരുന്നു.

വള്ളിക്കുന്ന് സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബിന്റെ നാടാണ്. അദ്ദേഹം അവിടെ മത്സരിക്കട്ടേ എന്ന് തീരുമാനിച്ചു. കോഴിക്കോട് അഹമ്മദ് ദേവര്‍കോവിലിന്റെ നാടാണ്. അദ്ദേഹം മുതിര്‍ന്ന നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയും ആണ്. കാസര്‍ഗോഡ് വിജയസാധ്യതയില്ലാത്ത സീറ്റായിരുന്നു എങ്കിലും ശക്തമായ മത്സരം കാഴ്ചവക്കാന്‍ തീരുമാനിച്ചിരുന്നു. അവിടെ ആര് മത്സരിക്കണം എന്ന് തീരുമാനിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയേയും ട്രഷററേയും ചുമതലപ്പെടുത്തി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ആയിരുന്നു കോഴിക്കോട് ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിരുദ്ധമായ ഒരു പ്രതികരണം നടത്തിയത്. കോഴിക്കോട് സൗത്തില്‍ അബ്ദുള്‍ അസീസോ വഹാബ് സാഹിബോ ആകണം സ്ഥാനാര്‍ത്ഥി, അഹമ്മദ് ദേവര്‍കോവിലിനെ പറ്റില്ല എന്നാണ് പറഞ്ഞത്. ഇത് കടുത്ത അച്ചടക്ക ലംഘനം ആയിരുന്നു. ഒരിക്കലും ജില്ലാ കമ്മിറ്റിയ്ക്ക് ഇക്കാര്യം പറയാനുള്ള അധികാരമില്ല. അങ്ങനെ എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അത് പ്രവര്‍ത്തക സമിതിയില്‍ ആയിരുന്നു പറയേണ്ടത്. ഞങ്ങള്‍ കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോടിനെ സംബന്ധിച്ച് ഇങ്ങനെ ഒരു അഭിപ്രായം പറയുക എന്നത് 'വെല്‍ പ്ലാന്‍ഡ്' ആയിട്ടുള്ള ഒരു നീക്കമായിരുന്നു. ഇതിനെ പാര്‍ട്ടി ഗൗരവത്തോടെ തന്നെയാണ് വീക്ഷിച്ചത്.

അവിടെ തീര്‍ന്നില്ല ഇത്തരത്തിലുള്ള ഗൂഢനീക്കങ്ങള്‍. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷവും അഹമ്മദ് ദേവര്‍കോവിലിനെതിരെ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയില്‍ പ്രചാരണങ്ങൾ വന്നു. ദേവര്‍കോവിലിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളും അഴിച്ചുവിട്ടു. ഓരോരുത്തര്‍ക്ക് തോന്നുംപോലെ ഓരോന്ന് പറയാന്‍ തുടങ്ങിയാല്‍ പിന്നെ പാര്‍ട്ടിയുണ്ടാവില്ല.
ഐഎന്‍എലിന്റെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ ആകണം എന്ന കാര്യത്തില്‍ സിപിഎമ്മിന്റെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. പ്രത്യേകിച്ചും കോഴിക്കോട് സൗത്തിന്റെ കാര്യത്തില്‍. അക്കാര്യത്തിലൊക്കെ സിപിഎമ്മിനെ ശരിക്കും ആദരിക്കണം. പാര്‍ട്ടിയുടെ ഇത്തരം ആഭ്യന്തര കാര്യങ്ങളില്‍ ഒന്നും അവര്‍ ഇടപെടാറില്ല. അഹമ്മദ് ദേവര്‍കോവിലിനെ തന്നെ ആയിരുന്നു പാര്‍ട്ടി ആദ്യമേ കോഴിക്കോട് പരിഗണിച്ചിരുന്നത്. അദ്ദേഹം വരെ ഹൃദ്യമായ ഒരു വ്യക്തിത്വമുള്ള ആളാണ്. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. പാര്‍ട്ടിയോട് അത്രയേറെ കൂറുള്ള ആളും ആണ്. തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ട് മുന്നോട്ട് വരാന്‍ താത്പര്യമില്ലാത്ത ആളും ആണ്.

