ഇന്ത്യക്കാർക്ക് കാനഡയിലേക്ക് ഇനി പോകാനാകില്ലേ? പിആർ കിട്ടില്ലേ?; ടിപി ശ്രീനിവാസന്‍ പറയുന്നു
കൊച്ചി: ഇന്ത്യ-കാനഡ നയതന്ത്രബന്ധത്തിലുണ്ടായ പ്രതിസന്ധിയില്‍ കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളും മാതാപിതാക്കളും കടുത്ത ആശങ്കയിലാണ്. കാനഡയിൽ ഇനി പഠനം തുടരാൻ കഴിയുമോ, പി ആർ ലഭിക്കില്ലേ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡ വിസ നൽകില്ലേ എന്നിങ്ങനെയൊക്കെയാണ് ആശങ്ക. ഇപ്പോഴിതാ ഇത്തരത്തിലുള്ള ആശങ്കകൾക്ക് മറുപടി നൽകുകയാണ് മുന്‍ ഇന്ത്യന്‍ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ ടി പി ശ്രീനിവാസന്‍. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം
'ഇന്ത്യയിൽ നിന്നും വിദ്യാഭ്യാസത്തിനായി കാനഡയിലേക്കാണ് കൂടുതൽ വിദ്യാർത്ഥികളും പോകുന്നത്. പലരും ലോൺ എടുത്തിട്ടൊക്കെയാണ് അവിടേക്ക് പോകുന്നത്. ഇപ്പോൾ ഇന്ത്യ വിരുദ്ധ വികാരം അവിടെ ഉണ്ടെങ്കിൽ ഇന്ത്യൻ വിദ്യാർത്ഥികളെ അത് ബാധിച്ചേക്കാം. എന്നാൽ അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണ്. കാരണം ഒരു ഇന്ത്യ വിരുദ്ധ വികാരമൊന്നും ഇപ്പോൾ അവിടെയില്ല. ചില ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്ക് കാണുമായിരിക്കും. എന്നാൽ ഇന്ത്യക്കാർ വളരെ സമാധാനപൂർവ്വമായിട്ടാണ് ഇപ്പോൾ അവിടെ കഴിയുന്നത്.

ഖാലിസ്ഥാൻ പ്രശ്നം 40 വർഷമായി. ഇന്ത്യയും കാനഡയും കൂടി പരിഹരിക്കേണ്ടൊരു വിഷയമാണത്. അല്ലാതെ ഇന്ത്യ vs കാനഡയോ കാനഡ vs ഇന്ത്യ പ്രശ്നമോ അല്ല. എന്നാൽ ഹൗസിങ് പ്രശ്നമൊക്കെ അവിടെ ഉണ്ടാകുന്നുണ്ട്. അങ്ങനെയെങ്കിൽ ഭാവിയിൽ ഒരുപക്ഷേ ഇന്ത്യക്കാരെ കാനഡ അനുവദിച്ചേക്കില്ല. അല്ലാതെ ഖാലിസ്ഥാനികൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഭീഷണിയാകുമെന്ന് കരുതുന്നില്ല. കാരണം അവർ അവിടെ വലിയ ഭൂരിപക്ഷമല്ല. വെറും 3 ശതമാനം മാത്രമേ ഉള്ളൂ.
കാനഡയിൽ പോയാൽ നല്ല വിദ്യാഭ്യാസം കിട്ടും ജോലി കിട്ടും തിരിച്ച് വരണമെങ്കിൽ വരാം. ഫ്സക്സിബിളിറ്റിയുണ്ട്. മാത്രമല്ല കാനഡയെ സംബന്ധിച്ച് അവർക്ക് കുറെ വിദ്യാർത്ഥികളേയും അധ്യാപകരേയുമെല്ലാം ആവശ്യമുണ്ട്.നയതന്ത്ര പ്രശ്നം തുടങ്ങിയിട്ട് അവിടെ ഇന്ത്യക്കാർക്കെതിരെ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. കാനഡയും ഇന്ത്യയുമായി പ്രശ്ന പരിഹാരത്തിന് ചർച്ച നടക്കുന്നുണ്ട്.
ഇരു രാജ്യങ്ങൾക്കും അങ്ങോട്ടും ഇങ്ങോട്ടും ആവശ്യമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് സിഖ് നേതാക്കൾ അടക്കം കരുതുന്നത്. എന്നാൽ ഗോതമ്പ് കയറ്റുമതി അടക്കം വേണ്ടെന്ന് വെക്കുന്ന ഒരു അവസ്ഥയൊക്കെ ഉണ്ടായാൽ ഒരുപക്ഷേ ഇരുരാജ്യങ്ങളും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ രണ്ട് രാജ്യങ്ങളും ഇതിനെകുറിച്ചൊക്കെ ബോധവാൻമാരാണ്', ശ്രീനിവാസൻ പറഞ്ഞു.












Click it and Unblock the Notifications