കാനഡ വീണ്ടും കടുപ്പിച്ചു: കുറഞ്ഞ വേതനമുള്ള ജോലികളില്‍ ആറ് മാസത്തേക്ക് നിയമനമില്ല
കുറഞ്ഞ വേതനമുള്ള ജോലികൾക്കായുള്ള താൽക്കാലിക വിദേശ തൊഴിലാളികളുടെ പ്രവേശനം നിർത്തിവെച്ച് കാനഡയിലെ മോൺട്രിയൽ ഏരിയ. താല്‍ക്കാലികമായിട്ടാണ് നിയന്ത്രണം. പുതിയ തീരുമാനപ്രകാരം മണിക്കൂറിന് 27.47 ഡോളറിൽ താഴെ ശമ്പളമുള്ള മോൺട്രിയൽ ഏരിയയിലെ ജോലികൾക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 3 മുതൽ ആറ് മാസത്തേക്ക് താൽക്കാലികമായി നിർത്തിവെക്കും.
നിർമാണം, കൃഷി, ഭക്ഷ്യ സംസ്കരണം, വിദ്യാഭ്യാസം, സാമൂഹിക സേവന മേഖലകൾക്ക് തീരുമാനം ബാധകമായേക്കില്ലെന്നതാണ് ആശ്വാസം. കാനഡയിലെ പ്രമുഖ ദിനപത്രമായ ഗ്ലോബ് ആൻഡ് മെയിലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ രാജ്യത്തെ താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിനെ 'സമകാലിക അടിമത്തത്തിൻ്റെ പ്രജനന കേന്ദ്രം' എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

ഒട്ടാവ, മോൺക്‌ടൺ, മോൺട്രിയൽ, ടൊറൻ്റോ, വാൻകൂവർ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പത്രം റിപ്പോർട്ട് സമർപ്പിച്ചത്. 'തൊഴിലുടമകൾക്ക് അനുകൂലമായി അധികാരം കേന്ദ്രീകരീക്കപ്പെടുകയും തൊഴിലാളികളെ അവരുടെ അവകാശങ്ങൾ വിനിയോഗിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നതിനാൽ, താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം സമകാലിക അടിമത്തത്തിൻ്റെ പ്രജനന കേന്ദ്രമായി വർത്തിക്കുന്നു' കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു.
ഫാസ്റ്റ് ഫുഡ് കൗണ്ടർ അറ്റൻഡൻ്റുമാരെ പോലെയുള്ള തസ്തികകളിലേക്ക് ആളുകളെ നിയമിക്കാന്‍ തൊഴിലുടമകൾ ഉപയോഗിക്കുന്ന, കുറഞ്ഞ കൂലിയുള്ള തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പഠനം. എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് കാനഡയിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2024-ൻ്റെ ആദ്യ പാദത്തിൽ, താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൻ്റെ കുറഞ്ഞ വേതന സ്‌ട്രീം വഴി 28,730 പേരെ നിയമിക്കുന്നതിന് തൊഴിലുടമകൾക്ക് സർക്കാർ അനുമതി നല്‍കിയിരുന്നു.
ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് പ്രകാരം 2016 വരെയുള്ള സർക്കാർ രേഖകള്‍ പ്രകാരം ഏറ്റവും ഉയർന്ന നിരക്കിലുള്ള വിസ അനുമതിയാണ് ഈ വർഷത്തിന്റെ ആദ്യ പാദത്തിലുണ്ടായിരുന്നത്. കൊവിഡ്-19 പാൻഡെമിക്കിന് ശേഷം വിദേശ കുടിയേറ്റം ശക്തമായതോടെയാണ് കുറഞ്ഞ വേതന നിരക്കിലുള്ള ജോലികള്‍ വ്യാപകമായത്. കടുത്ത തൊഴിൽ ക്ഷാമം നേരിടുന്ന ബിസിനസ്സ് ഉടമകളെ സഹായിക്കുന്നതിന് ഇത്തരം നടപടികൾ ആവശ്യമാണെന്ന വ്യവസായ മേഖലയുടെ ആവശ്യം സർക്കാർ പരിഗണിക്കുകയായിരുന്നു.
തൊഴിലാളികള്‍ വളരെ അധികം ചൂഷണത്തിന് വിധേയമാകുന്നു. കുറഞ്ഞ വേതനം, ശാരീരികവും വൈകാരികവും വാക്കാലുള്ളതുമായ ദുരുപയോഗം, അമിത ജോലി സമയം, പരിമിതമായ ഇടവേളകൾ, കരാറിന് പുറത്തുള്ള ജോലികൾ, അർഹമായ നഷ്ടപരിഹാരം ഇല്ലാതാകുന്നത്, സുരക്ഷിതമില്ലായ്മ, രേഖകൾ പിടിച്ചുവെക്കല്‍ തുടങ്ങിയവ ഈ മേഖലയില്‍ വ്യാപകമാണെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് താല്‍ക്കാലികമായി നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം.












Click it and Unblock the Notifications