പാര്‍ട്ടിയില്‍ രണ്ട് ഗ്രൂപ്പ് എന്നൊക്കെ പറയുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. അബ്ദുള്‍ വഹാബും ദേശീയ നേതൃത്വവും തമ്മിലാണ് പ്രശ്നം. കെപി ഇസ്മായിലിനെ പുറത്താക്കിയതുമുതലാണ് പ്രശ്നം രൂക്ഷമായത്.
സേട്ടുസാഹിബ് ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടായ ഒരു പോരാട്ടമുണ്ടായിരുന്നു- സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും തമ്മില്‍. മുസ്ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ളവര്‍ ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത അവസ്ഥ വന്നു. അപ്പോഴാണ് സേട്ടുസാഹിബ് അദ്ദേഹത്തിന്റെ വഴിയിലൂടെ പോകുന്നത്. അതിന്റെ ഒരു പരിഹാസ്യമായ ആവര്‍ത്തനമാണ് ഇപ്പോള്‍ ഐഎന്‍എലില്‍ ഉണ്ടായത്. അഖിലേന്ത്യാ നേതൃത്വം ജനാധിപത്യപരമായിട്ടല്ല തിരഞ്ഞെടുക്കപ്പെടുന്നത് എന്നൊക്കെയാണ് എപി അബ്ദുള്‍ വഹാബ് പറയുന്നത്. വളരെ ബാലിശമായ ഒരു വാദമായിരുന്നു അത്.

ഇത്തരം നിലപാടുകള്‍, ഒരു പ്രസിഡന്റ് എന്ന നിലയ്ക്ക് അദ്ദേഹത്തിന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിൽ തടസ്സം സൃഷ്ടിച്ചു. പാര്‍ട്ടിയുടെ ദേശീയ പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന് മൂന്നുനാല് തവണ അദ്ദേഹം മാറിനിന്നു. ആ ഘട്ടത്തിലാണ് ദേശീയ നേതൃത്വം കേരളത്തില്‍ ഒരു വര്‍ക്കിങ് പ്രസിഡന്റിനെ വയ്ക്കുന്നത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രസിഡന്റ് അതിന് തയ്യാറായില്ല. ഇത്തരം ഘട്ടങ്ങളിലാണ് ഒരു ഏറ്റുമുട്ടലിന്റെ സ്ഥിതി വരുന്നത്. ഞാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഹമ്മദ് ദേവര്‍കോവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയും ആണ്. തങ്ങള്‍ക്ക് ഒരിക്കലും ദേശീയ നേതൃത്വത്തെ നിഷേധിച്ചുകൊണ്ട് ഒരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ കഴിയില്ല.
ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ പോലും വഹാബ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ അണിയറയില്‍ ചില ശ്രമങ്ങള്‍ നടന്നു എന്നാണ് അറിഞ്ഞത്. അതൊരു വിഭാഗീയ പ്രവര്‍ത്തനവും വിമത പ്രവര്‍ത്തനവും ആണ്. ഇതിന്റെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ ആണ് ഞങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങിയത്. കേരള ഐഎന്‍എല്‍ രൂപീകരിക്കാന്‍ പ്രവാസി സംഘടനയായ ഐഎംസിസിയുടെ സഹായം തേടുന്ന സ്ഥിതിയും ഉണ്ടായി.

ദേശീയ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാന്‍ നാല്പത് വര്‍ഷത്തോളം സേട്ടുസാഹിബിന്റെ വലംകൈ ആയിരുന്നു. കാണ്‍പൂരിലെ അറിയപ്പെടുന്ന ഒരു ആക്ടിവിസ്റ്റ് കൂടിയാണ് അദ്ദേഹം. അങ്ങനെയുള്ള ദേശീയ പ്രസിഡന്റിന് ജമാഅത്തെ ഇസ്ലാമിയുമായി അടുപ്പമാണെന്ന രീതിയില്‍ പോലും പ്രചാരണം അഴിച്ചുവിട്ടു. റിഹാബ് ഫൗണ്ടേഷനുമായുള്ള ബന്ധത്തെ കുറിച്ച് പ്രൊഫ മുഹമ്മദ് സുലൈമാന്‍ വിശദമാക്കിയതാണ്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരഗാന്ധിയ്ക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ ജയിലില്‍ കിടന്ന ആളാണ് മുഹമ്മദ് സുലൈമാന്‍. 17 തവണയാണ് അദ്ദേഹം ജയില്‍വാസം അനുഭവിച്ചത്.
ഇത്രയും രാഷ്ട്രീയ പാരമ്പര്യമുള്ള ഒരാള്‍ക്കെതിരെ ആയിരുന്നു വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതേസമയം എപി അബ്ദുള്‍ വഹാബ് സിമിയുടെ പ്രസിഡന്റ് ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ എതിരാളികള്‍ പറയുന്നത്. ഇത് സ്വാഭാവികമായ ഒരു പ്രതികരണം മാത്രമായിരുന്നു. മറ്റുള്ളവരുടെ അര്‍പ്പണമനോഭാവത്തെ ചോദ്യം ചെയ്യുമ്പോള്‍ പ്രതികരണം ഉണ്ടാകും എന്നത് സ്വാഭാവികമാണ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റിനെതിരെ സംസ്ഥാന പ്രസിഡന്റ് അധിക്ഷേപം നടത്തുമ്പോള്‍ വിശ്വാസ്യത പൂര്‍ണമായും ചോര്‍ന്നുപോകും.

മുസ്ലീം യൂത്ത് ലീഗിന്റെ പതിനഞ്ചംഗ പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഇറങ്ങി വന്ന ആളാണ് ഞാന്‍. യൂത്ത് ലീഗ് മുഴുവന്‍ എന്റെ കൈയ്യില്‍ ആയിരുന്നു. അന്ന് അധികാരമുള്ള പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. എന്റെ മനസ്സാക്ഷിയ്ക്കൊത്ത് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് എംകെ മുനീറിനോട് സംസാരിച്ചാണ് അവിടെ നിന്ന് പിരിഞ്ഞത്. അന്ന് മുസ്ലീം ലീഗില്‍ നിന്നിരുന്നെങ്കില്‍ ഇപ്പോള്‍ എംഎല്‍എയും മന്ത്രിയും ഒക്കെ ആകാമായിരുന്നു എന്ന് പറയുന്നവരുണ്ട്.

ഐഎന്‍എലിന്റെ ചരിത്രത്തിലെ ഒരു ദുരന്തം ആയിരുന്നു പിടിഎ റഹീമിന്റെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സുമായുള്ള (എന്‍എസ് സി) ലയനം. ഒരു വലിയ ജനാവലിയേയും ഒരുപാട് നല്ല നേതാക്കളേയും കിട്ടുമെന്നായിരുന്നു പ്രതീച്ചിരുന്നത്. പക്ഷേ, വളരെ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചത്. കോഴിക്കോടെല്ലാം പാര്‍ട്ടിയുടെ എല്ലാ ഐക്യവും തകര്‍ക്കുന്ന ചിലരെ ആണ് ഇതുവഴി കിട്ടിയത്. അതില്‍ പെട്ട ഒരു ആളാണ് പിഎസ് സി കോഴ ആരോപണം ഉന്നയിച്ച ഇസി മുഹമ്മദ്. ഇതില്‍ ഇസി മുഹമ്മദ് ഒറ്റയ്ക്കായിരുന്നില്ല. ഇതിന് പിന്നില്‍ ഒരു ഗ്രൂപ്പുണ്ടായിരുന്നു. ആരായിരുന്നു അതിന് പിന്നില്‍ ഉണ്ടായിരുന്നത് എന്ന് അറിഞ്ഞാല്‍ ഒരുപക്ഷേ, പൊതുസമൂഹം അത്ഭുതപ്പെട്ടുപോകും.
ഇതുകൊണ്ട് ഏറ്റവും അധികം പ്രശ്നമുണ്ടായത് എല്‍ഡിഎഫിന് ആയിരുന്നു. ഈ ഒരു യാഥാര്‍ത്ഥ്യം എല്‍ഡിഎഫ് അറിയുകയാണെങ്കില്‍ അവര്‍പോലും അത്ഭുതപ്പെട്ടുപോകും. ഇവിടെയാണ് പാര്‍ട്ടിയോടുള്ള ഉത്തരവാദിത്തം സംബന്ധിച്ച ചോദ്യമൊക്കെ ഉയരുന്നത്.

അദാനി ഗ്രൂപ്പുമായി ഞാന്‍ ചര്‍ച്ച നടത്തി എന്നതൊക്കെ പച്ചക്കള്ളമായ കാര്യമാണ്. ഞാന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നു എന്നതായിരുന്നു ഉയര്‍ത്തിയ മറ്റൊരു ആരോപണം. തീവണ്ടി യാത്രയുടേയും വിമാനയാത്രയുടേയും ചെലവ് കണക്കുകൂട്ടിയാല്‍ രണ്ടും ഏതാണ്ട് തുല്യമാണ്. അതൊക്കെ ആണ് പലരും ആരോപണം ഉന്നയിച്ചത്. ഇങ്ങനെ തിരുവനന്തപുരത്ത് പോകുമ്പോള്‍ കെടിഡിസി ഡയറക്ടര്‍ എന്ന നിലയില്‍ മസ്കറ്റ് ഹോട്ടലിലോ ചൈത്രത്തിലോ ആണ് താമസിക്കാറുള്ളത്. അതിനെയാണ് ഫൈവ് സ്റ്റാര്‍ കള്‍ച്ചര്‍ എന്ന് ആക്ഷേപിച്ചത്.
അദാനി ഗ്രൂപ്പിന് ഞാനുമായിട്ട് ചര്‍ച്ച നടത്തേണ്ട ആവശ്യം എന്താണ്? സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട ആ സമയത്ത് ഞാന്‍ മസ്കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നു. ഒരുപാട് സന്ദര്‍ശകരും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. അഹമ്മദ് ദേവര്‍കോവിലും അവിടെ ആയിരുന്നു വൈകുന്നേരം താമസിച്ചിരുന്നത്. ആ സമയത്ത് ഞങ്ങള്‍ രണ്ട്പേരും സംസാരിക്കുന്നതിനിടെ ആരെങ്കിലും വരുകയോ പോവുകയോ ചെയ്തിട്ടുണ്ടാകാം. അതല്ലാതെ വേറെ ആര്? എന്താണ് അതിന്റെ ആവശ്യം? ഇതെല്ലാം വെറുതേ പറയുന്ന കാര്യങ്ങളാണ്. എന്നെ കുറിച്ച് ഒന്നും പറയാനില്ല എന്നതുകൊണ്ടാണ് എതിരാളികള്‍ ഇത്തരത്തില്‍ ഓരോന്ന് പറഞ്ഞുപരത്തുന്നത്.

എന്തായാലും സമവായ ചര്‍ച്ചകള്‍ തുടരും. ഇക്കാലത്തിനിടയില്‍ എതിര് വിഭാഗവുമായി നേരിട്ട് ആശയ വിനിമയം ഒന്നും നടത്തിയിട്ടില്ല. അതേസമയം മന്ത്രി അവരുമായി ആശയവിനിമയം നടത്തുന്നുണ്ട് എന്നാണ് തോന്നുന്നത്. മന്ത്രി പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം പറയുന്നത് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ്. അഹമ്മദ് ദേവര്‍കോവിലിലെ തോല്പിക്കാന് ശ്രമിച്ചതിന്റെ പേരില്‍ ആണ് ഒരു വിഭാഗത്തിനെതിരെ നടപടിയെടുക്കുന്നത്. ആ കൂട്ടരുമായി അദ്ദേഹം രാജിയാകുമെന്ന് പറയുന്നത് നമ്മുടെ കോമണ്സെന്സിനെ ചോദ്യം ചെയ്യുന്നത് പോലെയാണ്. അദ്ദേഹം കൂടെനില്‍ക്കും എന്ന് പറയുന്ന വിഭാഗം വിഡ്ഢികളല്ലേ? ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടി കുരുട്ടുബുദ്ധി ഉപയോഗിക്കുന്നതാണ് അതെല്ലാം. പക്ഷേ, കുരുട്ടുബുദ്ധികൊണ്ട് മാത്രം രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. കുറച്ച് ഡിപ്ലോമസി, കുറച്ച് മാന്യത, കുറച്ച് സത്യസന്ധതയൊക്കെ ഉണ്ടെങ്കിലേ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളു.

ചര്‍ച്ച പുരോഗമിക്കട്ടേ. ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ച പുരോഗമിക്കുന്ന ഘട്ടത്തില്‍ അതെല്ലാം പുറത്തേക്ക് വരും. പര്‍ട്ടിയോട് സ്നേഹമുള്ളവരും കൂറുള്ളവരും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന ഉത്തമ വിശ്വാസം എനിക്കുണ്ട്.
ഞങ്ങള്‍ ചര്‍ച്ച നടത്തുന്നത് ഡോ ഹക്കീം അസ്ഹരിയുമായിട്ടാണ്. ഈ ചര്‍ച്ചയെ കുറിച്ച് എന്തെങ്കിലും പ്രതികരണം നടത്താന്‍ അദ്ദേഹം ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. കാസിം ഇരിക്കൂര്‍ വിഭാഗമാണ് പ്രശ്നമുണ്ടാക്കുന്നത് എന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. ഈ ചര്‍ച്ചയില്‍ പ്രത്യേകിച്ച് ഒരു വക്താവും ഇല്ല. സാധാരണ ഒരു അനുരഞ്ജന ചര്‍ച്ചയുടെ സവിശേഷത എന്നത്, ചര്‍ച്ച കഴിയുന്നത് വരെ അതിലെ രഹസ്യങ്ങള്‍ ഒന്നുംപുറത്ത് വിടാന്‍ പാടില്ല എന്നതാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ പോലും പരാജയപ്പെട്ടു എന്ന് പറയാറില്ല, ചര്‍ച്ച തുടരും എന്നാണ് പറയാറുള്ളത്. ചര്‍ച്ച പരാജയപ്പെട്ടു എന്ന് പറഞ്ഞാല്‍, മധ്യസ്ഥര്‍ക്കും അത് മോശമാണ്. അതുകൊണ്ട് തന്നെ മധ്യസ്ഥ ചര്‍ച്ചയെ കുറിച്ച് അഭിപ്രായം പുറത്ത് പറഞ്ഞത് ശരിയായ നടപടി ആയിരുന്നില്ല. മധ്യസ്ഥ ചര്‍ച്ചയെ കുറിച്ച് അഭിപ്രായം പറയാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഡോ ഹക്കീം അസ്ഹരി തന്നെ പറഞ്ഞിട്ടുണ്ട്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications